കല്ലറ: മിതൃമ്മല സര്‍വീസ് സഹകരണബാങ്കില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് പിരിച്ചുവിട്ട സിപിഎം ഉന്നതന്റെ ഭാര്യയെ തിരിച്ചെടുക്കാന്‍ വെഞ്ഞാറമൂട് ഏര്യാകമ്മിറ്റിയില്‍ തീരുമാനം. വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേകയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ശനിയാഴ്ച ബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനം രേഖപ്പെടുത്തണമെന്നും പ്രത്യേകദൂതന്‍ മുഖേന ഉത്തരവ് നേരിട്ട് നല്കി തിങ്കളാഴ്ച തന്നെ ജോലിയില്‍ പ്രവേശിപ്പിക്കാനുമാണ് തീരുമാനം. പുനര്‍നിയമനം സംബന്ധിച്ച് ആരും കോടതിയെ സമീപിക്കാതിരിക്കാനാണ് ഉത്തരവ് നേരിട്ട് നല്കി തിങ്കളാഴ്ച തന്നെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുളളത്. രണ്ടാംശനിയും ഞായറും കോടതി അവധിയായതിനാലാണ് ഇത്തരമൊരു നീക്കം നടത്തിയിട്ടുളളത്. സിപിഎം സംസ്ഥാനസമിതിയിലെ ഉന്നതനും മുന്‍ എംഎല്‍എയുമായ ആളാണ് നിര്‍ദ്ദേശം ഏര്യാകമ്മിറ്റിയില്‍ ഉന്നയിച്ചത്. അംഗങ്ങള്‍ക്ക് അഭിപ്രായം പറയാനുളള അവസരം നല്‍കാതെ ഇദ്ദേഹം നിര്‍ദ്ദേശം അടിച്ചേല്പിക്കുകയായിരുന്നു. സംഭവം സിപിഎം ഏര്യാകമ്മിറ്റി അംഗങ്ങള്‍ക്കിടയിലും പാര്‍ട്ടി അണികള്‍ക്കിടയിലും വന്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
സിപിഎം നിയന്ത്രണത്തിലുളള മറ്റൊരു സഹകരണബാങ്കിന്റെ പ്രസിഡന്റിന്റെ ഭാര്യയാണ് മിതൃമ്മലബാങ്കില് നിന്ന് നടപടി നേരിട്ടത്. സിപിഎമ്മിലെ പലര്‍ക്കും വളരെ വേണ്ടപ്പെട്ടയാളാണിദ്ദേഹം. തന്റെ ഭാര്യക്കെതിരെ തന്റെ പാര്‍ട്ടിയുടെ ഭരണസമിതി നടപടിയെടുത്തത് ഇദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു.
തിരിമറി നടത്തിയതിന്റെ പേരില്‍ ജീവനക്കാരിയെ ബാങ്ക് ആദ്യം തരംതാഴ്ത്തുകയാണുണ്ടായത്. ക്രമക്കേട് തുടര്‍ന്നതോടെയാണ് പിരിച്ചുവിടാന്‍ ഭരണസമിതി തീരുമാനിച്ചത്. ക്രമക്കേട് നടത്തിയ പണമെല്ലാം ഇവര്‍ ബാങ്കില്‍ തിരിച്ചടച്ചിരുന്നു. എന്നാല്‍ ക്രമക്കേട് നടത്തിയ ജീവനക്കാരിയെ തുടരാനനുവദിക്കുന്നത് ജനങ്ങള്‍ക്ക് ബാങ്കിലുളള വിശ്വാസം നഷ്ടമാക്കുമെന്ന് ചൂണ്ടിക്കാട്ടി ഭരണസമിതി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഈ സാഹചര്യത്തില്‍ ജീവനക്കാരി കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ഇതിനെ മറ്റ് ചിലര്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.
വിഷയത്തില്‍ സിപിഎം ഉന്നതര്‍ രഹസ്യതീരുമാനമെടുത്തത് സംബന്ധിച്ച് ജന്മഭൂമി ആഗസ്റ്റ് 22 ന് വാര്‍ത്ത പ്രസിദ്ധീകരിച്ചു. വിഷയം വിവാദമായതോടെ നേതാക്കള്‍ പത്തിമടക്കി മാളത്തിലൊളിച്ചു. എന്നാല്‍ കല്ലറ, മുതുവിള ലോക്കല്‍ കമ്മിറ്റികളില്‍ തങ്ങളുടെ ആളുകളെ മാത്രം ഉള്‍പ്പെടുത്തി ഉന്നതര്‍ കരുക്കള്‍ നീക്കി. വിഷയത്തില്‍ എതിരഭിപ്രായം പറഞ്ഞിരുന്നവരെയെല്ലാം ലോക്കല്‍ കമ്മിറ്റികളില്‍ നിന്നുനീക്കി പകരം വേണ്ടപ്പെട്ടവരെയെത്തിച്ചു കൊണ്ടാണ് ഇപ്പോഴത്തെ നടപടി. ഇതോടെ ബാങ്കിന്റെ വിശ്വാസ്യതയുടെ കടയ്ക്കല്‍ തന്നെ കത്തിവയ്ക്കുകയാണ് നേതാക്കള്‍ ചെയ്തിരിക്കുന്നതെന്ന് അണികള്‍ക്കിടയില്‍ സംസാരമുണ്ട്. വിഷയത്തോടെ സിപിഎമ്മില്‍ നിലനില്‍ക്കുന്ന ഭിന്നത മറനീക്കിപ്പുറത്തുവരുമെന്ന് ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: