ഇതൊരു ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദനെക്കൊണ്ട് പറയിച്ചത് കേരളത്തിലെ അയിത്താചരണം കണ്ടാണ്. അയിത്ത ജാതിക്കാര്‍ക്ക് ക്ഷേത്രത്തിന് മുന്നില്‍കൂടി നടക്കാന്‍പോലും അനുവാദമുണ്ടായിരുന്നില്ല. അതിനന്ത്യം കുറിക്കാന്‍ നടത്തിയ പ്രക്ഷോഭങ്ങളും അതിന്റെ വിജയകരമായ പരിസമാപ്തിയും വിസ്തരിക്കുന്നില്ല. അതിനുശേഷമാണ് എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം ലഭിക്കാനുള്ള ആവശ്യമുയര്‍ന്നത്. ജനാധിപത്യം അനുവദിക്കുകയും നിയമസഭ അംഗീകരിക്കുകയും ചെയ്ത നാട്ടുരാജ്യമാണ് തിരുവിതാംകൂര്‍. തിരുവിതാംകൂറിന്റെ പൊന്നുതമ്പുരാന് ശ്രീചിത്തിരതിരുനാള്‍ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിക്കുമ്പോള്‍ അദ്ദേഹത്തിന് 24 വയസ്സേ ഉണ്ടായിരുന്നുള്ളൂ. വിളംബരത്തിലൂടെ ക്ഷേത്രമതില്‍കെട്ടിനകത്ത് കടക്കാന്‍ അനുമതി കിട്ടി.
സ്വാമി വിവേകാനന്ദന്റെ അധിക്ഷേപത്തെ അതിജീവിക്കാന്‍ മഹാരാജാവിന്റെ ഈ വിളംബരം മഹത്തായ സംഭാവനതന്നെ നല്കി. 1936 നവംബര്‍ 12ന് ”ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാള്‍ക്കും നമ്മുടെയും നമ്മുടെ ഗവണ്മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധിക്കുന്നതിനോ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായിരിക്കാന്‍ പാടില്ല.” എന്ന വിളംബരം നടന്ന് പിന്നേയും ഒരു ദശകം കഴിഞ്ഞാണ് കൊച്ചിയിലും മലബാറിലും ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം നേടിയത്. അതുംകഴിഞ്ഞ് രണ്ട് പതിറ്റാണ്ട് വേണ്ടിവന്നു ഒരു അബ്രാഹ്മണന് പൂജാരിയാകാന്‍.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള പൊതുക്ഷേത്രങ്ങളില്‍ ഇപ്പോള്‍ 36 അബ്രാഹ്മണ ശാന്തിക്കാരായി എന്നത് ഏവര്‍ക്കും അഭിമാനകരമാണ്. അങ്ങനെ ശ്രീകോവിലിനകത്തും അബ്രാഹ്മണര്‍ക്ക് പ്രവേശനമായി. ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന സാമൂഹിക ദുരാചാരങ്ങളിലൊന്നായിരുന്നു അയിത്തം. ജാതീയമായി താഴേക്കിടയിലുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളിലും മറ്റും പ്രവേശനം നിഷേധിച്ചിരുന്നതും ഈ അയിത്താചരണത്തിന്റെ ഭാഗമായാണ്. മതാചാരത്തിന്റെ ഭാഗമായി കണ്ടിരുന്നതിനാല്‍ ഇതിനെതിരെ അവര്‍ണ്ണരില്‍ നിന്നും കാര്യമായ പ്രതിഷേധമുയര്‍ന്നിരുന്നില്ല. എന്നാല്‍ സതി നിരോധനത്തിനുശേഷം ഇന്ത്യയിലെമ്പാടും ജാതീയമായ വിവേചനങ്ങള്‍ക്കെതിരെ നിശ്ശബ്ദ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങി.
കീഴ്ജാതിക്കാരുടെ അവശതകള്ക്കു പരിഹാരം കാണാനുള്ള ശ്രമം തിരുവതാംകൂറില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍തന്നെ തുടങ്ങിയിരുന്നു. ഇന്നത്തെ കന്യാകുമാരി ജില്ലയില്‍ വൈകുണ്ഠസ്വാമി തുടക്കം കുറിച്ച സമത്വസമാജം ഈ ലക്ഷ്യം വച്ചുള്ളതായിരുന്നു. പിന്നീടു തിരുവതാംകൂറിന്റെ മണ്ണില്‍ ഒട്ടേറെ നവോത്ഥാന നായകര്‍ കടന്നുവന്നു. ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരുദേവന്‍, ഡോ. പല്പു, മഹാകവി എന്‍. കുമാരനാശാന്, സി.വി. കുഞ്ഞുരാമന്, ടി.കെ. മാധവന്, അയ്യന്‍കാളി തുടങ്ങിയവര്‍ തങ്ങളുടെ പ്രബോധനങ്ങളിലൂടെ ജാതിചിന്തയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കി. ഇവര്‍ക്കുപുറമെ അയ്യന്‍കാളിയെയും ടി.കെ. മാധവനെയും പോലുള്ളവര്‍ നിയമസഭയിലും അവര്‍ണ്ണര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി.
‘പൂജാരിയാകാന്‍ ബ്രാഹ്മണനായി ജനിക്കണമെന്ന ധാരണ മാറ്റാന്‍ മുന്നിട്ടിറങ്ങിയ മൂന്നുപേരുണ്ട്. പി.മാധവനെന്ന മാധവ്ജി, പറവൂര്‍ ശ്രീധരനന് തന്ത്രി, അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരി. ഈ ഒരു ദൗത്യത്തിനായി മൂവര്‍ സംഘം ഒഴുക്കിയ വിയര്പ്പിന് മൂല്യമേറെയുണ്ട്.’ തന്ത്രശാസ്ത്ര വിധി പ്രകാരമുള്ള പൂജാക്രിയകളും ചിട്ടകളുമെല്ലാം അബ്രാഹ്മണരിലേക്ക് പകര്‍ന്ന് നല്‍കിയത് പുരോഗമനചിന്താഗതിക്കാരായ, പണ്ഡിത ശ്രേഷ്ഠരായ ബ്രാഹ്മണര്‍ തന്നെയാണ്. പറവൂര്‍ ശ്രീധരന് തന്ത്രിയെപ്പോലുള്ള ആദ്യകാലത്തെ മഹാപണ്ഡിതരായ അപൂര്‍വം അബ്രാഹ്മണതന്ത്രിമാരുടെ സുഹൃത്തുക്കളും വഴികാട്ടികളുമെല്ലാം ബ്രാഹ്മണകുലത്തില്‍ പിറന്നവര്‍ തന്നെയായിരുന്നു.
ഏത് സമൂഹത്തിലും യാഥാസ്ഥിതികരുണ്ടാകുമെന്നത് പോലെ ബ്രാഹ്മണരിലെ തീര്‍ത്തും ന്യൂനപക്ഷമായ ചിലരേ ഈ മുന്നേറ്റത്തെ എതിര്‍ത്തിട്ടുള്ളൂ. വൈദിക – താന്ത്രിക വൃത്തിയില്‍ അറിവുള്ള ആരെയും അംഗീകരിക്കണമെന്ന പൊതുനിലപാടിനെ സ്വീകരിക്കുന്നതിന് പകരം ആചാരങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും പേര് പറഞ്ഞ് ഇരുണ്ട കാലഘട്ടത്തില്‍ നില്ക്കുന്ന ചിലരെങ്കിലുമുണ്ട്.
1982ല്‍ കാഞ്ചി ശങ്കരാചാര്യരുടെ കേരള സന്ദര്‍ശനമാണ്. ഇന്നത്തെ മാറ്റത്തിന് തുടക്കമിട്ടത്. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വിളിച്ചുകൂട്ടിയ ജ്യോതിഷ – തന്ത്രശാസ്ത്ര സദസ്സില്‍ ഷഢാധാര പ്രതിഷ്ഠയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് പ്രമാണങ്ങള്‍ ചൊല്ലി വിശദീകരണം നല്‍കിയത് ശ്രോതാവായി പങ്കെടുത്ത പറവൂര്‍ ശ്രീധരന് തന്ത്രിയാണ്, ഈ വേദിയില്‍ വെച്ചുതന്നെ ശങ്കാരാചാര്യര്‍ അദ്ദേഹത്തെ ആദരിച്ചു. കേരളത്തില്‍ പൂജാവിധികള്‍ക്ക് ഏകീകൃത സ്വഭാവം ഉണ്ടാക്കണമെന്ന ശങ്കരാചാര്യരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാധവ്ജി പറവൂര്‍ ശ്രീധരന് തന്ത്രിയെയും ബ്രാഹ്മണ പണ്ഡിതരെയും വിളിച്ചുകൂട്ടി പൂജാ തന്ത്ര ശിബിരങ്ങള്‍ സംഘടിപ്പിച്ച് ബ്രാഹ്മണര്‍ മാത്രം പിന്തുടര്ന്നിരുന്ന ആധികാരിക ഗ്രന്ഥമായ തന്ത്രസമുച്ചയത്തെ ആധാരമാക്കി താന്ത്രിക പഠന രീതികള്‍ പ്രചരിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ജന്മമല്ല, കര്‍മ്മമാണ് ബ്രാഹ്മണ്യത്തിന്റെ അടിസ്ഥാനമെന്ന 1986ലെ പാലിയം വിളംബരം.
കോഴിക്കോട് സാമൂതിരി കുടുംബത്തില്‍ പിറന്ന മാധവ്ജി അബ്രാഹ്മണരെ വൈദിക വൃത്തിയിലേക്ക് കൈപിടിച്ച് നടത്താന്‍ അശ്രാന്തശ്രമമാണ് നടത്തിയത്. തന്ത്ര, മന്ത്ര ആഗമശാസ്ത്രങ്ങള്‍, ക്ഷേത്രാചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവ ആഴത്തില്‍ പഠിക്കുകയും അവയെ ആധുനികകാലത്തിന് യോജിക്കും രീതിയില്‍ സാധാരണക്കാരന് പ്രാപ്തമാക്കുകയും ചെയ്തു അദ്ദേഹം. കേരളത്തിലെ ആദ്യകാല ആര്‍എസ്എസ് പ്രചാരകനായ മാധവ്ജിക്ക് ബ്രാഹ്മണ്യം കൊടികുത്തിവാണ താന്ത്രിക മേഖലയില്‍ അസാമാന്യ സ്വാധീനമുണ്ടായിരുന്നു. ഹിന്ദുമതതത്വങ്ങളെ ആധുനിക കാലഘട്ടത്തിനനുസൃതമായി അദ്ദേഹം വ്യാഖ്യാനിച്ചു, ‘ക്ഷേത്രചൈതന്യ രഹസ്യം’ എന്ന ഒറ്റ ഗ്രന്ഥത്തിലൂടെ താന്ത്രിക മേഖലയില്‍ അവഗണിക്കാനാവാത്ത സ്ഥാനം നേടിയെടുത്തു. യാഥാസ്ഥിതികരെന്നു കരുതപ്പെടുന്ന അന്നത്തെ പ്രമുഖ ബ്രാഹ്മണ താന്ത്രിക പണ്ഡിത ശ്രേഷ്ഠരെ വിളിച്ചുകൂട്ടി കര്‍മ്മസിദ്ധമാണ് ബ്രാഹ്മണ്യമെന്ന പാലിയം വിളംബരം ഇറക്കാന്‍ മാധവ്ജിക്കല്ലാതെ മറ്റാര്‍ക്കും കഴിയുമായിരുന്നില്ല. ക്ഷേത്രപ്രവേശനംപോലെയോ അതിലേറെയോ ആണ് പാലീയം വിളംബരം. അതിന്റെ സത്ഫലമാണ് അബ്രാഹ്മണ ശാന്തിക്കാരെന്നതും അഭിമാനകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: