പ്രകൃത്യാരാധനയുടെ മകുടോദാഹരണമായ സര്‍പ്പാരാധന മാനവ സംസ്ക്കാര വികാസത്തിന്റെ പ്രാരംഭ ഘട്ടങ്ങളിലെവിടെയോ രൂപമെടുത്തിട്ടുള്ളതാണ് എന്നതില്‍ രണ്ടഭിപ്രായമുണ്ടാകാന്‍ ഇടയില്ല. പ്രകൃതിയെ ശക്തിസ്വരൂപമായി സങ്കല്‍പ്പിക്കുകവഴി സ്ത്രീത്വത്തിന് മനുഷ്യന് സുപ്രധാന പരിഗണനയാണ് നല്‍കിവന്നിട്ടുള്ളതെന്ന് മനസ്സിലാക്കാം. ലോകത്ത് നിലനില്‍ക്കുന്ന ആരാധനാ സമ്പ്രദായങ്ങളാകെ പരിശോധിച്ചാല്‍ സ്ത്രീകള്‍ മുഖ്യകാര്‍മ്മികരാകുന്ന സ്ഥിതി അത്യപൂര്‍വ്വമെന്നും കാണാം.
ലോകമറിയുന്ന സര്‍പ്പാരാധനാ സ്ഥാനങ്ങളില്‍ മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രം മേല്‍പ്പറഞ്ഞ സാംസ്കാരിക പാരമ്പര്യത്തിന്റെ നേര്‍സാക്ഷ്യമായി നിലകൊള്ളുന്നു. മാതാപിതാ ഗുരുര്ദൈവം എന്നീ ചതുര്‍ഭാവങ്ങളില്‍ പ്രഥമ സ്ഥാനത്തുള്ള അമ്മയ്ക്കുതന്നെയാണ് ഇവിടെ സവിശേഷസ്ഥാനം കല്പ്പിച്ചിരിക്കുന്നത്. ഭഗവാന് നാഗരാജാവിന്റെ മാതൃസ്ഥാനമാണ് മണ്ണാറശാല അമ്മയ്ക്കുള്ളത്.
മണ്ണാറശാല ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളിലെ പൂജകള്‍ക്കുള്ള സവിശേഷാധികാരം അമ്മയ്ക്ക് മാത്രമാണുള്ളത്. ആയില്യം പൂജയാണ് അമ്മയുടെ കാര്‍മ്മികത്വം അനിവാര്യമാക്കുന്ന വിശേഷാല്‍ പൂജകളിലൊന്ന്. എല്ലാമാസത്തിലേയും ആയില്യം നാളുകളില്‍ മണ്ണാറശാല ഇല്ലത്തെ നിലവറയോട് ചേര്‍ന്നുള്ള തളത്തിലാണ് ഈ പൂജ നടക്കുന്നത്. കന്നി, തുലാം, കുംഭം എന്നീ മലയാള മാസങ്ങളിലെ ആയില്യം നാളുകളില്‍ മാത്രമാണ് ശിവാത്മകനായ നാഗരാജാവിന്റെ വാസുകീഭാവത്തിലുള്ള തിരുവാഭരണം ക്ഷേത്രത്തില്‍ ഭഗവാന് ചാര്‍ത്തി പൂജകള്‍ക്ക് ശേഷം ഇല്ലത്തേക്ക് എഴുന്നെള്ളിക്കുന്നത്. ഈ എഴുന്നന്നെള്ളത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതും അമ്മയാണ്.
ക്ഷേത്രത്തിലെ മുഖമണ്ഡപത്തില്‍ അമ്മ നടത്തുന്ന സവിശേഷമായ പൂജയാണ് ശിവരാത്രി നാളിലെ സര്‍പ്പബലി. രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്നതാണ് ശിവരാത്രി നാളിലെ പൂജകള്‍. ഈ പൂജകള്‍ക്കൊടുവില്‍ ഇല്ലത്തെ മുതിര്‍ന്ന കാരണവര്മാര് നാഗരാജാവിനെയും സര്‍പ്പയക്ഷിയമ്മയേയും ക്ഷേത്രത്തില്‍ നിന്നും കരോളിക്കുളങ്ങരയിലേക്ക് എഴുന്നെള്ളിക്കുകയും വിവിധ മേളവാദ്യസേവകള്‍ക്ക് ശേഷം അവിടെനിന്ന് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കുകയും ചെയ്യുന്നതോടെയാണ് ശിവരാത്രി ആഘോഷം പൂര്‍ണ്ണമാകുന്നത്.
ശിവരാത്രി പിറ്റേന്നാണ് നിലവറയില്‍ അമ്മയുടെ പുത്രനും സാക്ഷാല്‍ അനന്തന്റെ അവതാരവുമായ പഞ്ചമുഖനാഗമായ മുത്തശ്ശന് വര്‍ഷത്തിലൊരിക്കല്‍ മാത്രമുള്ള പൂജയും നൂറുംപാലും നടക്കുന്നത്. മാതൃ-പുത്രബന്ധത്തിന്റെ അവാച്യമായ വാത്സല്യം നിറയുന്ന ഈ ആചാരത്തില്‍ കുടുംബാംഗങ്ങള്‍ വികാരതീവ്രമായ ഭക്തിയോടെയാണ് പങ്കെടുക്കുന്നത്. നിലവറയിലെ പൂജയ്ക്കുശേഷം അപ്പൂപ്പന്‍കാവിലും മണിനാഗക്കാവിലും നടക്കുന്ന പൂജകളും വാര്‍ഷികമായി മാത്രം അനുഷ്ഠിക്കുന്നതാണ്. പൂജകള്‍ക്കായി അമ്മ ശിവരാത്രി നാളില്‍ സന്ധ്യക്ക് ആരംഭിക്കുന്ന ഉപവാസം അടുത്ത സന്ധ്യക്ക് ശേഷമേ അവസാനിക്കുന്നുള്ളു എന്നറിയുമ്പോള്‍ ഏതൊരു ഭക്തനും അത്ഭുതാദരങ്ങളോടെ കൈകൂപ്പി നമിക്കുവാന്‍ മാത്രമെ കഴിയുകയുള്ളു.
മേല്‍പ്പറയപ്പെട്ട പൂജകളെല്ലാം തന്നെ ക്ഷേത്ര ശ്രീകോവിലിന് പുറത്ത് അമ്മ നടത്തുന്നതാണെങ്കില്‍ വൃശ്ചികം ഒഴികെയുള്ള എല്ലാ മലയാളമാസം ഒന്നാം തീയതികളിലും പൂയം നാളുകളിലും മാഘമാസം മുഴുവനും നാഗരാജാവിന്റെയും സര്‍പ്പയക്ഷിയമ്മയുടെയും ശ്രീകോവിലുകളില്‍ ആണ് അമ്മയുടെ വിശേഷാല്‍ പൂജകള്‍ നടക്കുന്നത്.
കന്നി, തുലാം മാസങ്ങളില്‍ പൂയം നാളില്‍ പൂര്‍ണ്ണമാകുംവിധം ആരംഭിക്കുന്ന അമ്മയുടെ പൂജയും പ്രത്യേക ദ്വാദശവാസരാര്‍ച്ചനകളും ഏറെ ദര്‍ശനപ്രാധാന്യത്തോടെയാണ് ഭക്തജനങ്ങള്‍ കാണുന്നത്. വിശിഷ്ട നിവേദ്യങ്ങളോടുകൂടി അമ്മ നടത്തുന്ന കന്നി, തുലാം മാസങ്ങളിലെ പൂയം നാളിലെ പൂജകള്‍ കണ്ട് തൊഴുന്നത് ഭക്തജനങ്ങള്‍ക്ക് അസുലഭ പുണ്യത്തിന്റെ ദിവ്യാനുഭൂതിയാണ്.
കര്‍ക്കടക മാസത്തിലെ ആദ്യ പന്ത്രണ്ട് ദിനങ്ങളിലും അമ്മയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പൂജകളും ദ്വാദശവാസരാര്‍ച്ചനകളും ക്ഷേത്ര ശ്രീകോവിലില്‍തന്നെയാണ് നടക്കുന്നത്. മണ്ണാറശാലയിലെ വലിയമ്മയുടെ നിത്യതേവാരം നാഗകുലത്തിലെയും സര്‍പ്പകുലത്തിലെയും പ്രധാന ദേവതകള്‍ക്കായുള്ള പൂജകളായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. അമ്മമാര്‍ മാത്രം നടത്തുന്ന വിശേഷാല്‍ പൂജകളും മറ്റ് ചടങ്ങുകളും ഏതെങ്കിലും സാഹചര്യത്തില്‍ അമ്മമാര്‍ക്ക് നിര്‍വ്വഹിക്കാന്‍ കഴിയാതെ വന്നാല്‍ പ്രസ്തുത പൂജകളും ചടങ്ങുകളും മറ്റാരും നിര്‍വ്വഹിക്കേണ്ടതില്ല എന്നതാണ് ക്ഷേത്രാചാരവിധി.
നാഗരാജാവായ സാക്ഷാല്‍ അനന്തന്റെ അവതാരത്തെ സ്വന്തം പുത്രനായി ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ച പുണ്യവതിയായൊരു അന്തര്‍ജ്ജനത്തിന്റെ (ശ്രീദേവി) പിന്മുറക്കാരായാണ് മണ്ണാറശാലയിലെ വലിയമ്മമാരെ ഭക്തജനങ്ങള്‍ ആരാധനാപൂര്‍വ്വം കരുതുന്നത്. നാഗരാജാവിന്റെ അമ്മയുടെ സ്ഥാനം കല്‍പ്പിച്ച് നിത്യവും നിരവധി ഭക്തരാണ് അമ്മയുടെ അനുഗ്രഹവും സാന്ത്വനവും തേടി മണ്ണാറശാലയില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: