ഇടുക്കി: ജോയിസ് ജോര്‍ജ് എംപിയും കുടുംബക്കാരും ഉള്‍പ്പെട്ട കൊട്ടാക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി 14ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ പട്ടയം റദ്ദാക്കിയ നടപടി കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്ന വാദത്തിന് കരുത്ത് പകരും.
രണ്ട് വര്‍ഷമായി ഹൈക്കോടതി പരിഗണിക്കുന്ന ഈ കേസില്‍ സിബിഐ അഭിഭാഷകന് സിബിഐ അന്വേഷണത്തെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ത്തിരുന്നു. പട്ടയക്കേസുകള്‍ സിബിഐയ്ക്ക് അന്വേഷിക്കാന്‍ പറ്റില്ല എന്ന അഭിഭാഷകന്റെ നിലപാടില്‍ ദുരൂഹത നിലനില്‍ക്കുമ്പോഴാണ് പട്ടയം റദ്ദാക്കിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഭരണകക്ഷിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ജോയിസ് ജോര്‍ജിനെതിരെ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമാകില്ലെന്ന് വ്യക്തമാണ്. ഇടുക്കിയിലെ ക്രൈസ്തവസഭയും ഹൈറേഞ്ച് സംരക്ഷണ സമിതിയും ജോയിസിനൊപ്പമാണ്.
രണ്ട് വര്‍ഷമായി മൂന്നാര്‍ ഡിവൈഎസ്പി ഭൂമി തട്ടിപ്പിനെക്കുറിച്ച് നടത്തുന്ന അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത് തന്നെ സംസ്ഥാന പോലീസിന് ഈ കേസ് അന്വേഷണത്തില്‍ താല്പര്യമില്ലെന്ന് വ്യക്തമാകുന്നു. എസ്.സി എസ്.റ്റി ആക്ട് ചുമത്തിയ കേസില്‍ പ്രതിയായ ജോയിസ് ജോര്‍ജിനെയോ ബന്ധുക്കളെയോ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല എന്നതും വിചിത്രമാണ്.
ജോയിസ് ജോര്‍ജിന്റെ രാഷ്ട്രീയ ഇടപെടലിന്റെ ഫലമയാണ് ലോക്കല്‍ പോലീസ് അന്വേഷണം വഴിതിരിച്ച് വിടുന്നതെന്ന ആരോപണം ശരിവയ്ക്കുന്ന സാഹചര്യമാണ് ഇന്നുവരെ നിലനിന്നുപോരുന്നത്. എം.പിയെയും കുടുംബക്കാരെയും വിശദമായി ചോദ്യം ചെയ്ത് ഭൂമി തട്ടിപ്പിന്റെ ഉള്ളറകള്‍ വ്യക്തമാക്കണമെങ്കില്‍ സിബിഐ തന്നെ കേസ് ഏറ്റെടുക്കണം. 14ലെ ഹൈക്കോടതി വിധിക്ക് ഏറെ പ്രാധാന്യമുണ്ട്.
വ്യാജ പട്ടയക്കേസില്‍ പെട്ട ജോയിസ് ജോര്‍ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പയിലും തൊടുപുഴയിലും ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ജോയിസ് ജോര്‍ജിന്റെ കോലവും പ്രവര്‍ത്തകര്‍ കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: