കുണ്ടറ: കണ്ണനല്ലൂര്‍ റോഡില്‍ അപകടം തുടര്‍ക്കഥയാകുന്നു. വാഹനങ്ങള്‍ പെരുകുന്നതുമൂലവും അശാസ്ത്രീയമായ ട്രാഫിക്കുകളും ബസ്സ്റ്റോപ്പുകളും ജനങ്ങളെ വളരെയധികം വലയ്ക്കുകയാണ്.
രാവിലെയും വൈകിട്ടും ചെമ്മാമുക്ക് വിമലഹൃദയ സ്കൂള്‍ മുതല്‍ കണ്ണനല്ലൂര്‍ വേറെ തിരക്കോട് തിരക്കാണ്. രോഗികളെയും കൊണ്ടുപോകുന്ന ആംബുലന്‍സ് വരെ ഇതിനിടയില്‍ പെട്ടുപോകാറുണ്ട്. മൂന്നോളം വലിയ ആശുപത്രികളുള്ള അയത്തില്‍ ഭാഗത്തുപോലും ട്രാഫിക് നിയന്ത്രിക്കാന്‍ പൊലീസുകാരെ കൊണ്ട് കഴിയാതായി. ചെമ്മാമുക്ക് മുതല്‍ പുളിയത്തുമുക്ക് വരെ പഴയ ഇടവഴികള്‍ ഓര്‍മിപ്പിക്കുന്ന റോഡുകളാണ്. ഒരിക്കലും വീതികൂട്ടാന്‍ സാധിക്കാത്തവിധമാണ് കിടപ്പ്. ദിവസത്തില്‍ ഒരെണ്ണം എന്ന രീതിയില്‍ മിക്കവാറും അപകടങ്ങളും നടക്കുന്നു. വീതികുറഞ്ഞ റോഡിലൂടെ അമിതവേഗത്തില്‍ ഓടുന്ന ടിപ്പറുകളും സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതിലുപരി പുതിയ തലമുറയുടെ വേറിട്ട ബൈക്കുകളും റോക്കറ്റ് വേഗതയും അപകടം ക്ഷണിച്ചുവരുത്തുന്നതാണ്.
ഹെല്‍മെറ്റ് വയ്ക്കാത്തതിന്റെയും മറ്റും പേരില്‍ ഇരുചക്രവാഹന യാത്രക്കാരെ വഴിനീളെ തടഞ്ഞുനിര്‍ത്തി പോലീസുകാര്‍ പിഴയടപ്പിക്കാന്‍ വ്യഗ്രത കാണിക്കുന്നുണ്ട്. എന്നാല്‍ റോഡിന്റ അവസ്ഥ പരിഗണിക്കുന്നില്ല. അപകടമേഖലകളില്‍ സൂചനാബോര്‍ഡ് വയ്ക്കാത്തതും മറ്റൊരു പ്രധാന കാരണമാണ്.
കഴിഞ്ഞദിവസം രാത്രിയില്‍ നിയന്ത്രണംവിട്ട കാര്‍ കൊല്ലം കണ്ണനല്ലൂര്‍ വടക്കേമുക്കിലുള്ള പെട്രോള്‍പമ്പില്‍ ഇടിച്ചുകയറിയതും അപകടങ്ങളുടെ തുടര്‍ച്ചയാണ്.
ഇതിന് മുമ്പ് മുരാരിമുക്കിന് സമീപം ടിപ്പര്‍ ബൈക്കിലിടിച്ച് പരിക്കേറ്റ ഡീസന്റുമുക്ക് സ്വദേശി സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. മുഖത്തല മുരാരിമുക്ക് പനയ്ക്കാലം ജംഗ്ഷനുമിടയില്‍ സ്വകാര്യ ബസ് മതില് തകര്‍ത്തതും ഈയിടെയാണ്. പുന്തലത്താഴം ബീവറേജിന് സമീപം കണിയാന്തോട് എന്നീ’ഭാഗങ്ങളിലാണ് ഇപ്പോഴും അപകടങ്ങള്‍ പതിയിരിക്കുന്നത്. കണ്ണനല്ലൂരില്‍ ട്രാഫിക് ഐലന്‍ഡ് സ്ഥാപിക്കാതത്തുമൂലം കൊട്ടിയം, കുണ്ടറ, ആയൂര്‍, നെടുമ്പന, കൊല്ലം ഭാഗങ്ങളില്‍ നിന്നുവരുന്ന വാഹനങ്ങള്‍ക്ക് മണിക്കൂറോളം ഗതാഗതകുരുക്ക് അനുഭവപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: