ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയെ കുടുതല്‍ കുരുക്കിലാക്കി മന്ത്രി പങ്കാളിയായ വാട്ടര്‍വേള്‍ഡ് കമ്പനിയുടെ പത്രപരസ്യം. സിപിഐയുടെ മുഖപത്രത്തിലും പരസ്യം പ്രസിദ്ധീകരിച്ചു. മന്ത്രിയേയും കമ്പനിയേയും വെള്ളപൂശാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ പരസ്യത്തില്‍ കമ്പനി ചെയ്ത കുറ്റങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ടെന്നതാണ് വസ്തുത.
പരസ്യം പ്രസിദ്ധീകരിച്ചതിലൂടെ പൊളിഞ്ഞു വീണത് സിപിഐയുടെ മുഖംമൂടിയാണ്. ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യുമന്ത്രിയും സിപിഐ നേതൃത്വവും പരസ്യമായി ആവര്‍ത്തിക്കുന്നതിനിടെയാണ് അതേ ചാണ്ടിയുടെ കമ്പനിയില്‍ നിന്ന് വന്‍തുക വാങ്ങി ചാണ്ടിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പരസ്യം നല്‍കിയത്. ഇതോടെ പണത്തിനു മുന്നില്‍ പിണറായി മാത്രമല്ല, സിപിഐയും പറക്കില്ലെന്ന് വ്യക്തമാകുന്നു. ജനയുഗം പ്രസിദ്ധീകരിച്ച പരസ്യം പക്ഷെ സിപിഎം മുഖപത്രത്തിലില്ല.
കൂടാതെ ഹൈക്കോടതിയിലും വിജിലന്‍സ് കോടതിയിലും പരിഗണനയിലുള്ള കേസുകളില്‍ പ്രതി സ്ഥാനത്തുള്ള കമ്പനി ഇത്തരത്തില്‍ പത്രപരസ്യം നല്‍കിയത് കോടതി അലക്ഷ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം നിലങ്ങള്‍ കൃഷി ആവശ്യത്തിനായല്ലാതെ പരിവര്‍ത്തനം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്.
കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാര്‍ത്താണ്ഡം കായല്‍ നിലത്തെ 62 പ്ളോട്ടുകളില്‍ 20 എണ്ണം വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി വൃത്തിയാക്കിയെന്ന് കമ്പനി തന്നെ വ്യക്തമാക്കുന്നു. ഈ പ്ളോട്ടുകള്‍ക്ക് മദ്ധ്യത്തിലൂടെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒന്നര മീറ്റര്‍ വീതിയുള്ള പൊതുവഴി മണ്ണിട്ട് വൃത്തിയാക്കിയെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറിയതിനും നെല്‍വയല്‍ സംരക്ഷണ നിയമം ലംഘിച്ചതിനും ഈ പരസ്യം തന്നെ ശക്തമായ തെളിവായി മാറുന്നു.
53.4 ലക്ഷം ചെലവഴിച്ച് നിര്‍മ്മിച്ച വലിയകുളം സീറോ ജെട്ടി റോഡ് ലേക് പാലസ് റിസോര്‍ട്ടിന് വേണ്ടി നിര്‍മ്മിച്ചതല്ലെന്നും, കര്‍ഷക തൊഴിലാളി കുടുംബങ്ങള്‍ക്കാണ് പ്രയോജനപ്പെടുന്നതെന്നുമാണ് കമ്പനിയുടെ അവകാശവാദം. ഒരു വര്‍ഷം ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നികുതിയായി റിസോര്‍ട്ട് നല്‍കുന്നുണ്ടെന്നും കമ്പനി ഓര്‍മ്മിപ്പിക്കുന്നു. ഇഷ്ടമുള്ളിടത്ത് വാച്ചാല് ഉണ്ടാക്കുന്നതും, വെള്ളം വറ്റിക്കുന്നതും എല്ലാം പാടശേഖരസമിതിയുടെ അവകാശമാണെന്ന നിയമവിരുദ്ധമായ അവകാശവാദവും കമ്പനി നിരത്തുന്നുണ്ട്.
പാര്‍ക്കിങ്ങിനായി ഉപയോഗിക്കുന്ന ഭൂമി കമ്പനിയുടെ ഓഹരി ഉടമയുടേതാണെന്നും പരസ്യത്തില്‍ സമ്മതിക്കുന്നു. ഇവിടെ 20 വര്‍ഷം പഴക്കമുള്ള വൃക്ഷങ്ങള്‍ ഉള്ളതിനാല്‍ നികത്തുഭൂമിയാണെന്ന പ്രചാരണം തെറ്റാണെന്ന് സമര്‍ത്ഥിക്കാനും ശ്രമമുണ്ട്. ചുരുക്കത്തില്‍ മാദ്ധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ജില്ലാകളക്ടറുടെ റിപ്പോര്ട്ടിലുള്ളതുമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പലതും ചാണ്ടിയുടെ കമ്പനി പരസ്യത്തില്‍ സമ്മതിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: