ഗുരുവായൂര്‍: സിപിഎം-ജിഹാദി കൂട്ടുകെട്ട് ഗുരുവായൂരില്‍ ബിജെപി പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. നെന്മിനി ബാലരാമ ക്ഷേത്രത്തിനടുത്ത് കടവള്ളി കോളനിയില്‍ പരേതനായ ചില്ലരിക്കല്‍ ശശിയുടെ മകന് ആനന്ദ(28)നെയാണ് കൊലപ്പെടുത്തിയത്.
അക്രമത്തിനിടെ പരിക്കേറ്റ സുഹൃത്ത് വിഷ്ണുവിനെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ആനന്ദനും ഏങ്ങണ്ടിയൂര്‍ ചെമ്പകശേരി മോഹനന് മകന് വിഷ്ണുചന്ദും (21) ബൈക്കില്‍ വരുമ്പോള്‍ അക്രമിസംഘം ഇവരെ കാറിടിച്ച് വീഴ്ത്തി. ഇടിയുടെ ആഘാതത്തില്‍ ആനന്ദന് ബൈക്കിനടിയില്പ്പെട്ടു.
എഴുന്നേല്ക്കാന് ശ്രമിക്കുമ്പേഴേക്കും അക്രമി സംഘം വാളുകൊണ്ട് കഴുത്തിന് വെട്ടി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷ്ണുവിനെ പിന്നാലെ ചെന്ന് വധിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പിന്തിരിഞ്ഞു.
കൊലയാളികളെല്ലാം കണ്ടാലറിയാവുന്നവരാണെന്നും കാറില്‍ ഉണ്ടായിരുന്നത് മൂന്നു പേരാണെന്നും വിഷ്ണു പറഞ്ഞു. അക്രമികള്‍ എത്തിയ സ്വിഫ്റ്റ് കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സംഭവമറിഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ആശുപത്രി മുറ്റത്ത് തടിച്ചു കൂടി. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് സംസ്കരിക്കും. ഗുരുവായൂര്‍ ക്ഷേത്രം ഉരല്പ്പുര ജീവനക്കാരി അംബികയാണ് മാതാവ്. അനുജന് അഭിഷേക് വിദ്യാര്‍ത്ഥിയാണ്.
ആനന്ദന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍ നിയോജക മണ്ഡലങ്ങളില്‍ ഇന്ന് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: