തിരുവനന്തപുരം: കേരളം അഭിമാനമാണെന്നും മാര്‍ക്സിസം ഭീകരമാണെന്നും ഉച്ചത്തില്‍ വിളിച്ച് ആസേതുഹിമാചലം വിദ്യാര്‍ത്ഥിശക്തി അനന്തപുരിയിലൂടെ അണമുറിയാതെ ഒഴുകി. അക്രമം പ്രത്യയശാസ്ത്രമാക്കിയവര്ക്ക് താക്കീത് നല്കി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ ദീപശിഖാങ്കിത കാവി പതാക വാനിലുയര്‍ത്തി അടിവച്ചു നീങ്ങി. എതിരാളികളെ കശാപ്പുചെയ്യുന്ന അക്രമത്തിന്റേയും അസഹിഷ്ണതയുടേയും വക്താക്കളായ കമ്മ്യൂണിസ്റ്റുകളുടെ പൈശാചികതയും ദേശദ്രോഹവും തുറന്നു കാട്ടാന്‍ എബിവിപി സംഘടിപ്പിച്ച മഹാറാലി കേരളചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭമായി.
കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ റാലിക്കായി പിഎംജി ജങ്ഷനില്‍ അണിനിരന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ മ്യൂസിയം ജങ്ഷനിലും. റാലികള്‍ യഥാക്രമം ദേശീയ അധ്യക്ഷന്‍ നാഗേഷ് ഠാക്കൂര്‍, മുന്‍ ദേശീയ സെക്രട്ടറി ശ്രീഹരി ബോല്‍ക്കര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഇരു റാലികളും പാളയത്ത് സംഗമിച്ച് മഹാറാലിയായി പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കുകയായിരുന്നു. സംസ്ഥാനാടിസ്ഥാനത്തില്‍ ചിട്ടയായി നടന്ന റാലിയുടെ മുന്‍നിര പുത്തരിക്കണ്ടത്ത് എത്തിയ ഉടന്‍ പൊതുസമ്മേളനം തുടങ്ങി.
ബലിദാനികളുടെ ചിത്രത്തിനുമുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് നേതാക്കള്‍ വേദിയിലേക്ക് കയറിയത്. ബലിദാനികളുടെ ബന്ധുക്കളേയും ആദരിച്ചു. കേരളത്തില്‍ കമ്മ്യൂണിസത്തെ ജനാധിപത്യ രീതിയില്‍ ഇല്ലായ്മ ചെയ്യുമെന്ന് പ്രഖ്യാപിച്ച സമ്മേളനത്തില്‍ ദേശീയ അധ്യക്ഷന്‍ നാഗേഷ് ഠാക്കൂര്‍, ജനറല്‍ സെക്രട്ടറി വിനയ് ബിദ്ര, ദേശീയ സെക്രട്ടറിമാരായ കിഷോര്‍ ബര്മന്, ആശിഷ് ചൗഹാന്, ഒ. നിധീഷ്, ദല്‍ഹി സര്‍വകലാശാല യൂണിയന് ജനറല്‍ സെക്രട്ടറി മഹാമേധാ നാഗര്‍, ജെഎന്‍യു യൂണിറ്റ് അധ്യക്ഷ നിധി ത്രിപാഠി, സംസ്ഥന സെക്രട്ടറി പി. ശ്യാംരാജ് എന്നിവര്‍ പ്രസംഗിച്ചു.
കമ്മ്യൂണിസം സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവും ദേശവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് തുറന്നുകാട്ടുന്നതായിരുന്നു പ്രസംഗങ്ങള്‍. കണ്ണൂരിലെ മാര്‍ക്സിസ്റ്റ് ഭീകരതയുടെ ജീവിക്കുന്ന ഇര ആര്‍എസ്എസ് നേതാവ് സി. സദാനന്ദന് മാസ്റ്റര്‍, എസ്എഫ്ഐക്കാര്‍ കണ്ണ് ചൂഴ്ന്നെടുത്ത, ഗുരുവായൂരപ്പന് കോളേജിലെ യൂണിയന് ചെയര്‍മാനായിരുന്ന കെ.എസ്. സനൂപ് എന്നിവരുടെ അനുഭവ സാക്ഷ്യം കണ്ണീരില്‍ക്കുതിര്‍ന്ന ആവേശത്തോടെയാണ് ദേശീയ വിദ്യാര്‍ത്ഥി ജനത കേട്ടിരുന്നത്.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ ഉന്നതതല കേന്ദ്രസംഘത്തെ അയയ്ക്കുക, കഴിഞ്ഞ 15 മാസത്തില്‍ നടന്ന കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കുക, എബിവിപി പ്രവര്‍ത്തകരായ വിശാല്‍, സച്ചിന് എന്നിവരുടെ കൊലപാതകം എന്‍ഐഎ അന്വേഷിക്കുക, വാടിക്കല്‍ രാമകൃഷ്ണന് വധത്തിലെ പിണറായി വിജയന്റെ പങ്കിനെക്കുറിച്ച് പുനരന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യോഗം സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: