പാനൂര്‍(കണ്ണൂര്‍): ടി.പി.ചന്ദ്രശേഖരന് കൊലക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന മുഖ്യപ്രതി സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തന് പരോളിലിറങ്ങി പാര്‍ട്ടി പരിപാടിയുടെ ഉദ്ഘാടകനായത് വിവാദമാകുന്നു. പാനൂര്‍ ചെണ്ടയാട്ട് നടക്കുന്ന സിപിഎം ഏരിയാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത കുഞ്ഞനന്തന്റെ നടപടിയാണ് വിവാദമായിരിക്കുന്നത്. ടി.പി.ചന്ദ്രശേഖരന് വധത്തില്‍ ജീവപര്യന്തം തടവുകാരനായ സിപിഎം പാനൂര്‍ ഏരിയാകമ്മറ്റിയംഗം കൂടിയായ കുഞ്ഞനന്തന് പരോള്‍ വ്യവസ്ഥ ലംഘിച്ച് പാര്‍ട്ടി സമ്മേളനത്തിലും പങ്കെടുത്തിരുന്നു.
പാനൂര്‍ കുന്നോത്ത്പറമ്പ് ലോക്കല്‍ സമ്മേളന വേദിയിലും, സമ്മേളനത്തിന്റെ പ്രവര്‍ത്തനത്തിലും കുഞ്ഞനന്തന് സജീവമായിരുന്നു. ഏരിയാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ സിപിഎം കുന്നോത്ത്പറമ്പ് ലോക്കല്‍ സെക്രട്ടറി പൊന്നത്ത് പ്രജീഷായിരുന്നു അദ്ധ്യക്ഷത വഹിച്ചത്. ഏരിയാ കമ്മറ്റിയംഗം എന്‍.അനില്‍കുമാറും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഇതിന്റെ വീഡിയോ സിപിഎം പ്രവര്‍ത്തകര്‍ തന്നെ പുറത്തിറക്കിയിട്ടുണ്ട്. പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഭരണത്തണലില്‍ പരോളിലിറങ്ങുന്ന കുഞ്ഞനന്തന് പരോള്‍ ചട്ടം ലംഘിച്ചിട്ടും പോലീസ് ഉദ്യോഗസ്ഥര്‍ ഒരു റിപ്പോര്‍ട്ടും ഇതുവരെ നല്‍കിയിട്ടില്ല. സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പോലീസും ഇത്തരം നിയമലംഘനങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയാണ്.
പി.കെ. കുഞ്ഞനന്തന് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പരോള്‍ നല്കിയതും, പാര്‍ട്ടി നേതൃത്വത്തില്‍ തുടരുന്നതും ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു ആരോപിച്ചു. ടി.പി. വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന സിപിഎം വാദം പൊളിഞ്ഞതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കുഞ്ഞനന്തന് സിപിഎം കുന്നോത്ത് പറമ്പ് ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്തത്. ടി.പി. കേസില്‍ ശിക്ഷിക്കപ്പെട്ട അന്നു തന്നെ കുഞ്ഞനന്തന് തനിക്ക് വേണ്ടപ്പെട്ടവനാണെന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഇതോടൊപ്പം ചേര്‍ത്ത് വായിക്കുമ്പോള്‍ ടി.പി. കേസില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണ്.
പിണറായി മുഖ്യമന്ത്രിയായതിന് ശേഷം ജയിലില്‍ ടി.പി. കേസ് പ്രതികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നതിനും, ഇഷ്ടം പോലെ പരോള്‍ ലഭിക്കുന്നതിനും പ്രത്യേക ശ്രദ്ധയാണ് സര്‍ക്കാറും ജയിലധികൃതരും കാണിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: