കൊച്ചി: വ്യാജ ചികിത്സയിലൂടെ വിവാദമായ ഇടപ്പള്ളിയിലെ അല്‍ഷിഫ ആശുപത്രിയില്‍ കൂടുതല്‍ പരിശോധന നടത്താനുള്ള പോലീസിന്റെ നീക്കം ആരോഗ്യവകുപ്പിന്റെ അനാസ്ഥമൂലം മുടങ്ങി. വ്യാജ ചികിത്സയ്ക്കും സര്‍ജ്ജറിക്കും ഉപയോഗിച്ച ഉപകരണങ്ങളും ഓപ്പറേഷന് തീയേറ്ററും പരിശോധിക്കുന്നതിനാണ് വിദഗ്ധ സര്ജ്ജന്മാരുടെ സംഘത്തിന്റെ സേവനം എളമക്കര പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, ആരോഗ്യവകുപ്പ് അധികൃതര്‍ ശിശുരോഗ വിദഗ്ധനെയാണ് പരിശോധനയ്ക്ക് അയച്ചത്. ആരോഗ്യവകുപ്പ് അധികൃതരുടെ നടപടിയില്‍ പോലീസിന് കടുത്ത അതൃപ്തിയുണ്ട്.
സര്ജ്ജന്മാരുടെ പാനലിനെ പരിശോധനയില്‍ സഹായിക്കാന്‍ അയയ്ക്കണമെന്ന് വീണ്ടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അല്‍ഷിഫ ആശുപത്രിയ്ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് എളമക്കര പോലീസ് നേരത്തെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. വഞ്ചന, വ്യാജരേഖയുണ്ടാക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് കേസ്. ഇതിന്റെ ഭാഗമായിട്ടാണ് പോലീസ് മെഡിക്കല്‍ ഉപകരണങ്ങളും മറ്റും പരിശോധിക്കുന്നത്. വ്യാജ ചികിത്സ നടത്തിയ ഡോക്ടര്‍ക്കെതിരെ പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമ്പോഴും ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഡോ. ഷാജഹാന് യൂസഫിനെ തിരുവിതാംകൂര്‍-കൊച്ചി മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കഴിഞ്ഞദിവസം നീക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ചികിത്സയ്ക്കുള്ള അംഗീകൃത രേഖകള്‍ ഡോക്ടര്‍ക്ക് ഇല്ലെന്ന് പോലീസും കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സമരം നടത്തിയതോടെയാണ് വ്യാജ ചികിത്സയ്ക്കെതിരെ നടപടിയുണ്ടായത്. മൂലക്കുരു, ഫിസ്റ്റുല എന്നിവയ്ക്ക് ആധുനിക ചികിത്സ എന്ന് പറഞ്ഞാണ് ഡോക്ടര്‍ ആളുകളെ കബളിപ്പിച്ചിരുന്നത്. ഇവിടെ ചികിത്സ നടത്തിയ ഒട്ടേറെ രോഗികള്‍ മറ്റ് അസുഖങ്ങള്‍ ബാധിച്ച് അവശനിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: