ഇടുക്കി: കൊട്ടാക്കമ്പൂരില്‍ വ്യാജ പട്ടയം ഉപയോഗിച്ചാണ് ഭൂമി കൈയേറിയതെന്ന് വ്യക്തമായതോടെ ജോയിസ് ജോര്‍ജ് പ്രശ്നം ഇടതു മുന്നണിക്ക്, പ്രത്യേകിച്ച് സിപിഎമ്മിന് അടുത്ത അടിയായി. തോമസ് ചാണ്ടിയുടെ തലയൂരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അതിനേക്കാള്‍ വലിയ കൈയേറ്റവും വ്യാജരേഖ ചമയ്ക്കലും, അതും ഘടകകക്ഷിയുടെയല്ല, സ്വന്തം സ്വതന്ത്രന് ചെയ്ത ക്രിമിനല്‍ കുറ്റം.
വ്യാജരേഖ ചമയ്ക്കുകയെന്ന ഗുരുതരമായ കുറ്റം തെളിഞ്ഞതിനാല്‍ എംപി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകും. ദേവികുളം പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി 2015ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജോയിസിനെ ചോദ്യം ചെയ്യാന്‍ പോലും തയാറായിരുന്നില്ല. പട്ടയം വ്യാജമെന്ന് കണ്ടെത്തിയതോടെ പോലീസിന് ഇനി ശക്തമായ നടപടി സ്വീകരിക്കേണ്ടിവരും. പട്ടികജാതിക്കാരുടെ പേരില്‍ വ്യാജമായി ഉണ്ടാക്കിയ പട്ടയങ്ങളാണ് സബ് കളക്ടര്‍ റദ്ദാക്കിയത്.
അന്വേഷണത്തിന്റെ ഘട്ടങ്ങളിലൊക്കെ കര്‍ഷകര്‍ക്കെതിരായ നീക്കമാണ് റവന്യൂ വകുപ്പിന്റേതെന്ന് പ്രചരിപ്പിച്ച് കര്‍ഷക സംഘവും ജോയിസ് ജോര്‍ജ്ജും സമരങ്ങള്‍ നടത്തിയിരുന്നു. ജോയിസ് ജോര്‍ജ്ജും ബന്ധുക്കളുമടക്കം 31 പേര് ഈ മാസം ഏഴിന് സബ് കളക്ടറുടെ മുന്നില്‍ രേഖകളുമായി എത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ നീക്കം തടയാന്‍ കര്‍ഷക സംഘം നേതാവ് സി.വി. വര്‍ഗീസ് പ്രചാരണം നടത്തി.
ജോയിസിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ പത്തോളം പേര് ഹിയറിങ്ങിനെത്തി. ശേഷിക്കുന്ന 20പേരെ കര്‍ഷക സംഘം തടഞ്ഞു. ഭൂ മാഫിയയ്ക്കൊപ്പമാണെന്നു വ്യക്തമാക്കുന്ന നിലപാടാണ് കര്‍ഷക സംഘം സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: