പ്യോങ്യോങ്: അമേരിക്കൻ പ്രസിഡന്റ് ട്രംപ് യുദ്ധക്കൊതിയനും വിനാശകാരിയുമാണെന്ന് ഉത്തര കൊറിയ. തങ്ങളുടെ ആണവ ആക്രമണം തടുക്കുന്നതിനു വേണ്ടിയാണ് ട്രംപ് ഏഷ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതെന്ന് ഉത്തര കൊറിയ ആരോപിച്ചു.
ഒരു വിധത്തിലുമുള്ള ഭീഷണിയിലൂടെ തങ്ങളെ ഭയപ്പെടുത്താനാകില്ലെന്ന് ഉത്തര കൊറിയ പറഞ്ഞു. തങ്ങളുടെ മുന്നേറ്റങ്ങള്‍ക്കും ഇതിലൂടെ തടയിടാനാകില്ല. ആണവ വ്യാപന നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള ട്രംപിന്റെ നിര്‍ദ്ദേശത്തിന്, കൂടുതല്‍ കരുത്തോടെ ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുമെന്നും ഉത്തര കൊറിയ തുറന്നടിച്ചു.
സ്വേച്ഛാധിപതിയുടെ വളഞ്ഞ ബുദ്ധിയുടെ പിടിയില്‍ അകപ്പെടരുതെന്നും വിയറ്റ്നാമിലെ ദനാങ്ങില്‍ നടക്കുന്ന ഏഷ്യപസഫിക് ചര്‍ച്ചയില്‍ ട്രംപ് ഉത്തര കൊറിയയെ ഉദ്ദേശിച്ച് സൂചിപ്പിക്കുകയും ചെയ്തു. ഇതിന് മറുപടിയായാണ് ട്രംപിനെതിരെ ഉത്തര കൊറിയ രംഗത്തുവന്നത്.
ഒറ്റപ്പെട്ട രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരായി മറ്റു രാജ്യങ്ങള്‍ ഐക്യത്തോടെ പ്രതിരോധിക്കണമെന്നും അടുത്തിടെ ചില രാജ്യങ്ങള്‍ നടത്തിയ ആണവപരീക്ഷണം ലോകത്തിനുള്ള മുന്നറിയിപ്പാണെന്നും ട്രംപ് പറഞ്ഞിരുന്നു. അടുത്തിടെ അമേരിക്കന്‍ വന്‍കരയെ ലക്ഷ്യമാക്കി ഉത്തര കൊറിയ നിരന്തരമായി ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: