കേരളത്തില്‍ സിപിഎം ബിജെപിയെ വളര്‍ത്തുന്നുവെന്ന് എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് അഖിലേന്ത്യാ തലത്തില്‍ തകര്‍ന്നടിയുന്നതിന്റെ ഭാഗമായി കേരളത്തിലും അത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന സത്യം സമ്മതിക്കാന്‍ ആന്റണിയും കൂട്ടരും തയ്യാറല്ല.
ബിജെപിയുടെ സ്വാഭാവിക വളര്‍ച്ചക്ക് കടിഞ്ഞാണിടുന്നതിന് എല്‍ഡിഎഫും യുഡിഎഫും ഒരുമിക്കുന്ന കാഴ്ച കണ്ടിട്ടുള്ള കേരളീയരോടാണ് ബിജെപിയെ സിപിഎം വളര്‍ത്തുന്നു എന്ന് പറയുന്നത്. സ്വയം മഠയനാവാനുള്ള മുറവിളിയില്‍ കൂടുതല്‍ ആന്റണിയുടെയും കൂട്ടരുടെയും പ്രസ്താവനകള്‍ക്ക് ഒരു വിലയും ആരും കല്‍പ്പിച്ചിട്ടില്ല. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ച് പറഞ്ഞ് ജനമനസ്സുകളെ വഴിതെറ്റിക്കാമെന്ന കോണ്‍ഗ്രസിന്റെ സ്ഥിരം ശൈലി ഇനി ഒരിടത്തും ചെലവാകാന്‍ പോകുന്നില്ല.
മോദിപ്രഭാവം കുറഞ്ഞുവെന്നും രാഹുല്‍ ഉദിച്ചുയരുന്നുവെന്നും കൂടിയുള്ള പ്രചാരണം ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇവരൊക്കെ രാഹുലിനോടു ചോദിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ്സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ എന്താണ് ഡിസംബര്‍ അവസാനത്തേക്ക് മാറ്റിവച്ചത് എന്ന ചോദ്യം.
ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും രാഹുലിന്റെ പ്രചാരണംകൊണ്ട് കോണ്‍ഗ്രസ് ജയിക്കുമെന്ന് കോണ്‍ഗ്രസുകാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ രാഹുലിന്റെ ‘പട്ടാഭിഷേകം’ ഹിമാചല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കുമായിരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും തുടച്ചുമാറ്റപ്പെടുന്ന കോണ്‍ഗ്രസ്, ഹിമാചലിലും ഗുജറാത്തിലും ആ സ്ഥിതി നിലനിര്‍ത്തുകതന്നെ ചെയ്യും.
സ്വന്തം പാര്‍ട്ടിയില്‍ ജനാധിപത്യ രീതിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത കോണ്‍ഗ്രസുകാരാണ് മോദിയെയും ബിജെപിയേയും കുറ്റപ്പെടുത്തുന്നത്. അമ്മ ഒരു ദിവസം പ്രഖ്യാപിച്ചു ‘മകന് ഉടന്‍ അധികാരം ഏറ്റെടുക്കുമെന്ന്.’ ‘താന്‍ അതിന് തയ്യാര്‍’ എന്ന് മകനും. ഏതെങ്കിലും പാര്‍ട്ടിയില്‍ ഇങ്ങനെ കണ്ടിട്ടുണ്ടോ? 282 പേരെ തെരഞ്ഞെടുക്കേണ്ട കെപിസിസിക്ക് ഒരു മാസത്തെ അടിപിടിക്കുശേഷം 304 പേരുടെ പട്ടിക പുറത്തുവിടേണ്ടിവന്നു.
പരസ്യമായി ആ പട്ടിക വന്നാലും അടി ഉറപ്പാണ്. വേങ്ങരക്ക് മുന്‍പ് പുതിയ പിസിസി പ്രസിഡന്റ് വരും എന്നായിരുന്നു വീരവാദം. എന്നിട്ട് അതും സംഭവിക്കാതെ പോയി. സോളാര്‍ വിഷയത്തില്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥവരെ ഉള്‍പ്പെടുത്തിയുള്ള പുനഃസംഘടന ലിസ്റ്റിനെക്കുറിച്ചൊന്നും ആന്റണിക്ക് അഭിപ്രായമില്ല.
കുടുംബവാഴ്ചക്കെതിെര പോരാടിയെന്ന് പേരുള്ള ആന്റണി, അതെല്ലാം മറന്ന് രാഹുലിന് താലപ്പൊലിയുമായി നില്ക്കുന്ന പരിഹാസ്യ കാഴ്ച കുറെനാളായി നമ്മള് കണ്ടുവരുന്നതല്ലേ. അധികാരത്തിന് വേണ്ടിയുള്ള ആദര്‍ശം മാത്രമേ ആന്റണിക്ക് എന്നും ഉണ്ടായിട്ടുള്ളൂ.
വാളങ്കോട് രാജഗോപാല്‍,
തിരുവനന്തപുരം
ട്രാഫിക് ഉദ്യോഗസ്ഥന് വാഹനങ്ങളുടെ ഒഴുക്കിനെ നിയന്ത്രിക്കുംപോലെ നമ്മുടെ ചിന്തകളെ നാം തന്നെ നിയന്ത്രിക്കണം. ബുദ്ധിമുട്ടാണ്. എങ്കിലും പരിശീലനവും ക്ഷമയും ഉണ്ടെങ്കില്‍ അത് എളുപ്പമാക്കാം. മനസ്സിനെ അയച്ചുവിടുന്നതുകൊണ്ടാണ് അനിയന്ത്രിമായ ചിന്തകള്‍ ഒഴുകിവരുന്നത്. നമ്മെ വേദനിപ്പിക്കാനും സത്യത്തില്‍ നമുക്കേ ആവൂ. ശാരീകമായ മുറിപ്പാടുകള്‍ ഏല്‍പ്പിക്കാന്‍ മറ്റുള്ളവര്‍ക്ക് ആകുമെങ്കിലും മനസ്സില്‍ മുറിവേല്‍പ്പിക്കാന്‍ നമ്മുടെ സഹായവുംകൂടി വേണ്ടിവരും.
അടച്ചിട്ടിരിക്കുന്ന മുറിയില്‍ സൂര്യപ്രകാശത്തിനുപോലും കടക്കാനാവില്ല. പിന്നെ വലിയ വസ്തുക്കളുടെ കാര്യം പറയേണ്ടല്ലോ. നാം മനസ്സിന്റെ വാതില്‍ കൊട്ടിയടക്കുക. ആവശ്യമില്ലാത്ത അഭിപ്രായങ്ങള്‍, അവഹേളനങ്ങള്‍, താഴ്ത്തിക്കെട്ടലുകള്‍ ഇവ അസൂയയില്‍നിന്ന് ഉടലെടുക്കുന്നതാണെന്നറിഞ്ഞ് അവയെ വഴിയില്‍ തന്നെ തടുത്തുനിര്‍ത്തുക. വാതില്‍ കൊട്ടിയടയ്ക്കുക. സ്വന്തം ചിന്തയാല്‍ വിശകലനം ചെയ്യുക. സ്വീകരിക്കേണ്ടത് ഏത്, വലിച്ചെറിയേണ്ടത് ഏത് എന്നറിയുക.
പി. ഗോപാലകൃഷ്ണന്, കുണ്ടറ,
കൊല്ലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: