കോട്ടയം: പത്രനടത്തിപ്പിന് ബുദ്ധിമുട്ടേറിയ കാലയളവില്‍ ജന്മഭൂമിയുടെ വളര്‍ച്ചയില്‍ അഭിമാനിക്കുന്നുവെന്നും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ മുന്നേറാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ജന്മഭൂമി കോട്ടയം എഡിഷന്റെ ആസ്ഥാനമന്ദിര നിര്‍മ്മാണത്തിനുള്ള ധനശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ഉന്നമനമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. മോദിസര്‍ക്കാര്‍ അതിവേഗം കാര്യങ്ങള്‍ ചെയ്തുകൊണ്ട് മുന്നേറുന്നു. ഇന്ത്യയിലെ ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്ക് ശുചിമുറി നിര്‍മ്മിച്ച് നല്‍കിയതിലൂടെ ഇത് തെളിഞ്ഞുകഴിഞ്ഞു. ലോകത്തൊരിടത്തും ഇതുപോലെയുള്ള പ്രവര്‍ത്തനം നടന്നിട്ടില്ല. മോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് ആദ്യം പ്രചരിപ്പിച്ചു. പിന്നീട് ആരാധനാലയങ്ങള്‍ തകര്ക്കപ്പെടുമെന്നായി. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിടുമ്പോഴും ഇങ്ങനെയൊരു സംഭവംപോലും ഉണ്ടാകാത്തതില്‍ പ്രതിപക്ഷം നിരാശയിലാണ്. മുഴുവന്‍ ജനങ്ങളുടെയും ക്ഷേമമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.
ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം വൈശാഖ് ആട്ടോസ് ഉടമ കെ.എസ്.വിജയചന്ദ്രനില് നിന്നു ഫണ്ട് ഏറ്റുവാങ്ങി കേന്ദ്രമന്ത്രി നിര്‍വ്വഹിച്ചു. മണ്ണാറശാല പ്രത്യേക പതിപ്പ് മന്ദാരദളങ്ങളുടെ വിതരണം വിഭാഗ് സംഘചാലക് എം.എസ്.പത്മനാഭന് പ്രതി നല്കി മന്ത്രി ഉദ്ഘാടനം ചെയ്തു.
ജന്മഭൂമി ഡയറക്ടര്‍ ബോര്‍ഡംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ആര്‍എസ്എസ് വിഭാഗ് സംഘചാലക് എം.എസ്.പത്മനാഭന്, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍, കോട്ടയം യൂണിറ്റ് മാനേജര്‍ എം.വി.ഉണ്ണികൃഷ്ണന്, സ്പെഷ്യല്‍ കറസ്പോണ്ടന്റ് കെ.ഡി.ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംഘപരിവാര്‍ സംഘടനകളുടെ നേതാക്കളടക്കം സാമൂഹ്യ, സാംസ്കാരിക,വ്യവസായ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: