ന്യൂദൽഹി: രാജ്യത്തെ സാധാരണക്കാർക്ക് ആശ്വസമായി പല നിത്യോപയോഗസാധനങ്ങളുടെയും ജിഎസ്ടി കേന്ദ്ര സർക്കാർ കുറച്ചു. അതേ സമയം ആരോഗ്യത്തിന് ഹാനികരമായതും ആഡംബര ഉത്പന്നങ്ങളുടേയും നികുതി 28 ശതമാനമായിത്തന്നെ തുടരും.
നിത്യോപയോഗ സാധനങ്ങളുള്‍പ്പെടെ 211 ഉത്പന്നങ്ങളുടെ നികുതിയാണ് കുറച്ചത്. ഏറ്റവും ഉയര്‍ന്ന സ്ലാബ് നികുതിയായ 28 ശതമാനം ചുമത്തിയിരുന്ന 178 ഉത്പന്നങ്ങള്‍ക്ക് 18 ശതമാനമാക്കി കുറച്ചു.
ഉയര്‍ന്ന നികുതി 62 ഉത്പന്നങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ഫിറ്റ്മെന്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. കൗണ്‍സില്‍ യോഗം ഇത് അമ്പതായി കുറച്ചു. 13 എണ്ണത്തിന്റെ നികുതി 18 ശതമാനത്തില്‍നിന്ന് 12 ശതമാനമായും ആറ് എണ്ണത്തിന്റെത് 18 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായും എട്ട് എണ്ണത്തിന്റെത് 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായും കുറച്ചു. അഞ്ച് ശതമാനമായിരുന്ന ആറെണ്ണത്തിന്റെ നികുതി ഒഴിവാക്കി.
ആഡംബര വസ്തുക്കൾ, വാഹനങ്ങൾ, ഓട്ടോ മൊബൈൽ പാർട്ടസ്, വാഷിങ് മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവയുടെ നികുതി 28 ശതമാനമായി തുടരും. വെറ്റ് ഗ്രൈൻഡേഴ്സ്, സൈനിക ആവശ്യമായ ടാങ്കുകൾ കവചിത വാഹനങ്ങൾ എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്നും 12 ശതമാനമാക്കി കുറച്ചു.
തേങ്ങാപ്പൊടി, ഇഡ്ലി മാവ്, ദോശാ മാവ്, തുകൽ ഉത്പന്നങ്ങൾ, മത്സ്യബന്ധന വല, ചൂണ്ട എന്നീ 8 ഉത്പന്നങ്ങളുടെ നികുതി 12 ശതമാനത്തിൽ നിന്നും എട്ട് ശതമാനമാക്കി. പാല്‍ക്കട്ടി പഞ്ചസാര, പാസ്ത, ഡയബറ്റിക് ഫുഡ്, അച്ചടിക്കുവാനുള്ള മഷി, മുള ഉത്പന്നങ്ങൾ, കണ്ണടയുടെ പുറം ചട്ട തുടങ്ങിയ പതിമൂന്നോളം വസ്തുക്കളുടെ നികുതി 18 ശതമാനത്തിൽ നിന്നും 12 ശതമാനമക്കി. ചമ്മന്തി പൊടി, ഖാജാ റൊട്ടി, കടലകൊണ്ടുള്ള മധുര പലഹാരം തുടങ്ങി 6 ഉത്പന്നങ്ങളുടെ നികുതി 18 ശതമാനത്തിൽ നിന്നും 5 ശതമാനമാക്കി കുറച്ചു.
അമരപ്പയർ, ഉണക്കിയ മത്സ്യം തുടങ്ങി ആറോളം ഉത്പന്നങ്ങൾക്ക് നികുതി ഇല്ല. വിമാനത്തിന്റെ ടയറുകൾ, എഞ്ചിൻ, സീറ്റുകൾ, എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമാക്കി കുറച്ചു. കോലരക്ക്, കസവ് കൊണ്ട് നിർമ്മിച്ച വളകൾ എന്നിവയ്ക്ക് നികുതി ഇല്ല. ജീവൻ രക്ഷാ മരുന്നുകൾ, പ്രശസ്തരായ കായിക താരങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്പോർട്സ് ഉപകരണങ്ങൾക്ക് നികുതി ഇല്ല.
ഹോട്ടലുകളില്‍ നിരക്ക് ഏകീകരിക്കാനും 211 ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാനും ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. എസി, നോണ്‍ എസി റസ്റ്റോറന്റുകളില്‍ ഇനി അഞ്ച് ശതമാനം മാത്രമാകും നികുതി. നേരത്തെ എസിയില്‍ 18 ശതമാനവും നോണ്‍ എസിയില്‍ 12 ശതമാനവുമായിരുന്നു നികുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: