ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ സമ്മേളനത്തിനെത്തുന്ന മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും. ജപ്പാന്, ആസ്ത്രേലിയ പ്രധാനമന്ത്രിമാരുമായും മോദി കൂടിക്കാഴ്ച നടത്തും.
1981ന് ശേഷം ഫിലിപ്പീന്‍സിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
മനിലയിലെ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ആസിയാന്‍ കൂട്ടായ്മയില്‍ പ്രസംഗിക്കും. പന്ത്രണ്ടാമത് ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിലും മോദി പങ്കെടുക്കും. വ്യാപാര, നിക്ഷേപ സഹകരണം, ശാസ്ത്ര, സാങ്കേതിക വിദ്യാ കൈമാറ്റം, മാനവ വിഭവശേഷി മേഖലയിലെ സഹകരണം എന്നിവയും ചര്‍ച്ചാവിഷയമാണ്.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിലും കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായി മോദി ചര്‍ച്ച നടത്തും. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്ലന്റ്, ബ്രൂണേ, കമ്പോഡിയ, ലാവോസ്, മ്യാന്മാര്, വിയറ്റ്നാം എന്നിവയാണ് ആസിയാന്‍ അംഗരാജ്യങ്ങള്‍.
ആസിയാന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ആഴത്തിലും ദൃഢതയിലും മുന്നോട്ടു പോകാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെടാനുള്ള അവസരമാണിതെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: