തുറവൂര്‍: കോടംതുരുത്ത് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ പൈപ്പിടീല്‍ അനിശ്ചിതത്വത്തില്‍. ഇതിനായി ഇറക്കിയ പൈപ്പുകള്‍ അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നു. 20 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയാണ് അവതാളത്തിലായത്. ജപ്പാന് കുടിവെള്ള വിതരണ പദ്ധതി കമ്മീഷന് ചെയ്തതിന് ശേഷം താലൂക്കിലെ വിവിധ സ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ നബാര്‍ഡ് 40 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റ ഭാഗമായാണ് ഏഴ് മാസങ്ങള്‍ക്കു് മുന്‍പ് കോടംതുരുത്ത് ജലസംഭരണിക്ക് സമീപം പൈപ്പിറക്കിയത്. പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ വലയുകയാണ്. ഈ മേഖലകളില്‍ വെള്ളമെത്തിക്കുന്നതിനായാണ് പദ്ധതി ആവിഷ്കരിച്ചത്. വീടുകളില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് ജനറല്‍ വിഭാഗത്തില്‍ നാലായിരം രൂപയും പട്ടികജാതി, വര്‍ഗ വിഭാഗത്തിന് ആറായിരം രൂപയുമാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്. ജല അതോറിറ്റി അധികൃതരുടെ അനാസ്ഥയാണ് കണക്ഷന് നല്കാന് കാലതാമസം ഉണ്ടാക്കുന്നതെന്ന് കോടംതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി മധു പറഞ്ഞു. എസ്റ്റിമേറ്റ് പ്രകാരമുള്ള പണമടയ്ക്കാന്‍ പഞ്ചായത്ത് കാലതാമസം വരുത്തിയതുകൊണ്ടാണ് പൈപ്പിടല്‍ സ്തംഭിക്കുന്നതിന് കാരണമായതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: