കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനം എത്രത്തോളം ആരോഗ്യകരമാണ്? ബിരുദപഠനശേഷം തുടര്‍പഠനത്തിനായി വിവിധ സര്‍വ്വകലാശാലകളില്‍ അപേക്ഷ സമര്‍പ്പിച്ചും പ്രവേശനപരീക്ഷ എഴുതിയും നില്ക്കുന്ന കാലം. കേരളത്തില്‍തന്നെ തുടര്‍ന്നും പഠിക്കണമെന്നുള്ള ആഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനപരീക്ഷയില്‍ രണ്ടാം റാങ്ക് ലഭിച്ച കേരള സര്‍വ്വകലാശാലയിലെ രാഷ്ട്രമീമാംസാ വകുപ്പില്‍തന്നെ ചേര്‍ന്നുകളയാമെന്ന് തീരുമാനിച്ചു.
പ്രവേശന സംബന്ധമായ വിവരങ്ങള്‍ അന്വേഷിക്കാന്‍ പരിചയക്കാരനായ സീനിയര്‍ വിദ്യാര്‍ത്ഥിയെ സമീപിച്ചു. നിനക്ക് ഇവിടെ ചേരാന്‍ യോഗ്യതയിെല്ലന്നും, അഥവാ ചേര്‍ന്നാല്‍തന്നെ ഏതാനും മാസങ്ങള്‍ക്കകം പെട്ടിയും പ്രമാണവും എടുത്ത് സ്ഥലംവിടേണ്ടി വരുമെന്നും വളരെ സൗമ്യമായ ഭീഷണിയായിരുന്നു ലഭിച്ച മറുപടി. അതോടെ കേരളത്തിലെ മറ്റു രണ്ടു സര്‍വ്വകലാശാലയില്‍ ഉള്‍പ്പെടെ ലഭിച്ച പ്രവേശനം വേണ്ടെന്നുവച്ച് സഹ്യനു കിഴക്ക് പോണ്ടിച്ചേരിയില്‍ അന്താരാഷ്ട്ര പഠനവിഭാഗത്തില്‍ പ്രവേശനം നേടി.
എന്തായിരുന്നു എനിക്ക് കല്പ്പിച്ചുതന്ന അയോഗ്യത? മേല്‍പ്പറഞ്ഞ വിദ്യാര്‍ത്ഥി പ്രതിനിധാനം ചെയ്യുന്ന സംഘടനയായ എസ്എഫ്ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചില്ല എന്നത് ഒന്നാമത്തെ അയോഗ്യത. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിനോട് മാനസികമായി ചേര്‍ന്നുനിന്നു എന്നത് മറ്റൊരു അയോഗ്യത. ഇടതു സംഘടനകളുടെ അവസരവാദനയത്തെയും ജനവഞ്ചനയേയും തുറന്നുകാട്ടാന്‍ ശ്രമം നടത്തിയെന്ന കൊടിയ പാപഭാരവും എനിക്കുമേല്‍ ചാര്‍ത്തപ്പെട്ടു. ഇത്രയൊക്കെപ്പോരേ സജീവ രാഷ്ട്രീയക്കാരന് പോലുമല്ലാത്ത എനിക്ക് ഇടതുപാളയങ്ങളില്‍ ഊരുവിലക്ക് കല്പ്പിക്കുവാന്. പോലീസ് സംരക്ഷണത്തില്‍ പരീക്ഷയെഴുതേണ്ടി വന്ന ഹതഭാഗ്യനായ കെഎസ്യുക്കാരന്റെ അനുഭവും ഓര്‍ക്കുന്നു. ഇതുപോലെയുള്ള അനേകം അനുഭവസാക്ഷ്യങ്ങള്‍ പലര്‍ക്കും പറയാനുണ്ടാവും.
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ സ്വയം പ്രഖ്യാപിത അപ്പോസ്തലന്മാരായ ഇടതു വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ അംഗബലം കൂടുതലുള്ളയിടങ്ങളില്‍ മറ്റുള്ളവരെ സ്റ്റാലിനിസ്റ്റ് ഉരുക്കുമുഷ്ടിയാല്‍ അടിച്ചമര്‍ത്തുകയും, ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലാവാരത്തിന്മേല്‍ കത്തിവെയ്ക്കുകയും ചെയ്യുന്നു. എവിടെയോനിന്ന് ഇറക്കുമതിചെയ്യപ്പെട്ട ചെഗുവേര ഉള്‍പ്പടെയുള്ള മാതൃകകള്‍ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നു. നിരന്തരം സംഘട്ടനങ്ങളിലേക്ക് തള്ളിവിടുന്നു. പ്രഥമ പരിഗണനല്‍കേണ്ട വിദ്യാഭ്യാസത്തെ കടക്ക് പുറത്ത് എന്നു പറഞ്ഞു കലാലയങ്ങളില്‍നിന്ന് ആട്ടിപ്പായിക്കുന്നു. സര്‍വ്വകലാശാലയിലെ മുറികളും പൊതുഇടങ്ങളും കൈവശപ്പെടുത്തുന്നു. ഇതര സംഘടനകളുടെ നോട്ടീസുകള്‍പോലും അനുവദിക്കാതെ അസഹിഷ്ണുത കാണിക്കുന്നു. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനാരോഗ്യ പ്രവണതകള്‍ നിറഞ്ഞ വിദ്യാര്‍ത്ഥി രാഷ്ട്രീയമാണ് എസ്എഫ്ഐ കേരളത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങളെ അംഗീകരിക്കുക, അല്ലെങ്കില്‍ നിശ്ശബ്ദരാകുക എന്നതാണ് അവരുടെ മുദ്രാവാക്യം. സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോള്ത്തന്നെ ഉന്നതവിദ്യാഭ്യാസരംഗം കുത്തഴിഞ്ഞതിനും, നിലവാര ശോഷണം വന്നതിനും മേല്‍പ്പറഞ്ഞ ഇടതു വിദ്യാര്‍ത്ഥി കൂട്ടത്തിന് ‘സ്തുത്യര്‍ഹമായ’ പങ്കുണ്ട്.
അനാവശ്യമായ സമരങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ വലിച്ചെറിഞ്ഞുകൊടുക്കുന്നതും കേരളത്തിന്റെ തനതായ രാഷ്ട്രീയ ശൈലിയാണ്. നേതാക്കന്മാരുടെ ചെയ്തികള്‍ക്ക് കുടപിടിക്കുന്നതിനായി ക്ലാസുകള്‍ ബഹിഷ്കരിക്കുകയും, പഠിക്കണമെന്ന് ആവശ്യപ്പെടുന്ന വിദ്യാര്‍ത്ഥികളെ സംഘടനയുടെ മാഫിയ ശൈലി ഉപയോഗിച്ച് നിശ്ശബ്ദരാക്കുകയും ചെയ്യുന്നു. സമരങ്ങള്‍ പൂര്‍ണമായി പാടില്ല എന്നല്ല പറയുന്നത്. വിദ്യാര്‍ത്ഥികളുടെ കാതലായ പ്രശ്നങ്ങള്‍ക്ക് അവരെ ഏകോപിപ്പിച്ച് സമരം നടത്തുന്നത് തെറ്റല്ല, അനിവാര്യതയുമാണ്. അത്തരം ഒരു സമരത്തിന് സാക്ഷിയാകാനും ഒരുപരിധിവരെ പങ്കുചേരാനും എനിക്ക് സാധിച്ചിട്ടുണ്ട്. പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറെ നീക്കം ചെയ്യുന്നതിനായി നടന്ന വിദ്യാര്‍ത്ഥി മുന്നേറ്റം ഇതായിരുന്നു. അവിടെ വിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്തു. എല്ലാ സംഘടനകളും അണിചേര്‍ന്നു, സമരം വിജയിച്ചു. അത്തരത്തില്‍ ഒരു സമരം വിജയിപ്പിക്കാന്‍ കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ദുഷിപ്പ് വിദ്യാര്‍ത്ഥികളെ അനുവദിക്കുമോ എന്ന് സംശയമാണ്. കാരണം അനാവശ്യമായി സമരം ചെയ്ത് ആ ആയുധത്തിന്റെ മൂര്‍ച്ച വല്ലാതെ നഷ്ടപ്പെട്ടിരിക്കുന്നു.
അടുത്തകാലത്തായി തീവ്രസ്വഭാവത്തോടെ രൂപംകൊണ്ട ചില പ്രസ്ഥാനങ്ങളോട് ഇടതു പ്രസ്ഥാനങ്ങള്‍ ഐക്യപ്പെടുന്ന കാഴ്ച്ചയും ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ പ്രവത്തിക്കാന്‍ അനുവദിക്കാതിരിക്കുകയും, വിധ്വംസക ശക്തികള്‍ക്ക് വേദിയൊരുക്കി വിദ്യാര്‍ത്ഥി സമൂഹത്തെ കലാപസമാനമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ പ്രവൃത്തികള്‍ അവര്‍ക്കുപോലും തലവേദനയായി മാറുവാന്‍ അധികനാള്‍ വേണ്ടിവരില്ല. കക്ഷിരാഷ്ട്രീയം കൊണ്ടുനടക്കുന്ന ചില അധ്യാപകരും ഈ സാമൂഹ്യദ്രോഹത്തിന് ചൂട്ടുപിടിച്ച് മുന്നില്‍ തന്നെ ഉണ്ടെന്നതാണ് ഏറ്റവും ഖേദകരം.
ഇത്തരം അനേകം ചോദ്യങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് എബിവിപിയുടെ മഹാറാലി ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്. വിദ്യാഭ്യാസരംഗത്ത് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ ശ്രമിച്ച ദേശീയ പാരമ്പര്യം പേറുന്ന വിദ്യാര്‍ത്ഥികളെ കൊലക്കത്തിക്ക് ഇരയാക്കുന്നത് ചോദ്യംചെയ്യപ്പെടുകതന്നെ വേണം. വിദ്യാഭ്യാസമേഖലയെ ഗ്രസിച്ചിരിക്കുന്ന മാര്‍ക്സിസ്റ്റ് അക്രമരാഷ്ട്രീയത്തിന് അറുതിവരുത്താനും, ജനമനഃസാക്ഷിയെ ഉണര്‍ത്താനും ഒരു പുതിയ വിദ്യാര്‍ത്ഥി രാഷ്ട്രീയ ശൈലിക്ക് രൂപം നല്‍കാനും മഹാറാലിയും അനുബന്ധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജം പകരും.
(എംജി സര്‍വ്വകലാശാല അന്താരാഷ്ട്ര പഠനവിഭാഗം എംഫില്‍ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: