ന്യൂദല്‍ഹി: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന് പിടികൂടിയ ഇന്ത്യന്‍ ബിസിനസുകാരന് കുല്ഭൂഷണ് ജാദവിന് ഭാര്യയെ കാണാന്‍ അനുമതി. മാനുഷിക പരിഗണന നല്‍കിയാണ് അനുമതിയെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് കുല്‍ഭൂഷനെ കാണാന്‍ ഭാര്യയെ അനുവദിച്ചിരിക്കുന്നത്.
കുല്‍ഭൂഷണെ കാണാന്‍ ഭാര്യയെ അനുവദിക്കാമെന്ന് ഇന്നലെയാണ് പാക്കിസ്ഥാന് ഇസ്ലമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചത്. എന്നാല്‍ അഭിഭാഷകരെ അനുവദിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. റോ ഏജന്റ് ആണെന്ന് ആരോപിച്ചാണ് 2016 മാര്‍ച്ച് 3ന് ഇറാനില്‍ വെച്ച് പാക്കിസ്ഥാന് ചാര സംഘടനയായ ഐഎസ്ഐ കുല്‍ഭൂഷണെ അറസ്റ്റ് ചെയ്യുന്നത്. മുന്‍ നാവിക ഉദ്യോഗസ്ഥനായ കുല്ഭൂഷണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി രാജിവെച്ച് ബിസിനസ് ചെയ്യുകയായിരുന്നു. ഇതിനിടെയാണ് കുല്‍ഭൂഷനെ പാക്കിസ്ഥാന് പിടികൂടുന്നത്.
ബലൂച്ചിസ്ഥാനില്‍ വെച്ചാണ് കുല്ഭൂഷണ് ജാദവിനെ പിടികൂടിയതെന്നാണ് പാക്കിസ്ഥാന് അവകാശപ്പെടുന്നത്. നാവികസേനാ കമാണ്ടറായിരുന്ന കുല്ഭൂഷണ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് പാക്കിസ്ഥാനില്‍ എത്തിയതെന്നും പാക് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. കുല്‍ഭൂഷന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതിയിലെ ഇന്ത്യയുടെ ഇടപെടലിനെ തുടര്‍ന്ന് പാക്കിസ്ഥാന് നിര്‍ത്തിവെയ്ക്കേണ്ടിവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: