കരുനാഗപ്പള്ളി: അമ്മയും കുഞ്ഞുമുള്‍പ്പെടെ കുടുബത്തെ അക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ് എടുക്കാന്‍ ഭയന്ന് പോലീസ്. ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി ഭാരവാഹി സദ്ദാമാണ് പോലീസിനെ ഭീഷണിപ്പെടുത്തി ഗുണ്ടാരാജ് നടപ്പാക്കുന്നത്.
കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തൊടിയൂര്‍ ഡിവിഷന് ബിജെപി സ്ഥാനാര്‍ത്ഥി രാജി രാജിനെയും പ്രവര്‍ത്തകരെയും ഡിവൈഎഫ്ഐക്കാര്‍ മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറി അപമാനിക്കുകയും ചെയ്തിരുന്നു. ഇതിലെ പ്രധാന പ്രതിയാണ് സദ്ദാം.
ഈ കേസില്‍ ആനക്കാരന് ഷാജി, ആനക്കാരന് കുഞ്ഞുമോന് ഉള്‍പ്പെടെ നിരവധി പേര് വിചാരണ നേരിടുന്നു. കഴിഞ്ഞ ചതയദിനത്തി എസ്എന്‍ഡിപി ശാഖാ മന്ദിരത്തില്‍ കെട്ടിയിരുന്ന കൊടിതോരണങ്ങള്‍ നശിപ്പിച്ച് ട്യൂബ് ലൈറ്റ് അടിച്ചു തകര്‍ക്കുകയും വനിതകള്‍ ഉള്‍പ്പടെ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ് അക്രമിയ്ക്കാന്‍ ശ്രമിച്ചിരുന്നു.
എസ്എന്‍ഡിപി ശാ ഖാ ഭാരവാഹികള്‍ ഇവര്‍ക്കെതിരെ കേസ് കൊടുത്തിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. തൊടിയൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ ഡിവൈഎഫ്ഐ നേതാവായ സദ്ദാം ആണെന്നും ഭരണ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്നും രക്ഷപെടുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
അമ്മയും കുഞ്ഞും ഉള്‍പ്പെടുന്ന കുടുംബത്തെ ആക്രമിച്ചതിന് നേതൃത്വം നല്‍കിയത് സദ്ദാമാണെന്ന് മര്‍ദനമേറ്റ വീട്ടമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനു ശേഷം സ്റ്റേഷനിലെത്തിയ സദ്ദാമിനെ കാട്ടി നല്‍കിയെങ്കിലും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റു ചെയ്യാന്‍ തയ്യാറായില്ല.
ഡിവൈഎഫ്ഐയുടേയും പാര്‍ട്ടിയുടേയും നേതാവായതിനാല്‍ അറസ്റ്റ് ചെയ്താല്‍ സംഘര്‍ഷമുണ്ടാകുമെന്ന വിചിത്ര വാദമാണ് സിഐ ഉയര്‍ത്തുന്നത്. ഈ കേസില്‍ എസ്പിക്കും, വനിതാ കമ്മീഷനും ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും പാര്‍ട്ടി നേതാവിനെ അറസ്റ്റു ചെയ്യാത്തതിനു പിന്നില്‍ ഉന്നത ഇടപെടലുകളാണെന്ന് പരാതിക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: