വര്‍ക്കല: എബിവിപി സംഘടിപ്പിക്കുന്ന ചലോ കേരള മഹാറാലിയില്‍ പങ്കെടുക്കുന്നതിനായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആദ്യസംഘം വര്‍ക്കലയില്‍ എത്തി. ഇന്നലെ വൈകിട്ട് 4 മണിയോടെ കെകെ എക്സ്പ്രസില്‍ വര്‍ക്കല റെയില്‍വേസ്റ്റേഷനില്‍ എത്തിയ സംഘത്തിന് എബിവിപിയുടെയും ഹിന്ദു ഐക്യവേദിയുടെയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്കി. എബിവിപി നഗര്‍ സെക്രട്ടറി വിഷ്ണു, നഗരസഭ കൗണ്‍സിലര്‍മാരായ സുനില്‍കുമാര്‍, സ്വപ്നശേഖര്, പ്രിയഗോപന്‍, ആര്‍എസ്എസ് ഖണ്ഡ് സഹകാര്യവാഹ് അനില്‍, നഗര്‍ സമ്പര്‍ക്കപ്രമുഖ് വിജയന്, ബാബു, ഷിബു, അജുലാല്‍, രാജു എന്നിവര്‍ നേതൃത്വം നല്കി. എബിവിപി ഉത്തര്‍പ്രദേശ് സംഘടന സെക്രട്ടറി സത്യഭാന്‍സിംഗ് ബതോഡിയയുടെ നേതൃത്വത്തിലുള്ള 500 പേരാണ് ആദ്യമെത്തിയത്. ഉത്തര്പ്രദേശിലെങ്ങും കേരളത്തില്‍ കാണുന്ന തരത്തിലുള്ള ചുവന്നകൊടികളോ ഇടത്പക്ഷ വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തനങ്ങളോ കാണാറില്ലെന്ന് സത്യഭാന്‍സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടി പോലുള്ള പ്രസ്ഥാനങ്ങള്‍ തലപൊക്കുന്നത്. അതിനാല്‍ തന്നെ കേരളത്തിലെ പോലെ സംഘര്‍ഷങ്ങളോ മറ്റോ അവിടെ നടക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.ഉത്തരഖണ്ഡ്, ദില്ലി, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സഞ്ചരിച്ചിട്ടുണ്ടെന്നും കേരളത്തിലല്ലാതെ മറ്റെങ്ങും സംഘടനപ്രവര്‍ത്തനത്തിന്റെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന തരത്തിലുള്ള യാതൊരുവിധ സംഘര്‍ഷങ്ങളോ അനിഷ്ട സംഭവങ്ങളോ ഉത്തര്‍പ്രദേശില്‍ നടന്നിട്ടില്ല. രാത്രിയില്‍ ഏത് സമയത്തും ആര്‍ക്കും സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്ന അവസ്ഥയാണ് അവിടെ ഉള്ളതെന്നും സത്യഭാന്‍സിംഗ് പറഞ്ഞു. 12 വര്‍ഷമായി എബിവിപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനാണ് സത്യഭാന്‍സിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: