തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ച് എ.കെ ശശീന്ദ്രനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാന്‍ എന്‍സിപി ശ്രമം. ശശീന്ദ്രന് കുറ്റവിമുക്തനായാല്‍ ഉടന്‍ തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന സൂചന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന് നല്കി.
കുറ്റവിമുക്തനായാല്‍ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാമെന്നത് പാര്‍ട്ടിയുടെ മുന്നിലാപാടാണെന്നും പീതാംബരന് വ്യക്തമാക്കി. ഇപ്പോള്‍ തോമസ് ചാണ്ടി രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും രാജിക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ടി.പി പീതാംബരന് അറിയിച്ചു. തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമ ലംഘനത്തിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഗുരുതരമായ ലൈംഗിക ആരോപണത്തെത്തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന് രാജിവച്ചത്. പ്രശ്നപരിഹാരത്തിന് സമീപിച്ച സ്ത്രീയോട് ലൈംഗിക ചുവയോടെ ഫോണില്‍ സംസാരിക്കുന്ന ശബ്ദരേഖ സ്വകാര്യ ചാനല്‍ പുറത്തുവിട്ടതിനെതുടര്ന്നാണ് എന്‍സിപി ദേശീയ സമിതിയംഗം കൂടിയായ ശശീന്ദ്രന് ഒഴിയേണ്ടി വന്നത്.
മന്ത്രിക്ക് മുന്നില്‍ പരാതിയുമായെത്തിയ വീട്ടമ്മയുമായാണ് എ.കെ ശശീന്ദ്രന് ലൈംഗിക ചുവയുള്ള സംസാരം നടത്തിയതെന്നായിരുന്നു ചാനല്‍ അവകാശപ്പെട്ടത്. ഈ കേസ് പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണെന്നും കോടതിക്ക് പുറത്ത് കേസില്‍ തീര്‍പ്പായെന്നും യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: