മുക്കം: യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച് കിണറില്‍ തള്ളിയ സംഭവത്തില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. സംഭവം നടന്ന് രണ്ട് മാസത്തോളമായിട്ടും പ്രതികളെ പിടികൂടാനാവാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മറ്റി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 12ന് രാത്രിയാണ് കൊടിയത്തൂര്‍ പന്നിക്കോട് കാരാളിപറമ്പ് സ്വദേശി പാറപ്പുറത്ത് രമേശിനെ (42) ഗുരുതരമായി പരിക്കേറ്റ നിലയില്‍ വീടിന് സമീപത്തെ കിണറില്‍ കണ്ടെത്തിയത്. തൊട്ടടുത്ത കടവരാന്തയില്‍ വെച്ച് മാരകമായി കുത്തി പരിക്കേല്‍പ്പിച്ച ശേഷം കിണറില്‍ തള്ളുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേശന് അപകടനില തരണം ചെയ്ത ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. കൊടുവള്ളി സി.ഐ. എന്‍ ബിശ്വാസിനാണ് അന്വേഷണ ചുമതല.
സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. നാട്ടുകാര്‍ മുക്കം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും മണിക്കൂറുകളോളം പന്നിക്കോട് റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അന്വേഷണ സംഘം ഇതൊന്നും കണ്ടഭാവം പോലും നടിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: