ഇടുക്കി: 2014ലാണ് കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാട് കേസ് സജീവമായത്. ദേവികുളം സ്വദേശി മുകേഷ്, എംപിയുടെ ഭൂമി തട്ടിപ്പിനെക്കുറിച്ച് ദേവികുളം പോലീസില്‍ പരാതി നല്കി. പരാതി തട്ടിക്കളിച്ച പോലീസ് 2015ല്‍ ജോയ്സ് ജോര്‍ജിനും കുടുബത്തിനും എതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു.
പട്ടികജാതിക്കാരുടെ 32 ഏക്കര്‍ ഭൂമി വ്യാജ രേഖകളുണ്ടാക്കി കൈവശപ്പെടുത്തിയെന്നായിരുന്നു കേസ്. എസ്.സി, എസ്.റ്റി ആക്ട് ചുമത്തിയ കേസായിരുന്നതിനാല്‍ അന്വേഷണം മൂന്നാര്‍ ഡിവൈഎസ്പിക്കായി. അന്നത്തെ മൂന്നാര്‍ ഡിവൈഎസ്പിയായിരുന്ന പ്രഫുല്ല ചന്ദ്രനാണ് അന്വേഷണം ആരംഭിച്ചത്. എം.പിയെ രക്ഷിക്കുന്ന തരത്തിലായിരുന്നു നടപടികള്‍
. പട്ടയ ഇടപാട് സംബന്ധിക്കുന്ന നമ്പര്‍-ഒന്ന്, നമ്പര്‍-രണ്ട് രജിസ്റ്ററുകള്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ കേസ് ഹൈക്കോടതിയില്‍ എത്തി. ഭൂമി തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്നായിരുന്നു മുകേഷിന്റെ ആവശ്യം. കേസ് പരിഗണിച്ച കോടതി പോലീസ് അന്വേഷണം കോടതിയുടെ മേല്നോട്ടത്തിലാക്കി.
നിശ്ചിത സമയങ്ങളില്‍ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശം കൃത്യമായി പാലിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. പ്രഫുല്ല ചന്ദ്രന് ശേഷം മെറിന്, അനിരുദ്ധന് എന്നീ ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിച്ചു. ഇപ്പോഴത്തെ മൂന്നാര്‍ ഡിവൈഎസ്പി അഭിലാഷിനാണ് അന്വേഷണ ചുമതല. അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിനിടെയാണ് പട്ടയം വ്യാജമാണെന്ന് കണ്ടെത്തി സബ്കളക്ടര്‍ പട്ടയം റദ്ദാക്കിയത്. ജോയിസ് മാത്രമല്ല നാളുകളായി ജോയിസിന് കവചമൊരുക്കിയിരുന്ന പോലീസും കുരുക്കിലായിരിക്കുകയാണ്.
കോടികളുടെ ഗ്രാന്റീസ് കടത്തി
കൊട്ടാക്കമ്പൂരിലെ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയ ജോയ്സ് ജോര്‍ജും ബന്ധുക്കളും കോടിക്കണക്കിന് രൂപയുടെ ഗ്രാന്റീസ് മരങ്ങളാണ് വെട്ടിക്കടത്തിയത്. 2001 ലായിരുന്നു സംഭവം. ഗ്രാന്റീസ് കൃഷി ഭൂമി കയ്യേറ്റത്തിനുള്ള മറയും കോടികള്‍ വരുമാനമുണ്ടാകുന്ന ഇടപാടുമാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞിരുന്നു. നടന്ന് ചെല്ലാന്‍ ഏറെ ബുദ്ധിമുട്ടുള്ള പ്രദേശത്തെ ഗ്രാന്റീസ് കൃഷി അധികാരികളുടെ ശ്രദ്ധയില്‍പെട്ടില്ല. ഗ്രാന്റീസ് വെട്ടിക്കടത്തി വീണ്ടും കൃഷിയിറക്കിയ സമയത്താണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത.പി.ഹരന് കൊട്ടാക്കമ്പൂരിലെത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രദേശത്ത് നിന്ന് ഗ്രാന്റീസ് വെട്ടുന്നത് നിരോധിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ ഗ്രാന്റീസ് മരങ്ങള്‍ നടുകയും വെട്ടിക്കടത്തുകയും ചെയ്ത് കോടിക്കണക്കിന് രൂപ മാഫിയ സംഘം സമ്പാദിച്ചതായി റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പട്ടയങ്ങള്‍ റദ്ദാക്കും
കൊട്ടാക്കമ്പൂരില്‍ വിവിധ തണ്ടപ്പേരുകളിലായുള്ള ഇരുന്നൂറേക്കറിന്റെ പട്ടയം ഉടന്‍ റദ്ദാക്കും. ജീവിക്കാനും കൃഷി ചെയ്യാനും ഒരു സൗകര്യവുമില്ലാത്ത പ്രദേശത്ത് വസ്തു കൈവശം വച്ചിരിക്കുന്നവരുടെ പട്ടയങ്ങളാണ് റദ്ദാക്കുന്നത്. അടിമാലി സ്വദേശിയായ കോണ്‍ഗ്രസ് നേതാവിന്റെ പട്ടയവും സംശയത്തിന്റെ നിഴലിലാണ്.
ഭൂമി കയ്യേറിയിട്ടില്ലെന്ന് എംപി
കോഴിക്കോട്: ഭൂമി കയ്യേറിയിട്ടില്ലെന്ന വാദവുമായി ജോയ്സ് ജോര്‍ജ്ജ് എംപി. 2005 ല്‍ അച്ഛനില്‍ നിന്ന് കൈമാറിക്കിട്ടിയ ഭൂമിയാണെന്നാണ് എംപിയുടെ വാദം. ഏത് സാഹചര്യത്തിലാണ് ഭൂമിയുടെ പട്ടയം റദ്ദ് ചെയ്തതെന്ന് അറിയില്ലെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഴുവന്‍ രേഖകളും സബ് കളക്ടര്‍ക്ക് നല്‍കിയതാണ്. തന്നെ മാത്രം തിരഞ്ഞുപിടിച്ച് നടപടി സ്വീകരിക്കാനുള്ള കാരണം എന്തെന്ന് അറിയില്ല. ഇതു സംബന്ധിച്ച് അന്വേഷണം വരികയാണെങ്കില്‍ സഹകരിക്കും. നോട്ടീസ് നല്‍കിയിട്ടും ഹാജരായിട്ടില്ല എന്നത് ശരിയല്ല. ഉത്തരവ് ലഭിച്ച ശേഷം നിയമപരമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടപടിക്ക് വേഗം കൂട്ടിയത് ജന്മഭൂമി വാര്‍ത്ത
ഇടുക്കി: ജോയ്സ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും ഭൂമി തട്ടിപ്പ് കണ്ടെത്താന്‍ ദേവികുളം സബ്കളക്ടര്‍ നടത്തിയ നീക്കത്തിന് വേഗം കൂട്ടാന്‍ ജന്മഭൂമിക്ക് കഴിഞ്ഞു. കൊട്ടാക്കമ്പൂരില്‍ കുറിഞ്ഞിച്ചെടികള്‍ കത്തിച്ചെന്ന വാര്‍ത്തയാണ് ശ്രദ്ധേയമായത്. ഏക്കറുകണക്കിന് കുറിഞ്ഞിച്ചെടികള്‍ കത്തിച്ച ജന്മഭൂമി വാര്‍ത്ത ഇംഗ്ളീഷ് പത്രങ്ങളും ഏറ്റുപിടിച്ചു.
‘പൂവണിയാതെ കുറിഞ്ഞി ഉദ്യാനം’ എന്ന തലക്കെട്ടില്‍ ജന്മഭൂമി പ്രസിദ്ധീകരിച്ച പരമ്പരയിലെ രണ്ട് ഭാഗം ജോയ്സ് ജോര്‍ജിന്റെയും കുടുംബത്തിന്റെയും കൈയേറ്റത്തെക്കുറിച്ചായിരുന്നു. ഇതിനിടെ ദേശീയ ഹരിത ട്രൈബ്യൂണലും കുറിഞ്ഞി ഉദ്യാനം പ്രാവര്ത്തികമാകാത്തതിനെക്കുറിച്ച് സബ് കളക്ടറോട് വിശദീകരണം തേടി.
കുറിഞ്ഞി ഉദ്യാനത്തില്‍ വ്യാപക കൈയേറ്റമാണെന്നായിരുന്നു സബ്കളക്ടറുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ജന്മഭൂമി പകര്‍പ്പ് സഹിതം പ്രസിദ്ധീകരിച്ചത്. ജോയ്സ് ജോര്‍ജ് കൊട്ടാക്കമ്പൂരില്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നതിനാലാണ് കുറിഞ്ഞി ഉദ്യാനത്തിന് അന്തിമ വിജ്ഞാപനമിറക്കാത്തത് എന്നകാര്യം ജന്മഭൂമി വെളിച്ചത്തുകൊണ്ടുവന്നു.
ജോയ്സ് ജോര്‍ജിന് അപ്പീല്‍ നല്‍കാം
പട്ടയങ്ങള്‍ റദ്ദാക്കിയതിനെതിരെ ജോയ്സ് ജോര്‍ജിന് അപ്പീല്‍ നല്കാന് കളക്ടറെ സമീപിക്കാം. കളക്ടറുടെ നടപടിയില്‍ തൃപ്തിയില്ലെങ്കില്‍ ഹൈക്കോടതി ഉള്‍പ്പെടെയുള്ള കോടതികളെയും സമീപിക്കാം. പട്ടയം റദ്ദാക്കിയെങ്കിലും ഭൂമി സര്‍ക്കാരിലേക്ക് മുതല്‍കൂട്ടാന്‍ റവന്യൂ വകുപ്പിന് കടമ്പകള്‍ ഏറെ താണ്ടണം. വിവാദ ഭൂമി അളന്ന് മഹസര്‍ തയ്യാറാക്കി സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിക്കണം.
കേസില്‍ സിബിഐ അന്വേഷണം അനിവാര്യമായിട്ടുമുണ്ട്. കേസ് സിബിഐ അന്വേഷിണക്കമെന്ന ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കുന്നുണ്ട്. സബ്കളക്ടറുടെ നടപടി റവന്യൂ അധികൃതര്‍ ഹൈക്കോടതിയെ അറിയിക്കും.
രാജിവെക്കണം: കെ. സുരേന്ദ്രന്
കോഴിക്കോട്: ആദിവാസി ഭൂമി കയ്യേറിയ ജോയ്സ് ജോര്‍ജ്ജ് എംപി, സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. ആദിവാസി ഭൂമി തട്ടിയെടുത്തതിന് എംപിക്കെതിരെ കേസ് എടുക്കണം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: