മുക്കം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി മലയോര മേഖലയില്‍ പുരോഗമിക്കുന്നു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലേയും കാരശേരി പഞ്ചായത്തിലെ കക്കാട് വില്ലേജിലേയും പ്രവൃത്തി പൂര്‍ത്തിയായി.
കക്കാട് വില്ലേജില്‍ പെട്ട സര്‍ക്കാര്‍ പറമ്പ് പ്രദേശത്തെ പ്രവൃത്തി തല്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് കലക്ട്രേറ്റില്‍ നടന്ന സര്‍വകക്ഷി യോഗ തീരുമാനമനുസരിച്ച് 10 സെന്റില്‍ താഴെ ഭൂമിയുള്ളവരുടെ പ്രശ്നങ്ങള്‍ പഠിക്കാനും ഇവര്‍ക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കുന്നതിനും കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പറമ്പില്‍ പ്രവൃത്തി നിര്‍ത്തിയത്. 98 കുടുംബങ്ങളാണ് കാരശേരി പഞ്ചായത്തില്‍ 10 സെന്റില്‍ താഴെ ഭൂമിയുള്ളവരായി ഗെയില്‍ പദ്ധതി പ്രദേശത്തുള്ളത്. ഇവര്‍ക്കായി കക്കാട് വില്ലേജ് ഓഫീസില്‍ ഹെല്‍പ്പ് ഡെസ്കും പ്രവര്‍ത്തിക്കുന്നുണ്ട്.
കക്കാട് വില്ലേജിലെ പ്രവൃത്തി പൂര്‍ത്തിയായതോടെ മുക്കം നഗരസഭയില്‍ പ്രവൃത്തി തുടങ്ങി . കച്ചേരിയില്‍ നിന്ന് തുടങ്ങി മാമ്പറ്റ, മുത്താലം, തൂങ്ങുീപുറം വഴി പൂളപ്പൊയില്‍ ഭാഗത്ത് കൂടിയാണ് പദ്ധതി കടന്നു പോവുന്നത്. മുക്കം നഗരസഭ കഴിഞ്ഞാല്‍ ഓമശേരി ,താമരശേരി പഞ്ചായത്തുകളിലൂടെയാണ് ഗെയില്‍ പൈപ്പ് ലൈന്‍ കടന്നു പോവുന്നത്. അതിനിടെ ഓമശേരിയില്‍ പദ്ധതിക്കെതിരെ സമരസമിതി രൂപികരിച്ചു. സര്‍വേയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍ താമരശേരിയിലും സംഘര്‍ഷം ഉണ്ടായിരുന്നു.
അതേ സമയം കക്കാട് വില്ലേജില്‍ കാര്യമായ പ്രതിഷേധമുണ്ടായില്ല. കോഴിക്കോട് തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: