ന്യൂദല്‍ഹി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ആവശ്യം ന്യൂനപക്ഷ കമ്മീഷനിലേക്കെത്തുന്നു. ജനസംഖ്യാപരമായി ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ജമ്മു കശ്മീര്‍, പഞ്ചാബ്, ലക്ഷദ്വീപ്, മിസോറാം, നാഗാലാന്റ്, മേഘാലയ, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ന്യൂനപക്ഷ പദവി അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
എന്നാല്‍ വിഷയത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷനാണെന്ന് തീരുമാനമെടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഹര്‍ജി മടക്കി. ഇതോടെയാണ് വിഷയം ന്യൂനപക്ഷ കമ്മീഷനിലെത്തുന്നത്. ഹര്‍ജി ലഭിച്ചാല്‍ വിഷയം പരിശോധിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് ജോര്‍ജ്ജ് കുര്യന് ജന്മഭൂമിയോട് പറഞ്ഞു.
ഹിയറിംഗ് നടത്തി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിഷയവുമായി ബന്ധപ്പെട്ട മുഴുവനാളുകള്‍ക്കും കക്ഷി ചേരാനാകും. ഇവരുടെയെല്ലാം വാദങ്ങള്‍ കേട്ട ശേഷമാകും റിപ്പോര്‍ട്ട് തയ്യാറാക്കുക. നടപടികളില്‍ സംശയമുള്ളവര്‍ക്ക് ഇതിനിടയില്‍ കോടതിയെ സമീപിക്കാനും സാധിക്കും. അദ്ദേഹം വ്യക്തമാക്കി.
1993ലെ കേന്ദ്ര വിജ്ഞാപന പ്രകാരം മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി വിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി കണക്കാക്കുന്നത്. ജൈന വിഭാഗത്തെ 2014ല്‍ ഉള്‍പ്പെടുത്തിയിരുന്നു.
സംസ്ഥാനങ്ങളിലെ ജനസംഖ്യ കണക്കിലെടുത്ത് ന്യൂനപക്ഷങ്ങളെ നിര്‍ണയിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. ഇതിന് പാര്‍ലമെന്റ് നിയമഭേദഗതി പാസാക്കേണ്ടി വരും.
2011ലെ സെന്‍സസ് പ്രകാരം ലക്ഷദ്വീപ് (2.5%), മിസോറാം (2.75%), നാഗാലാന്റ് (8.75%), മേഘാലയ (11.53%), ജമ്മു കശ്മീര്‍ (28.44%), അരുണാചല്‍ പ്രദേശ് (29%), മണിപ്പൂര്‍ (31.39%), പഞ്ചാബ് (38.40%) എന്നിങ്ങനെയാണ് ഹിന്ദു ജനസംഖ്യ. ഇവിടങ്ങളില്‍ ഭൂരിപക്ഷമായ മതവിഭാഗങ്ങള്‍ക്കാണ് ന്യൂനപക്ഷാവകാശങ്ങള്‍ ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: