ചെന്നൈ: എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴിയുമായ വി.കെ. ശശികലയ്ക്കും ബന്ധുക്കള്‍ക്കും കൂടി 1,430 കോടി രൂപയുടെ അനധികൃത സമ്പാദ്യം.
കഴിഞ്ഞ അഞ്ചു ദിവസമായി ആദായനികുതി വകുപ്പ് തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി, ദല്‍ഹി എന്നിവിടങ്ങളിലെ 187 കേന്ദ്രങ്ങളിലായി നടത്തിയ തെരച്ചിലിലാണ് കണ്ടെത്തല്‍.
ശശികലയുടെ സഹോദരന് വി.കെ. ദിവാകരന്, ജയ ടിവി എന്നിവിടങ്ങളിലുള്‍പ്പെടെയാണ് ഈ സമ്പാദ്യം. ഏഴ് കോടി രൂപ പണമായും അഞ്ച് കോടി രൂപയുടെ രത്നാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനു പുറമെ നിരവധി ആഭരണങ്ങള്‍ കണ്ടെത്തിയതായും വിവരം.
ശശികലയുടെയും ബന്ധുക്കളുടെയും പേരിലും ജയ ടിവിയുടെ പേരിലും നിരവധി നിഴല്‍ കമ്പനികള്‍ രൂപികരിച്ചാണ് തട്ടിപ്പെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
തിരുവാരൂരിലെ, ശശികലയുടെ ഉടമസ്ഥതയിലുള്ള വനിതാ കോളേജിന്റെ ഹോസ്റ്റലിലും റെയ്ഡ് നടത്തി. ഹോസ്റ്റലിലെ ആളില്ലാത്ത മുറികളിലെ കബോര്‍ഡുകളില്‍ നിന്ന് വജ്രാഭരണങ്ങളും സ്വിസ് നിര്‍മ്മിത റോളക്സ് വാച്ചുകളും കണ്ടെടുത്തിട്ടുണ്ട്. ഇവയുടെ മൂല്യം കണക്കാക്കി വരുന്നതേയുള്ളു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കോളേജില്‍ എത്തിയേപ്പാള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതും അവരെ തടഞ്ഞതുമാണ് സംശയത്തിന് ഇടയാക്കിയത്.
നീലഗിരിയിലെ ജയലളിതയുടേയും ശശികലയുടേയും ഉടമസ്ഥതയിലുള്ള കൊടനാട് എസ്റ്റേറ്റിലും റെയ്ഡ് നടക്കുന്നുണ്ട്. കള്ളക്കമ്പനികളില് ശശികലയ്ക്കും ബന്ധുക്കള്‍ക്കുമുള്ള നിക്ഷേപങ്ങളുടെ അനവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: