തിരുവനന്തപുരം: കുരുക്കുകള്‍ ഒന്നൊന്നായി മുറുകുമ്പോള്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉറപ്പായി. രാജ്യത്ത് പാര്‍ട്ടിക്കുള്ള ഏക മന്ത്രിസ്ഥാനം നിലനിര്‍ത്താനുള്ള അവസാനവട്ട ശ്രമത്തിലാണ് എന്‍സിപി ദേശീയ നേതൃത്വം. തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കൈയേറിയെന്നും നിയമം ലംഘിച്ചുവെന്നുമുള്ള ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടിനു സാധുതയുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയതാണ് ചാണ്ടിക്കു തിരിച്ചടിയായത്.
ചാണ്ടിയുടെ കാര്യത്തില്‍ തീരുമാനം വൈകുന്നതിനെതിരെ ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. നാണംകെട്ടു തുടരാന്‍ താത്പര്യമില്ലെന്ന് തോമസ് ചാണ്ടി എന്‍സിപി ദേശീയ നേതൃത്വത്തെ അറിയിച്ചു. എന്നാല്‍, ചാണ്ടിയുടെ രാജിസന്നദ്ധത പാര്‍ട്ടിയുടെ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. കൈയേറ്റം സംബന്ധിച്ച കേസില്‍ ചൊവ്വാഴ്ചത്തെ ഹൈക്കോടതി വിധി വരെ കാത്തിരിക്കാനാണ് ചാണ്ടിയോട് ആവശ്യപ്പെട്ടത്.
എന്നാല്‍, ഹൈക്കോടതി വിധി വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് എജി സി.പി. സുധാകര പ്രസാദ് നല്കിയ നിയമോപദേശം. ഒരുതരത്തില്‍ ചാണ്ടിയുടെ ഭൂമി കൈയേറ്റം എജി സ്ഥിരീകരിച്ചിരിക്കുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിനു നിയമസാധുതയുണ്ട്. കണ്ടെത്തലുകള്‍ തള്ളിക്കളയാനാകില്ല. തുടര്‍നടപടികളുടെ കാര്യവും ഹൈക്കോടതി വിധി വരുന്നതുവരെ കാത്തിരിക്കണോയെന്നും സര്‍ക്കാരിനു തീരുമാനിക്കാമെന്നാണ് എജിയുടെ അഭിപ്രായം.
എജിയുടെ നിയമോപദേശത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ചാണ്ടി രാജിസന്നദ്ധത അറിയിച്ചത്. എന്നാല്‍, ചാണ്ടിയുടെ രാജി വൈകിപ്പിച്ച് മന്ത്രിസ്ഥാനം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എന്‍സിപി. ഹണിട്രാപ് സംഭവത്തില്‍ രാജിവച്ച എ.കെ. ശശീന്ദ്രനെ പകരക്കാരനായി വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് നീക്കം. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമാകുന്നതു വരെ ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടുപോകാന്‍ കഴിയുമോയെന്നാണ് എന്‍സിപി നോക്കുന്നത്. എന്നാല്‍, കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി കോടതി അംഗീകരിക്കാനുള്ള സാധ്യതയില്ലെന്നു ചില നിയമ വിദഗ്ധര്‍ പറയുന്നു.
ഇന്നു ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം അറിയിക്കാന്‍ സിപിഎം നേതൃത്വം എന്‍സിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമോപദേശം എതിരായതിനാല്‍ ചാണ്ടിയെ സംരക്ഷിക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. രാജിക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ ദേശീയ നേതൃത്വം ഇന്നലെയും ആവര്‍ത്തിച്ചു. നിലപാട് അറിയിച്ചുവെന്നും തീരുമാനം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും പാര്‍ട്ടി ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി പ്രതികരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: