പാമ്പാടി: പാമ്പാടി താലൂക്ക് ആശുപത്രിയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമാണെന്ന അവകാശവാദമുന്നയിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വികസനസമിതിയും നല്കിയ പ്രസ്താവനകള്‍ വ്യാജമാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
എട്ടോളംവരുന്ന മെഡിക്കല്‍ വിഭാഗങ്ങളും ഓപ്പറേഷന് തിയേറ്ററും ദൈനംദിനം ഭംഗിയായി പ്രവര്‍ത്തിക്കുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണ്. ആശുപത്രിയില്‍ ഒരുതവണയെങ്കിലും ചികിത്സ തേടിയിട്ടുള്ള സാധാരണക്കാര്‍ക്ക് പ്രഥമദൃഷ്ട്യാ മനസിലായിട്ടുള്ള കാര്യങ്ങളാണ് ബിജെപി ഉന്നയിച്ചിട്ടുള്ളത്. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് ദൈനംദിനം ഒപി നടത്തുവാനുള്ള സൗകര്യംപോലും നിലവിലില്ല. നിസ്സാരരോഗങ്ങള്‍ക്ക് പോലും ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികളെ ചികിത്സിക്കാനുള്ള സംവിധാനം ഇല്ലെന്ന് പറഞ്ഞ് മറ്റാശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ആശുപത്രിയില്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ ആംബുലന്‍സിന്റെ അഭാവത്തില്‍ സ്വകാര്യ ആംബുലന്‍സുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കാഷ്വാലിറ്റിയിലും ഒപിയിലും വരുന്ന രോഗികള്‍ക്കുള്ള മരുന്നുകള്‍ പോലും ഫാര്‍മസിയിലില്ല. എന്‍എച്ച് 183ല്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി കഴിഞ്ഞാല്‍ സാധാരണക്കാരുടെ ഏകആശ്രയമാണ് താലൂക്ക് ആശുപത്രി എന്ന ലേബലില്‍ പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രി. കാലങ്ങളായി എംഎല്‍എയും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലത്തിലെ പൊള്ളയായ വികസനവാദത്തിന്റെ പച്ചയായ മുഖമാണ് ഈ ആശുപത്രിയെന്ന് ബിജെപി കുറ്റപ്പെടുത്തി.
ആശുപത്രിയുടെ ദുരിതാവസ്ഥ ഉയര്‍ത്തിക്കാട്ടി സമരം ആരംഭിച്ചപ്പോള്‍ മുതല്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതിനുള്ള ഗൂഢശ്രമവും നടക്കുന്നുണ്ട്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുവാന്‍ ബിജെപി സംയുക്തസമരസമിതി തീരുമാനിച്ചതായി പ്രസിഡന്റ് ഹരികൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: