ഹരിപ്പാട്: മണ്ണാറശാല ആയില്യം മഹോത്സവത്തിന് എഴുന്നള്ളത്തില്ലാത്ത അപൂര്‍വത, എട്ട് പതിറ്റാണ്ടിനിടെ ഇത് എട്ടാം തവണ. നാഗരാജാവിന്റെ മാതൃസങ്കല്‍പ്പം ചൂടുന്ന മണ്ണാറശാല വലിയമ്മയ്ക്കാണ് ആയില്യം എഴുന്നള്ളത്തും തുടര്‍ന്നുള്ള ആയില്യം പൂജയും നടത്താന്‍ അധികാരം.
അമ്മയ്ക്ക് അസൗകര്യമുണ്ടായാല്‍ ചടങ്ങുകള്‍ ഒന്നും വേണ്ടെന്നാണ് ക്ഷേത്രാചാരവിധി. ഇതിനാലാണ് തുലാം മാസത്തിലെ ആയില്യം നാളായ ഇന്നലെ ആയില്യം എഴുന്നള്ളത്തും തുടര്‍ന്നുള്ള പൂജകളും നടക്കാതിരുന്നത്. ശാരീരിക അസ്വസ്ഥത അവഗണിച്ചും ഇന്നലെ രാവിലെ ക്ഷേത്രദര്‍ശനം നടത്തിയ അമ്മ രാവിലെയും ഉച്ചയ്ക്കുശേഷവും അല്‍പ്പസമയം ഭക്തര്‍ക്ക് ദര്‍ശനം നല്കി.
ആയില്യം എഴുന്നള്ളത്തുപോലെ പുണ്യമാണ് ആയില്യം നാളിലെ അമ്മയുടെ ദര്‍ശനവും. എഴുതപ്പെട്ട ക്ഷേത്രരേഖകള്‍ പ്രകാരം ഈ തലമുറയില്‍ ആയില്യം എഴുന്നള്ളത്തിന് ആദ്യം മുടക്കമുണ്ടായത് 1939 നവംബര്‍ അഞ്ചിന് നടന്ന തുലാമാസത്തിലെ ആയില്യത്തിനാണ്. ഇപ്പോള്‍ ക്ഷേത്രം കാരണവന്മാരില് രണ്ടാംസ്ഥാനം വഹിക്കുന്ന നാരായണന് നമ്പൂതിരി ആയില്യത്തിന് മൂന്നു ദിവസം മുമ്പാണ് ജനിച്ചത്. കുടുംബാംഗങ്ങള്‍ക്കെല്ലാം വാലായ്മ ഉണ്ടായി. ഇതുമൂലം എഴുന്നള്ളത്തില്ലാതെയാണ് ആയില്യം ഉത്സവം നടന്നത്.
വലിയമ്മയായ മുക്കാല്‍ നൂറ്റാണ്ടോളം നാഗരാജാവിനെ സേവിച്ച സാവിത്രി അന്തര്‍ജ്ജനത്തിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനാല്‍ 1993ലെ കന്നി മാസത്തിലെ ആയില്യം എഴുന്നള്ളത്ത് നടന്നില്ല. സാവിത്രി അന്തര്‍ജ്ജനം 1993 ഒക്ടോബര്‍ 24ന് സമാധിയായി. വലിയമ്മ സമാധിയായാല്‍ ഒരു വര്‍ഷം ചെറിയമ്മ പൂജാവിധികള്‍ അഭ്യസിക്കുന്ന കാലമാണ്. ഈ കാലയളവിലും ആയില്യം എഴുന്നള്ളത്ത് പതിവില്ല.
ഇതിനാല്‍ ആ വര്‍ഷം തുലാം മാസത്തിലും തുടര്‍ന്ന് കുംഭത്തിലും അടുത്ത വര്‍ഷം കന്നി, തുലാം ആയില്യങ്ങള്ക്കും എഴുന്നള്ളത്ത് ഉണ്ടായിരുന്നില്ല. ഇങ്ങനെ സാവിത്രി അന്തര്‍ജ്ജനത്തിന്റെ സമാധിക്കു ശേഷം തുടര്‍ച്ചയായി നാല് ആയില്യങ്ങള്ക്കാണ് എഴുന്നളളത്ത് ഇല്ലാതിരുന്നത്. ഉമാദേവി അന്തര്‍ജ്ജനം വലിയമ്മയായി ചുമതലയേറ്റശേഷം ആദ്യമായി എഴുന്നള്ളത്ത് ഇല്ലാതെ വന്നത് ഇത്തവണത്തെ കന്നി മാസത്തിലെ ആയില്യത്തിനാണ്.
എല്ലാ വര്‍ഷവും കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യത്തിനാണ് മണ്ണാറശാല വലിയമ്മ ശ്രീകോവിലില്‍ നിന്ന് നാഗരാജാവായ വാസുകിയെ ഇല്ലത്തെ പുരാതനമായ നിലവറയിലേക്ക് എഴുന്നള്ളിച്ച് ആയില്യം പൂജ നടത്തുന്നത്. ഈ ചടങ്ങുകള്‍ ഒഴിവാക്കിയതിനാല്‍ രാത്രി വൈകി നാലുകെട്ടിന്റെ തെക്കേമുറ്റത്ത് കാരണവര്‍ നടത്താറുള്ള തട്ടിന്മേല് നൂറുംപാലും ഇക്കുറി ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: