പിണറായിയുടെ ഭരണത്തിന് കീഴില്‍ അതിവേഗം മതപരിവര്‍ത്തനഫാക്ടറിയായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലാണ് ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്ക്കാരം ഇക്കുറി കോയമ്പറമ്പത്ത് സച്ചിദാനന്ദന് വച്ചുനീട്ടിയത്. അസഹിഷ്ണുതയ്ക്കെതിരെ ഒടുക്കത്തെ യുദ്ധപ്രഖ്യാപനം നടത്തി അവാര്‍ഡ് തിരിച്ചുകൊടുക്കല്‍ അധോലോകസംഘത്തിന് നേതൃത്വം നല്കിയ അതിപുരോഗമനവാദിക്ക് ചെയ്ത പണിക്ക് കൂലി എന്ന നിലയിലാണ് ഈ പുരസ്ക്കാരമെന്ന് ഇതിനകം വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. രാജാരവിവര്‍മ്മയുടെ പേരിലുള്ള അവാര്‍ഡ് എം.എഫ്. ഹുസൈന് നല്കിയതിനേക്കാള് കൊടിയ തെറിയാണ് ഇത്തവണത്തെ എഴുത്തച്ഛന് പുരസ്ക്കാര പ്രഖ്യാപനം എന്നാണ് പൊതുവേയുള്ള വിമര്‍ശനം. ഇതില്‍പ്പരം സാംസ്ക്കാരികാഭാസം ഇനിയുണ്ടാവാനില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് രണ്ടാം തവണയാണ് എഴുത്തച്ഛന് പുരസ്ക്കാരം ഇങ്ങനെ വിമര്‍ശിക്കപ്പെടുന്നത്. കമലാസുരയ്യയ്ക്ക് അവാര്‍ഡ് ലഭിച്ചപ്പോഴായിരുന്നു ആദ്യത്തെ പുകില്. മാധവിക്കുട്ടിക്ക് നല്കാന് മടിച്ച പുരസ്ക്കാരം അവര്‍ മതംമാറിയപ്പോള്‍ നല്‍കിയത് വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണെന്ന് ആരോപണം ഉയര്‍ന്നു. ആന്റണിയായിരുന്നു അന്ന് മുഖ്യമന്ത്രി. എന്നാല്‍ വിമര്‍ശകര്‍ക്ക് മാധവിക്കുട്ടിയുടെ സര്‍ഗാത്മകതയെക്കുറിച്ച് ലവലേശം ആക്ഷേപമുണ്ടായിരുന്നില്ല. പുരസ്ക്കാരം നല്കിയ കാലവും ലക്ഷ്യവുമായിരുന്നു ആരോപണവിധേയമായത്. എതിര്‍പ്പുകളും വിമര്‍ശനങ്ങളും എത്ര ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പിന്നിട്ട പതിനഞ്ച് വര്‍ഷം.
അന്ന് മതംമാറ്റ ജിഹാദിന്റെ തുടക്കമായിരുന്നുവെങ്കില്‍ ഇന്നത് ഏറെ ശക്തമാണ്. ആന്റണിക്ക് ശേഷം വന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കേരളം നേരിടുന്ന ആ കൊടിയ വിപത്തിനെപ്പറ്റി മറയില്ലാതെ നിയമസഭയ്ക്കുള്ളില്‍ വിളിച്ചുപറയേണ്ടിവന്നു.
പതിനഞ്ച് വര്‍ഷത്തിനിപ്പുറം പിണറായിയുടെ സര്‍ക്കാര്‍ അതേ എഴുത്തച്ഛന് പുരസ്ക്കാരം മതംമാറ്റശക്തികളുടെ കുഴലൂത്തുകാരന് വച്ചുനീട്ടുമ്പോള്‍ കേരളം പകച്ചുനില്‍ക്കുകയാണ്. ഒരച്ഛന് മകള്‍ക്കുവേണ്ടി നടത്തുന്ന നിയമപോരാട്ടം കോടതിയുടെ മുന്നില്‍ വിധികാത്തുനില്‍ക്കുമ്പോള്‍ മതഭീകരര്‍ക്കുവേണ്ടി സാംസ്ക്കാരികസംഗമങ്ങള്‍ നടത്തി മനുഷ്യാവകാശപ്പോരാളിയായതിന്റെ വാടകയാണ് ഇപ്പോഴത്തെ പുരസ്ക്കാരപ്രഖ്യാപനമെന്ന് കാണാതെ പോകരുത്.
അങ്ങനെയൊക്കെയാണ് ഇടതുപാളയം സാഹിത്യ, സാംസ്ക്കാരിക നായകക്കൂട്ടത്തെക്കൊണ്ട് നിറയുന്നത്. മുദ്രാവാക്യമെഴുത്തുകാരും സിന്ദാബാദ് വിളിക്കാരും കവികളായി വാഴ്ത്തപ്പെടുകയും, ആ കവികള്‍ക്ക് അക്കാദമികളുടെ സിംഹാസനം തീറെഴുതി നല്‍കുകയും ചെയ്യും. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് അവാര്‍ഡുകള്‍ പടച്ച് ഇത്തരക്കാരുടെ വയറ്റിപ്പിഴപ്പ് നടത്തും. ഏത് മാന്യനെക്കൊണ്ടും പാര്‍ട്ടിഗുണ്ടകളുടെ തോന്നിവാസങ്ങള്‍ക്ക് ന്യായീകരണം സൃഷ്ടിക്കും. പൂച്ചാലി ഗോപാലന്മാരെയും കടലുണ്ടി പുരുഷന്മാരെയും സാംസ്ക്കാരികനായകരായി ഉയര്‍ത്തും. ഇത്രയ്ക്കൊക്കെയെങ്കിലും ഒരു വകുപ്പുണ്ടാക്കിയെടുത്തില്ലെങ്കില്‍ കോയമ്പറമ്പത്ത് സച്ചിദാനന്ദന് വിശ്വമഹാകവിയായതിന് എന്താണ് അര്‍ത്ഥം.
നോബേല്‍പ്രൈസിന് പരിഗണിച്ചിരുന്ന മഹാനാണ് ഇദ്ദേഹമെന്നാണ് കേരളത്തിലെ ചില മാധ്യമങ്ങള്‍ വച്ചുതട്ടിയത്. നൊബേല്‍പ്രൈസ് വാതുവെയ്പുകാരുടെ പട്ടികയില്‍ അങ്ങോട്ട് തുട്ടെണ്ണിക്കൊടുത്ത് ഇടംപിടിച്ച സച്ചിദാനന്ദന് തന്നെ അക്കാര്യം പത്രക്കാരെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍ വന്നിട്ടും നിഷേധിക്കാനോ തിരുത്താനോ ചോദ്യം ചെയ്യാനോ കവിസാര്‍വഭൗമന്‍ തയ്യാറായില്ല. അതാണ് എഴുത്തച്ഛന് പുരസ്ക്കാരം നേടിയ സച്ചിദാനന്ദന്റെ പ്രതിഭാ വിലാസം. ജനാബ് ആന്‍ഡ് സഖാവ് സച്ചിദാനന്ദന് എന്ന് നോവലിസ്റ്റ് സി. അഷറഫ് ചാര്‍ത്തിക്കൊടുത്ത പദവിക്ക് തുല്യമല്ല സച്ചിദാനന്ദന് ലഭിക്കുന്ന ഒരു അവാര്‍ഡും.
കോണ്‍ഗ്രസിന്റെ വിളക്കത്ത് കേന്ദ്രസാഹിത്യഅക്കാദമിയില്‍ അത്താഴമുണ്ണല്‍ ശീലമാക്കിയ ഇടത് രാഷ്ട്രീയ ഉപജാപകസംഘത്തിന്റെ തലവനായാണ് വിവര്‍ത്തകശ്രേഷ്ഠന്‍ ഇന്ദ്രപ്രസ്ഥം വാണതും പാര്‍ട്ടിസഖാക്കള്‍ക്ക് പ്രിയങ്കരനായതും. കേന്ദ്രസാഹിത്യ അക്കാദമിയുടെ സെക്രട്ടറി ആയിരിക്കെയാണ് പത്ത് കൊല്ലം മുമ്പ് സച്ചിദാനന്ദന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദിയെക്കുറിച്ച് കവിത എന്ന് തോന്നിക്കുന്ന എന്തോ ഒന്നിലൂടെ പ്രതികരിച്ചത്.
സച്ചിദാനന്ദന്റെ കവിതയുടെ ഗുണം കൊണ്ടാകണം മോദി ഗുജറാത്തില്‍നിന്ന് വളര്‍ന്ന് ഭാരതത്തിന്റെ പ്രധാനമന്ത്രി ആയതും, ഇപ്പോള്‍ ലോകമാകെ ആദരിക്കുന്ന നേതാവായതും. ‘ഗര്‍ഭിണി, ത്രിശൂലം, കുടല്‍മാല’ തുടങ്ങിയ പദാവലികള്‍ മാറാതോരോ വരിയിലും ചേര്‍ത്ത് മോദിക്കെതിരെ ഒരു പതിറ്റാണ്ട് കാലം കഥയും കവിതയും ലേഖനങ്ങളും എഴുതിയിട്ടും ഒരു പ്രയോജനവുമില്ലാതെ വരുമ്പോള്‍ ആരായാലും ഒന്ന് രാജിവയ്ക്കാന്‍ കൊതിച്ചുപോകും. രാജ്യത്താകെ തങ്ങള്‍ ഒത്തുചേര്‍ന്ന് പാകം ചെയ്തെടുത്ത് വിതരണം ചെയ്ത മോദി ഫോബിയ ബുമറാങ്ങാകുന്നതിന്റെ പ്രതികരണമാണ് സച്ചിദാനന്ദനടക്കമുള്ളവര്‍ ദല്‍ഹിയില്‍നിന്ന് രാജിവച്ച് കേരളത്തിലേക്ക് തൊഴുത്ത് മാറിയതിന് പിന്നില്‍. കേരളമാവുമ്പോള്‍ സച്ചിദാനന്ദന് ഉതകും. പൂന്താനത്തിന്റെ ജനനസര്‍ട്ടിഫിക്കറ്റ് ചോദിക്കാന്‍ മാത്രം ധിക്കാരം കാട്ടിയ ഒരു മുന്‍മന്ത്രി മഹാകവിയാണെന്ന് സ്വയം മേനിനടിച്ച് നടക്കുന്ന നാടാണിത്. ഇവിടെ കൊടുങ്ങല്ലൂക്കാരന്‍ കമാലുദ്ദീന് സത്യജിത് റായിയായി വാഴും. സച്ചിദാനന്ദന് എഴുത്തച്ഛന്‍പട്ടം കെട്ടും.
എഴുപതുകളിലെ സച്ചിദാനന്ദനെ എണ്‍പതുകളിലെ സച്ചിദാനന്ദന് വെടിവെച്ചുകൊന്നുവെന്ന് ഒരിക്കല്‍ മലയാളത്തിലെ ഒരെഴുത്തുകാരന് നിരീക്ഷിച്ചിട്ടുണ്ട്. ഓരോ പത്ത് കൊല്ലം കൂടുമ്പോഴും സച്ചിദാനന്ദന് അഭിപ്രായം മാറ്റിപ്പറയുമെന്ന ഒരു ധ്വനിയുണ്ട് ആ പറഞ്ഞതിന്. കുറ്റിക്കാട്ടില്‍ നിന്ന് കുറ്റിക്കാട്ടിലേക്ക് താമസം മാറ്റുന്ന മുയലിന്റെ സ്വഭാവമാണത്. ഒന്നില്‍ നിന്ന് അടുത്തതിലേക്ക് ചാടുമ്പോള്‍ ഇതാണ് പഴയതിനേക്കാള്‍ വലിയ കുറ്റിക്കാടെന്ന് ആ മുയല് വീമ്പ് പറഞ്ഞുകൊണ്ടേയിരിക്കും. കുറ്റിക്കാടല്ലാതെ വലിയൊരു കാടൊന്നും സ്വപ്നം കാണാനുള്ള ത്രാണി പോലും അതിനുണ്ടാവില്ല.
കേന്ദ്രസാഹിത്യ അക്കാദമിയിലിരുന്ന് കുടപിടിച്ചും കൊടിപിടിച്ചും തഴമ്പിച്ച പാരമ്പര്യമുണ്ട് അദ്ദേഹത്തിന്. നാലാളുകൂടുന്ന കവലയില്‍നിന്ന് പിണറായിത്തമ്പുരാന് എറാന്‍ മൂളുകയും ബീഫ്, ആവിഷ്ക്കാരം, ഫാസിസം തുടങ്ങിയവയെല്ലാം സമാസമം കൂട്ടിക്കുഴച്ച്, സന്ധിയും സമാസവും പ്രാസവും ഒപ്പിച്ച് മഹാകവി നിന്ന് പാടുമ്പോള്‍ പിണറായി സര്‍ക്കാരിന്റെ സാംസ്ക്കാരിക ബോധം ഉണരുന്നതില്‍ തെറ്റില്ല. അപ്പോള്‍ കയ്യിലുള്ളതില്‍ മുന്തിയതൊന്ന് എടുത്ത് കിഴിയാക്കി എറിഞ്ഞുകൊടുക്കും. എഴുത്തച്ഛന് പുരസ്ക്കാരം സച്ചിദാനന്ദന് നല്കിയ സ്ഥിതിക്ക് അലന്‍സിയര്‍ അല്പം ഉഷാറാകണം. കുറഞ്ഞത് ജെ.സി. ഡാനിയല്‍ പുരസ്ക്കാരത്തിനുള്ള വകുപ്പെങ്കിലും ഉണ്ടാക്കിയെടുക്കണം. സര്‍ഗാത്മകത തീരെ വറ്റിപ്പോകുമ്പോള്‍ അത്താഴമുണ്ണാന്‍ അല്പം വെട്ടം തേടുന്നതിന്റെ ദയനീയത മനസ്സിലാക്കാവുന്നതേയുള്ളൂ.
മലയാള ഭാഷയില്‍ നവീകരണത്തിന്റെ കൊടുങ്കാറ്റിന് രാമനാമത്തെ ഉപാധിയാക്കിയ എഴുത്തച്ഛന് മാര്‍ക്സിസ്റ്റ് സാംസ്ക്കാരിക ലോകത്തിന് പിന്തിരിപ്പനും പഴഞ്ചനുമാണ് പണ്ടേ. എഴുത്തച്ഛനെക്കാള്‍ മഹാന് അവര്‍ക്ക് കുഞ്ഞപ്പ പട്ടാനൂരാണ്. ഇപ്പോഴത്തെ കണക്കിന് മഹാകവി സുധാകരനും പിന്നെ മാത്രം സച്ചിദാനന്ദനുമാണ്. മതപരിവര്‍ത്തനരസവാദമെഴുതിയ കുമാരനാശാനെ അപഹസിച്ചവര്‍ മതഭീകരതയ്ക്ക് ഓശാന പാടുന്ന സച്ചിദാനന്ദനെ അവാര്‍ഡിതനാക്കി വാഴ്ത്തുന്നു. കുമാരനാശാന് മഹാകവിയായിരുന്നു. സച്ചിദാനന്ദനും കവിയാണത്രെ. ഓന്ത് ഒരു തുള്ളി മുതലയാണെന്ന് പണ്ടാരോ പറഞ്ഞുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: