ചേര്‍ത്തല: ഗവ. താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയില്‍. ചികിത്സ തേടിയെത്തുന്നവരെ സ്വകാര്യ ആശുപത്രികളിലേക്കും കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്കും റഫര്‍ ചെയ്യുന്നതായി ആക്ഷേപം.
രോഗികള്‍ ഒഴിഞ്ഞതോടെ മൂന്നാം വാര്‍ഡ് താല്കാലികമായി അടച്ചുപൂട്ടി. 350 രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് സൗകര്യമുള്ള ആശുപത്രിയില്‍ അന്‍പതില്‍ താഴെ രോഗികളെ ചികിത്സയിലുള്ളു എന്നാണ് വിവരം.
ദിവസേന ആയിരത്തിയഞ്ഞൂറിലധികം രോഗികളാണ് ഒപിയില്‍ ചികിത്സ തേടി എത്തുന്നത്. നാല്, അഞ്ച് വാര്‍ഡുകളില്‍ ഏതാനും രോഗികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇവര്‍ ആശുപത്രി വിടുന്നതോടെ വാര്‍ഡുകളും കാലിയാകും. ഡോക്ടര്‍മാരും നഴ്സിങ് അസിസ്റ്റന്റുമാരും ഇല്ലാത്തതാണ് കാരണമെന്നാണ് വിവരം. പനിയുമായി എത്തുന്നവരെ പരിശോധിക്കുന്നതിന് ഫിസിഷ്യനുമില്ല. ഒരു വര്‍ഷം മുന്‍പ് സ്ഥലം മാറിപ്പോയ ഫിസിഷ്യന്‍ പകരം നിയമനം നടത്താത്തതും നിലവിലുള്ള ഡോക്ടര്‍ അവധിയില്‍ പ്രവേശിച്ചതുമാണ് പ്രതിസന്ധിക്ക് കാരണം.
മെഡിക്കല്‍, സര്‍ജറി, ഓര്‍ത്തോ, പീഡിയാട്രിക്, ഗൈനക്കളോജി, ഒഫ്താല്‍മോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെയും കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസറുടെയും തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഏഴ് ഡോക്ടര്‍മാരുടെ കുറവാണുള്ളത്. ആകെയുള്ള 26 നഴ്സിങ് അസിസ്റ്റന്റുമാരില്‍ ഏഴ് തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടങ്ങളും ഉപകരണങ്ങളും ഉപയോഗശൂന്യമായ നിലയിലാണ്.
സ്ഥലം എംഎല്‍എയും നഗരസഭ അധികൃതരുമായുള്ള ശീതസമരവും ആശുപത്രി പ്രവര്‍ത്തനത്തെ ബാധിച്ചതായാണ് ആരോപണം. ആശുപത്രിയില്‍ രോഗികളെ പരിശോധിക്കാന്‍ വൈമനസ്യം കാട്ടുന്ന ഡോക്ടര്‍മാര്‍ സ്വകാര്യപ്രാക്ടീസ് നിര്‍ലോഭം തുടരുന്നതായും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: