തിരുവനന്തപുരം: ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ജേക്കബ് തോമസിന്റെ ആത്മകഥ ഏറെ വിവാദമുണ്ടാക്കിയതാണ്. 30 വര്‍ഷത്തെ ഔദ്യോഗികജീവിതത്തിനിടയില്‍ അതിജീവിച്ച കടമ്പകളും മനസ്സില്‍ തറച്ച കാഴ്ചകളും മറയില്ലാതെ പങ്കുവയ്ക്കുന്ന രണ്ടാമത്തെ പുസ്തകം. ‘നേരിട്ട വെല്ലുവിളികള്‍, കാര്യവും കാരണവും’ ഷാര്‍ജ ബുക്ക് ഫെസ്റ്റില്‍ കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്തത്. കവറടക്കം 300 പേജുള്ള പുസ്തകത്തിന്റെ താളുകളോരൊന്നിലും ഊതിനോക്കിയാല് തീക്കനലുകള്‍ കാണാം.
”ഈ പുസ്തകത്തിലെ നിരീക്ഷണങ്ങളും വിശകലനങ്ങളും കാഴ്ചപ്പാടുകളും തികച്ചും വ്യക്തിപരമാണ്. സര്‍ക്കാരിനോ ഞാന്‍ ജോലിചെയ്യുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കോ ഇതിലെ നിരീക്ഷണങ്ങളുമായി ബന്ധമില്ല. വിശകലനങ്ങളും എല്ലാം അനുബന്ധമായി നല്‍കിയിട്ടുള്ള തിയററ്റിക്കല്‍ ഫ്രെയിം വര്‍ക്കിന്റെയും റഫറന്‍സുകളുടെയും അടിസ്ഥാനത്തിലാണെന്ന” പ്രസ്താവനയോടെയാണ് ഉള്ളടക്കത്തിലേക്ക് കടക്കുന്നത്.
താന്‍ പദവി വഹിച്ച 12 വകുപ്പുകളിലെയും അനുഭവങ്ങള്‍ നേരിട്ടും വ്യംഗന്തരേണയും പരാമര്‍ശിച്ച് 253-ാം പേജില്‍ നിര്‍ത്തുമ്പോള്‍ എവറസ്റ്റ് പര്വതാരോഹണയജ്ഞത്തില് പരാജയപ്പട്ട ഒരാളുടെ വാക്കുകള്‍ ഉദ്ധരിക്കുന്നു. ”ഞാന്‍ ഇനിയും തിരിച്ചുവരും. നിന്നെ കീഴടക്കും. എന്തുകൊണ്ടെന്നാല്‍ ഒരു പര്‍വതമായ നിനക്കിനി വളരാനാവില്ല. എന്നാല്‍ ഒരു മനുഷ്യനായ എനിക്കതിന് സാധിക്കും.”
ആദ്യ പുസ്തകത്തില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായി നിരീക്ഷിച്ച് കേസിന് ശിപാര്‍ശ ചെയ്തിരിക്കുകയാണ്. ഇതിലെന്താവുമെന്നറിയില്ല. ചിലഭാഗത്ത് ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ വളര്‍ന്നുവരുന്ന ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെയും മതത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ബ്രെയിന്‍വാഷിംഗും മൂടിവയ്ക്കുന്നത് വോട്ടുബാങ്ക് പോകുമോ എന്ന ഭയം മൂലമാണ്.
വിജിലന്‍സിന്റെ തലപ്പത്തേക്ക് തന്നെ കൊണ്ടുവന്നത് ഏറെ ആലോചനകള്‍ക്കൊടുവിലായിരുന്നുവെന്നും, ചില അഴിമതിക്കാര്‍ക്ക് കുടപിടിക്കാനായി അവിടെ നിന്നും തൂത്തെറിയുവാന്‍ ഒരാലോചനയും വേണ്ടിവന്നില്ലന്നും അദ്ദേഹം പറയുന്നു.
ഇ.പി.ജയരാജന് ഉള്‍പ്പെട്ട ബന്ധുനിയമനക്കേസ് നിലനില്‍ക്കുന്നതുതന്നെയാണ്. 2016 ഫെബ്രുവരിയില്‍ ഇതുസംബന്ധമായ ഒരു സുപ്രീംകോടതിവിധി തമിഴ്നാട്ടിലുണ്ടായിട്ടുണ്ട്.
ജൈവകൃഷി ജനപ്പെരുപ്പമുള്ള ഒരു സംസ്ഥാനത്തിനോ രാജ്യത്തിനോ അനുയോജ്യമല്ല. രാസവളങ്ങളുടെ നിയന്ത്രിതമായ ഉപയോഗംകൊണ്ടുമാത്രമേ ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനാവൂ എന്ന് കാര്യകാരണങ്ങള്‍ സഹിതം വിശദമാക്കിക്കൊണ്ട് സര്‍ക്കാരിന്റെ ഔദ്യോഗിക കാര്‍ഷിക നയത്തെ തന്നെ തള്ളിപ്പറയുന്നു. ഇടതുസര്‍ക്കാരിന്റെ മദ്യനയവും വികസനകാഴ്ചപ്പാടിന് വിരുദ്ധമാണെന്നും തുറന്നടിക്കുന്നുണ്ട്.
സാം പിത്രോദ വളരെയേറെ ശ്ലാഘിച്ച കേരളത്തിന്റെ കോസ്റ്റല്‍ ഷിപ്പിംഗ് പദ്ധതി ഇല്ലാതാക്കിയത് തുറമുഖവകുപ്പിനൊപ്പം എക്സൈസ് വകുപ്പും കൈകാര്യം ചെയ്തിരുന്ന കെ.ബാബുവിന്റെ ഇടപെടല്‍ മൂലമാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ തീവ്രവാദാശയങ്ങള് തലയ്ക്കുപിടിച്ച് രാജ്യംവിടാന്‍ കാരണം ആശയപരമായ ചൂഷണത്തില്‍ നിന്ന് അകന്നുനില്ക്കാന് ശേഷിയില്ലാത്തതാണെന്നും ജേക്കബ് തോമസ് നിരീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: