തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട എബിവിപി പ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നൂറ്കണക്കിന് ചെരാതുകള്‍ തെളിച്ച് ശ്രദ്ധാഞ്ജലി.
തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ ഇന്നലെ സന്ധ്യയ്ക്കായിരുന്നു വികാരനിര്‍ഭരമായ ചടങ്ങ്.
സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കലാലയങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സ്മരണ തുടിക്കുന്നതായിരുന്നു ശ്രദ്ധാഞ്ജലി. എബിവിപി മുന്‍ ദേശീയസെക്രട്ടറി പി. സന്ദീപ് ഉദ്ഘാടനം ചെയ്തു. എബിവിപിയുടെ മഹാറാലി സമാപിക്കുന്നതോടെ സിപിഎമ്മിന്റെ അന്ത്യത്തിന് തുടക്കമാകുമെന്ന് അദ്ദേഹം പറഞ്ഞു. എബിവിപി അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി ശ്രീനിവാസ് മുഖ്യപ്രഭാഷണം നടത്തി.
കലാലയങ്ങളില്‍ എസ്എഫ്െഎക്ക് എതിരായി പ്രവര്‍ത്തിക്കുന്ന വരെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചിരുന്നത്. ഇനി ആ വ്യാമോഹം നടക്കില്ലെന്ന് പരിപാടിയില്‍ സംബന്ധിച്ച എബിവിപി മുന്‍ ദേശീയ ജനറല്‍സെക്രട്ടറിയും ബിജെപി ദേശീയ നിര്‍വാഹക സമിതിഅംഗവുമായ വി.മുരളീധരന് പറഞ്ഞു.
നഗരത്തില്‍ മഹാറാലിയോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ പരസ്യമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാളെ നടക്കുന്ന മഹാറാലിയോടെ എസ്എഫ്ഐയുടെ കപടമുഖം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. എബിവിപി ദേശീയ സെക്രട്ടറി മോണിക്ക ചൗധരി, സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: