തിരുവനന്തപുരം: ‘അഭിമാനമാണ് കേരളം, ദേശവിരുദ്ധവും ഭീകരവുമാണ് മാര്‍ക്സിസം.’ ശനിയാഴ്ച തിരുവനന്തപുരത്ത് എബിവിപി നടത്തുന്ന മഹാറാലിയുടെ മുദ്രാവാക്യമാണിത്. ഇതേ മുദ്രാവാക്യം തീം ആയി സ്വീകരിച്ചാണ് പുത്തരിക്കണ്ടം മൈതാനിയില്‍ പ്രദര്‍ശിനി തയ്യാറാക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടിനെ കൊലക്കത്തി രാഷ്ട്രീയത്തിലൂടെ കുരുതിക്കളമാക്കുന്ന സിപിഎമ്മിന്റെ ഭീകരമുഖം തുറന്നു കാണിക്കുന്നതാണ് പ്രദര്‍ശിനി. അതോടൊപ്പം കേരളത്തിന്റെ ഗരിമ വിളിച്ചോതുന്ന ചരിത്രവും പ്രദര്‍ശിനിയിലുണ്ടാകും.
രണ്ടു ഭാഗങ്ങളായാണ് പ്രദര്‍ശിനി ഒരുക്കുന്നത്. അഭിമാനമാണ് കേരളം എന്ന ഭാഗത്ത് സാംസ്കാരിക കേരളത്തിന് അടിത്തറയിട്ട മഹാരഥന്മാര്ക്കുള്ള ആദരമാണ്. ആദിശങ്കരനും ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമിയും അയ്യന്‍കാളിയുമൊക്കെ സൃഷ്ടിച്ച കേരളത്തെ എങ്ങനെ ഭീകര കേരളമാക്കി സിപിഎം മാറ്റിയെന്ന് രണ്ടാം ഭാഗത്ത് ചിത്രീകരിക്കുന്നു. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് മുതല്‍ക്കൂട്ടായ കലകളും ക്ഷേത്രങ്ങളും ഉത്സവങ്ങളുമെല്ലാം അഭിമാനപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അതേസമയം പ്രബുദ്ധ കേരളത്തിന് രാജ്യത്തിനു മുന്നില്‍ തല കുനിക്കേണ്ടി വന്ന രാഷ്ട്രീയകൊലപാതകങ്ങളും സിപിഎമ്മിന്റെ അസഹിഷ്ണുതയുമാണ് രണ്ടാം ഭാഗത്തെ പ്രതിപാദ്യം. സിപിഎം തിട്ടൂരം അനുസരിക്കാത്തതിന് രക്തസാക്ഷികളാകേണ്ടി വന്നവരെയും ജീവിച്ഛവമായി ജീവിക്കേണ്ടി വന്നവരെയും അഭിമാനം പണയപ്പെടുത്തേണ്ടി വന്നവരെയും പറ്റിയുമാണ് ഈ ഭാഗത്ത് ചിത്രീകരിക്കുന്നത്. പ്രശസ്ത കലാകാരനായ യാഗാ ശ്രീകുമാറാണ് പ്രദര്‍ശിനി ഒരുക്കിയിരിക്കുന്നത്. കേരളത്തിന്പുറത്ത് നിന്നെത്തുന്നവര്‍ക്ക് ഒറ്റ നോട്ടത്തില്‍ തന്നെ സിപിഎമ്മിന്റെ ക്രൂരത മനസ്സിലാകുന്നതായിരിക്കും പ്രദര്‍ശിനിയെന്ന് യാഗാ ശ്രീകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. ഇംഗ്ലീഷിലും ഹിന്ദിയിലും അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ലക്ഷംപേര്‍ പങ്കെടുക്കുന്ന മഹാറാലിയുടെ പ്രൗഡിക്ക് ഇണങ്ങും വിധമുള്ള വേദിയാണ് സമാപനനഗരിയായ പുത്തരിക്കണ്ടം മൈതാനിയില്‍ തയ്യാറാക്കുന്നത്. 80 അടി നീളത്തിലും 30 അടി ഉയരത്തിലുമാണ് വേദി. 200 ചതുരശ്ര അടിയിലുള്ള എല്‍ഇഡി സ്ക്രീനും വേദിയുടെ മധ്യത്തിലായി ഒരുക്കുന്നുണ്ട്. മൈതാനത്തിന്റെ എല്ലാഭാഗത്ത് ഇരിക്കുന്നവര്‍ക്കും വേദി വ്യക്തമായി കാണുന്ന തരത്തിലാണ് വേദിയുടെ രൂപകല്‍പ്പന. പ്രത്യേക വെളിച്ച സംവിധാനവും വേദിയെ പ്രൗഢമാക്കും. യാഗാ ശ്രീകുമാര്‍ തന്നെയാണ് വേദിയും തയ്യാറാക്കുന്നത്. കേരളത്തില്‍ ആദ്യമായി സിപിഎം കൊലക്കത്തിക്കിരയായ വാടിക്കല്‍ രാമകൃഷ്ണന് മുതല്‍ അവസാനത്തെ ബലിദാനിയായ ശ്രീകാര്യം രാജേഷ് വരെയുള്ള 286 ധീര ബലിദാനികളുടെ ഛായാ ചിത്രങ്ങളും വേദിക്ക് അരികില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ ധീര സ്മരണയ്ക്ക് മുന്നില്‍ ആദരം അര്‍പ്പിച്ചായിരിക്കും മഹാ സമ്മേളനം തുടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: