തിരുവനന്തപുരം: ഹജ്ജ് തീര്‍ത്ഥാടനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ രൂപപ്പെടുത്തുന്ന പുതിയ നയങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കമെന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രഖ്യാപനം അനുചിതവും അപലപനീയവുമാണെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച്. രാഷ്ട്രീയപ്രേരിതവും സമുദായവിരുദ്ധവുമായ പ്രസ്താവനയാണിതെന്ന് മഞ്ച് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.ഒ.നൗഷാദ് പ്രസ്താവനയില്‍ പറഞ്ഞു.
ഹജ്ജ് നയപുനഃരവലോകനസമിതി സമര്‍പ്പിച്ചിട്ടുള്ള കരട് സംബന്ധിച്ച് ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ക്കും വ്യക്തികള്‍ക്കും ശുപാര്‍ശകള്‍ സമര്‍പ്പിക്കാമെന്നിരിക്കെ ഇത്തരത്തില്‍ ഭീഷണിയുടെ സ്വരമുയര്‍ത്തുന്നത് അപലപനീയമാണെന്ന് നൗഷാദ് പറഞ്ഞു. കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ സെന്റര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മാറ്റണം എന്ന ആവശ്യം കഴിഞ്ഞ കുറേനാളുകളായി നിലനില്‍ക്കുന്നതാണ്. കരിപ്പൂരില്‍ നിന്നു എംബാര്‍ക്കേഷന്‍ സെന്റര്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത് യുപിഎ സര്‍ക്കാറിന്റെ കാലത്താണ്.
കരിപ്പൂരില്‍ സുരക്ഷാ കാരണങ്ങളാല്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് വിദഗ്ദ്ധസംഘം വ്യോമയാന വകുപ്പിന് നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സെന്റര്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കൂട്ടുകയും മതിയായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നതോടെ ഇത് പരിഹരിക്കാം. എന്നാല്‍ ഇതിനുള്ള പ്രവര്‍ത്തനം വേഗത്തില്‍ നടക്കുന്നില്ല. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രാലയം നിര്‍ബന്ധബുദ്ധി പുലര്‍ത്തുന്നു എന്ന സംസ്ഥാന ഹജ്ജ്കമ്മിറ്റിയുടെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.
ഹജ്ജ് സബ്സിഡി പിന്‍വലിക്കാന്‍ ഹജ്ജ്നയപുനരവലോകന സമിതി ശുപാര്‍ശചെയ്തതാണ്. 70 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള അപേക്ഷകരെ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കുന്നതിനെ സംബന്ധിച്ചും ഉചിതമായ തീരമാനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. ഈ നടപടിക്രമങ്ങളെല്ലാം തുടരുമ്പോള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തുന്ന പ്രസ്താവനകള്‍ ഈ സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണ് എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാകണമെന്ന് നൗഷാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: