സോള്‍ന (സ്വീഡന്): അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് തവണ കിരീടം നേടിയ ഇറ്റലിയുണ്ടാവില്ലേ. ഇന്നലെ സ്വീഡനെതിരായ ആദ്യപാദ പ്ലേ ഓഫില്‍ 1-0ന് തോറ്റതോടെയാണ് ഇറ്റലിയുടെ കാര്യം സംശയത്തിലായത്. 13ന് മിലാനിലെ സാന്‍ സിറോ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ 2-0ന് ജയിച്ചാലേ ഇറ്റലിയുടെ ലോകകപ്പ് സ്വപ്നം ഇനി പൂവണിയൂ. സ്വന്തം നാട്ടിലാണ് മത്സരമെന്നത് ഇറ്റലിക്ക് ആശ്വസിക്കാനുള്ള വക നല്‍കുമെങ്കിലും സമനില മതി സ്വീഡന് യോഗ്യതയ്ക്ക് എന്നത് അവരുടെ ചങ്കിടിപ്പേറ്റുന്നു.
ഇറ്റലി യോഗ്യത നേടിയില്ലെങ്കില്‍ 1958നുശേഷം ആദ്യമായി അസൂറികള്‍ ഇല്ലാത്ത ലോകകപ്പാകും റഷ്യയിലേത്. സ്വീഡനെതിരായ ആദ്യ പാദത്തില്‍ 61-ാം മിനിറ്റില്‍ ജേക്കബ് ജൊഹാന്സണ് ആണ് സ്വീഡന്റെ വിജയ ഗോള്‍ നേടിയത്. മത്സരത്തിന്റെ 64 ശതമാനവും ഇറ്റലിയായിരുന്നു പന്ത് കൈവശം വെച്ചിരുന്നത്. മികച്ച ചില നീക്കങ്ങള്‍ അവര്‍ എതിര് ഗോള്‍മുഖത്തേക്ക് നടത്തുകയും ചെയ്തു. എന്നാല്‍ സ്ട്രൈക്കര്‍മാര്‍ക്ക് പിഴച്ചത് അസൂറികള്‍ക്ക് തിരിച്ചടിയായി. മറുവശത്ത് സ്വീഡനാവട്ടെ ഇറ്റാലിയന്‍ മുന്നേറ്റത്തെ പ്രതിരോധക്കോട്ട കെട്ടി പിടിച്ചുകെട്ടുന്നതില്‍ വിജയിക്കുകയും ചെയ്തു.
അതേസമയം ഏഷ്യന്‍-കോണ്‍കകാഫ് ആദ്യ പാദ പ്ലേ ഓഫില്‍ ഒാസ്ട്രേലിയ ഗോള്‍രഹിത സമനിലയില്‍ ഹോണ്ടുറാസിനെ പിടിച്ചുകെട്ടി. 15ന് സിഡ്നിയില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ജയിക്കുന്നവര്‍ റഷ്യയിലേക്ക് ടിക്കറ്റ് സ്വന്തമാക്കും.
ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് നൈജീരിയയ്ക്കും ഈജിപ്റ്റിനും പുറമെ സെനഗലും റഷ്യന്‍ ടിക്കറ്റ് സ്വന്തമാക്കി. ഗ്രൂപ്പ് ഡിയിലെ അഞ്ചാം കളിയില്‍ ദക്ഷിണാഫ്രിക്കയെ 2-0ന് തോല്‍പ്പിച്ചാണ് സെനഗല്‍ യോഗ്യത നേടിയത്. ഗ്രൂപ്പില്‍ ഒരു കളി അവശേഷിക്കെയാണ് സെനഗലിന്റെ നേട്ടം. രണ്ടാം തവണ ലോകകപ്പിന് യോഗ്യത നേടിയ സെനഗല്‍ 2002ന് ശേഷം ആദ്യമായാണ് ഫൈനല്‍ റൗണ്ട് ബര്‍ത്ത് നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: