ഇടുക്കി: ഇടത് എംപി ജോയിസ് ജോര്‍ജ്ജും കുടുംബവും കൈവശം വച്ചിരുന്ന കൊട്ടാക്കമ്പൂരിലെ 32 ഏക്കര്‍ ഭൂമിയില്‍ ഇരുപത് ഏക്കറിന്റെ പട്ടയം ദേവികുളം സബ് കളക്ടര്‍ പി.എം. പ്രേംകുമാര്‍ റദ്ദാക്കി. പട്ടയം വ്യാജമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. വസ്തു റവന്യൂ തരിശാണെന്നും വ്യക്തമായി.
ശേഷിക്കുന്ന പന്ത്രണ്ട് ഏക്കറിന്റെ പട്ടയം പരിശോധിക്കുന്നു. വ്യാജമെങ്കില്‍ അതും റദ്ദാക്കും. പഴുതുകളടച്ച് അതീവ രഹസ്യമായാണ് പട്ടയം റദ്ദാക്കുന്ന നടപടികള്‍ സബ് കളക്ടര്‍ പൂര്‍ത്തീകരിച്ചത്. രണ്ട് ഉദ്യോഗസ്ഥരെ മാത്രമാണ് സബ് കളക്ടര്‍ സഹായത്തിന് നിയോഗിച്ചത്.
നാല് തവണ ജോയിസ് ജോര്‍ജിനെ സബ് കളക്ടര്‍ രേഖാമൂലം ഹിയറിങ്ങിനായി വിളിപ്പിച്ചെങ്കിലും ഹാജരായില്ല. ഒടുവില്‍ ഈ മാസം ഏഴിന് സബ് കളക്ടറുടെ ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് അന്തിമ നോട്ടീസ് നല്കി.
കക്ഷികള്‍ നേരിട്ട് ഹാജരായില്ലെങ്കില്‍ പട്ടയം റദ്ദാക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നെങ്കിലും ജോയിസിന്റെ രണ്ട് സഹോദരങ്ങളും അഭിഭാഷകനും മാത്രമാണ് എത്തിയത്.
പട്ടയ ഉടമ ഹാജരാകാത്തതു തന്നെ പട്ടയം റദ്ദാക്കാനുള്ള പ്രധാന കാരണമാണ്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത. പി. ഹരന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സബ്കളക്ടറുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: