തിരുവനന്തപുരം: സരിത എസ്.നായരുടെ 25 പേജുള്ള കത്ത് വ്യാജമെന്നും ഇതിനു പിന്നില്‍ കെ.ബി.ഗണേഷ്കുമാര് എംഎല്‍എയാണെന്നും സരിതയുടെ മുന്‍ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
21 പേജുള്ള യഥാര്‍ത്ഥ കത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന പരാമര്‍ശങ്ങള്‍ ഗണേഷ്കുമാറിന്റെ നിര്‍ദേശപ്രകാരം കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 21 പേജുള്ള കത്തില്‍ ഒരു നേതാവിനെതിരെയും ലൈംഗിക പരാമര്ശങ്ങളുണ്ടായിരുന്നില്ല. പുതിയ അന്വേഷണ സംഘത്തിനു മുന്നില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഫെനി പറഞ്ഞു. ഗണേഷ്കുമാറിന്റെ നിര്‍ദേശപ്രകാരം 21 പേജുള്ള കത്തില്‍ നാലുപേജ് പിന്നീട് കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്. കോണ്‍ഗ്രസ് നേതാക്കളുടെ പേരും ലൈംഗിക ആരോപണങ്ങളുമാണ് കൂട്ടിച്ചേര്‍ത്ത ഭാഗത്ത്.
ഗണേഷ് കുമാറിനെ മന്ത്രിയാക്കാത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതെന്നു കേരള കോണ്‍ഗ്രസ് ബി നേതാവും ഗണേഷിന്റെ ബന്ധുവുമായ ശരണ്യ മനോജ് പറഞ്ഞതായും ഫെനി വെളിപ്പെടുത്തി.
പത്തനംതിട്ട ജയിലില്‍ നിന്ന് താന്‍ വാങ്ങിക്കൊണ്ടുവന്ന 21 പേജുള്ള സരിതയുടെ കത്ത് ജയില്‍ സൂപ്രണ്ട് കണ്ട് ബോധ്യപ്പെട്ടതാണ്. 21 പേജാണെന്ന് ജയില്‍ രേഖകളിലും വ്യക്തമാക്കുന്നുണ്ട്. കത്ത് ജയിലിനു പുറത്തുള്ള ഗണേഷ് കുമാറിന്റെ പി.എ. പ്രദീപിന് കൈമാറി. സരിതയുടെ 21 പേജുള്ള കത്താണെന്ന് ജയില്‍ സൂപ്രണ്ട് ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയെങ്കിലും കമ്മീഷന് ഇക്കാര്യം പരിഗണിച്ചില്ല.
2015 മാര്‍ച്ച് 13ന് കൊട്ടാരക്കരയില്‍ തന്റെ വാഹനത്തില്‍ വച്ചാണ് കൂട്ടിച്ചേര്‍ക്കേണ്ട വിവരങ്ങള്‍ നല്‍കിയത്. ശരണ്യ മനോജും, പ്രദീപും ഒപ്പമുണ്ടായിരുന്നു. ആ ദിവസത്തെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇത് ശരിയാണെന്ന് വ്യക്തമാകും. പിന്നീട് വീട്ടിലെത്തി സരിത സ്വന്തം കൈപ്പടയില്‍ കത്തെഴുതുകയായിരുന്നു. ജോസ് കെ.മാണിയുടെയും പി.സി വിഷ്ണുനാഥിന്റെയും പേര് ഇത്തരത്തില്‍ ചേര്‍ത്തു. മറ്റ് നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണങ്ങളും എഴുതിച്ചേര്‍ത്തു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍, ഇനി ഏതായാലും ഗണേശിന് മന്ത്രിയാകാന്‍ പറ്റില്ല, അതുകൊണ്ട് ചിലര്‍ക്കൊക്കെ പണി കൊടുത്തേ പറ്റൂ എന്നായിരുന്നു ശരണ്യയുടെ മറുപടി.
ജയിലിലായിരിക്കുമ്പോള്‍ താനെഴുതിയ കത്ത് ഗണേഷിന്റെ പിഎയുടെ കയ്യില്‍ മാത്രമേ നല്‍കാവൂവെന്ന് സരിത നിര്‍ദേശിച്ചിരുന്നു. അതുതന്നെയാണ് താന്‍ ചെയ്തത്. ഗണേഷിന്റെ കാറിലെത്തി പ്രദീപ് തന്റെ കയ്യില്‍നിന്ന് കത്തുവാങ്ങി. കത്തിനെക്കുറിച്ചുള്ള കാര്യങ്ങള്‍ കമ്മീഷനില്‍ വിചാരണ ചെയ്തപ്പോള്‍ പറയാന്‍ തന്നെ അനുവദിച്ചില്ല. അന്നത്തെ സര്‍ക്കാരിനെതിരെ എന്തെങ്കിലും പറയാന്‍ ജസ്റ്റിസ് ജി.ശിവരാജന് സമ്മര്‍ദം ചെലുത്തുന്നുവെന്നും സരിത തന്നോട് പറഞ്ഞിരുന്നു. അന്ന് കമ്മീഷന്റെ നിലപാട് ശരിയല്ലെന്നും ഹൈക്കോടതിയില്‍ പോകണമെന്നും സരിത ആവശ്യപ്പെട്ടിരുന്നു.
തമ്പാനൂര്‍ രവി പറഞ്ഞിട്ടാണെന്നാണ് അന്നു പറഞ്ഞത്. എന്നാല്‍ അതായിരുന്നില്ല സത്യാവസ്ഥ. ബിജു രാധാകൃഷ്ണനും ജസ്റ്റിസ് ശിവരാജനെതിരെയും സെക്രട്ടറി ദിവാകരനെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. ചില നേതാക്കന്മാരുടെ പേരു പറയണമെന്നു പറഞ്ഞ് ദിവാകരന് തന്നെ സ്വാധീനിച്ചുവെന്ന് മൊഴി നല്കാന് ബിജു തയ്യാറായപ്പോള്‍ അതിന് അനുവദിച്ചിരുന്നില്ല.
സരിതയും താനും പിണങ്ങിയിട്ടില്ല. താന്‍ സരിതയുടെ കേസുകള്‍ വാദിക്കുന്നതില്‍ നിന്നും സ്വയം ഒഴിയുകയായിരുന്നുവെന്ന് ഫെനി ബാലകൃഷ്ണന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: