മുഹമ്മ: യാത്ര ദുസഹമാക്കി വേമ്പനാട്ടു കായലില്‍ പോള ശല്യം രൂക്ഷം. വര്‍ഷകാലത്ത് പുന്നമട മുതല്‍ കൊച്ചിവരെയുള്ള കായലിന്റെ കിഴക്കേ തീരത്തും തുലാവര്‍ഷത്തില്‍ കായലിന്റെ പടിഞ്ഞാറെ തീരത്തുമാണ് പോള അടിഞ്ഞു കൂടുന്നത്. ഇത് മൂലം കായലില്‍ വള്ളമിറക്കാന്‍ തൊഴിലാളികള്‍ക്ക് കഴിയുന്നില്ല. വഞ്ചിവീട് ടൂറിസം വ്യവസായത്തെയും യാത്രാ ബോട്ടുകളെയും പോള പ്രതികൂലമായി ബാധിക്കുന്നു.
പോളശല്യം മൂലം നീട്ടുവല,കുറ്റിവല,കമ്പാവല എന്നിവ ഉപയോഗിച്ച് നടത്തുന്ന മത്സ്യ ബന്ധനവും അവതാളത്തിലായി. കൂടാതെ കക്കാവാരു തൊഴിലാളികള്‍ക്ക് വള്ളമിറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതോടെ ഈ മേഖലയില്‍ പണിയെടുത്ത് ജീവിക്കുന്ന തൊഴിലാളികള്‍ പട്ടിണിയുടെ വക്കിലാണ്.
കുട്ടനാട്ടിലെ നെല്‍ കൃഷിയുമായി ബന്ധപ്പെട്ട് നടത്തുന്ന ഏതൊരു പദ്ധതിയുടെയും ഇരകളാകുന്നത് വേമ്പനാട്ടുകായലില്‍ നിന്നും മത്സ്യം പിടിച്ച് ഉപജീവനം കഴിക്കുന്ന തൊഴിലാളികളെയാണ്. കൃഷി ആരംഭിക്കുന്നതിന് മുമ്പ് പാടശേഖരങ്ങളിലെ പായല്‍ കായലിലേയ്ക്ക് തള്ളി വിടുന്നത് മൂലമാണ് പോള പെരുകാന്‍ കാരണം. നെല്ല് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പാടശേഖരങ്ങളില്‍ തളിക്കുന്ന രാസ വസ്തുക്കളുടെ ഉപോല്പ്പന്നമ്മായ പോളപായല്‍ വന്‍ നാശമാണ് ഉണ്ടാക്കുന്നത്.
ആയിരക്കണക്കിന് ടണ്‍ രാസവളമാണ് പാടശേഖരങ്ങളില്‍ തളിക്കാറുള്ളത്. ഇതില്‍ 17 ശതമാനം മാത്രമാണ് കൃഷിക്ക് പ്രയോജനപ്പെടുന്നത്. ബാക്കിയുള്ളവ ജലസ്രോതസ്സുകളില്‍ അടിഞ്ഞ് പോളകള്‍ക്ക് ഭക്ഷണമായി മാറുന്നു. രാസവളം കായലിയേക്ക് കലരുന്നതോടെ മലിനീകരണവും മത്സ്യങ്ങളുടെ ലഭ്യത കുറയുന്നതിനും കാരണമായിട്ടുണ്ട്.
അടിഞ്ഞു കൂടിയ പായല്‍ തീരപ്രദേശങ്ങളില്‍ കൊതുകു വര്‍ദ്ധനയ്ക്കും ഇടയാക്കി.പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കായല്‍ സംരക്ഷണ സമിതി പ്രസിഡന്റ് വി.പി. മനോഹരനും സെക്രട്ടറി കെ.എം. പൂവും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: