കോട്ടയം: ശബരിമല തീര്‍ത്ഥാടനകാലത്തിന് തൊട്ടുമുമ്പ് എരുമേലി ട്രീറ്റ്മെന്റ്പ്ലാന്റ്, പമ്പ് ഹൗസ് എന്നിവയുടെ സ്വിച്ച് ഓണ്‍ നടത്തി ട്രയല്‍ ആരംഭിക്കാന്‍ ജല അതോറിറ്റി തയാറെടുക്കുന്നു. തീര്‍ത്ഥാടന കാലയളവില്‍ എരുമേലി ടൗണില്‍ ശുദ്ധജലം മുടക്കമില്ലാതെ നല്‍കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
മുക്കൂട്ടുതറ ട്രീറ്റ്മെന്റ്റ് പ്ലാന്റ്റിലും പെരുന്തേനരുവിക്കടുത്ത് പമ്പ് ഹൗസിലും വൈദ്യുതി ലഭിച്ചതോടെ പരീക്ഷണാടിസ്ഥാനത്തില്‍ ജലവിതരണം ആരംഭിക്കുകയാണ് ലക്ഷ്യം. 13ന് ട്രീറ്റ്മെന്റ്പ്ലാന്റിലും പമ്പ് ഹൗസിലും സ്വിച്ച് ഓണ്‍ നടത്തി ട്രയല്‍ റണ്‍ ആരംഭിക്കും. തുടര്‍ന്ന് സാങ്കേതിക പിഴവുകളില്ലെന്നുറപ്പിച്ച് അനൗദ്യോഗികമായി സംഭരണ ടാങ്കുകളിലൂടെ ടൗണിലെ പൈപ്പ് ലൈനുകളിലേക്ക് വെളളം നല്‍കും. തീര്‍ത്ഥാടനകാലം ആരംഭിക്കുന്ന 16ന് ടൗണിലെ പുതിയ പദ്ധതിയിലൂടെ വെളളം നല്കാന് കഴിയുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്കുള്ളത്. തീര്‍ത്ഥാടനകാലത്തിന് ശേഷമായിരിക്കും പൂര്‍ണ്ണതോതില്‍ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുക.
എരുമേലി പഞ്ചായത്തിലും ശബരിമല തീര്‍ത്ഥാടകര്‍ക്കും കൊല്ലമുള, വെണ്‍കുറിഞ്ഞി, നൂറേക്കാട്, ഓലക്കുളം ഉള്‍പ്പടെ വെച്ചുച്ചിറ പഞ്ചായത്തിലുമാണ് വെളളം നല്‍കുക. 1982-ല്‍ അന്നത്തെ നിയമസഭാ സമിതിയാണ് പദ്ധതി നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇത് പിന്നീട് പലപ്പോഴായി സര്‍വേ നടത്തലും എസ്റ്റിമേറ്റെടുക്കലും മാത്രമായി മാറുകയായിരുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എംഎല്‍എ യായിരിക്കെയാണ് പദ്ധതി ബജറ്റിലുള്‍പ്പെടുത്തി പ്രഖ്യാപിച്ചത്.
തുടക്കത്തില്‍ 53 കോടിയുടെ അടങ്കല്‍ ഇപ്പോള്‍ 63 കോടിയിലെത്തി. ട്രയല്‍ തുടങ്ങുന്നതോടെ പമ്പാനദിയിലെ വെളളം പമ്പ് ഹൗസിലെ കിണറില്‍ നിന്നും ആറര കിലോമീറ്റര്‍ ഡിഐ പൈപ്പുകളിലൂടെ എംഇഎസ് കോളേജിനടുത്ത് നൂറ് ലക്ഷം ലിറ്റര്‍ പ്രതിദിന ശുദ്ധീകരണ ശേഷിയുളള പ്ലാന്റ്റിലെത്തും. ഇവിടെ ശുദ്ധീകരിക്കുന്ന വെളളം എരുമേലി ടൗണിലേക്ക് കനകപ്പലത്തെ രണ്ട് ടാങ്കുകളിലും നേര്‍ച്ചപ്പാറയിലെ ടാങ്കിലും സംഭരിച്ചായിരിക്കും വിതരണപൈപ്പുകളിലൂടെ ഒഴുകിതുടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: