ന്യൂദല്‍ഹി: അമ്പതാം ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിലിപ്പീന്‍സ് തലസ്ഥാനം മനിലയിലെത്തി. ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി സൗഹൃദ സംഭാഷണം നടത്തിയ മോദി, നേതാക്കള്‍ക്കൊപ്പം അത്താഴ വിരുന്നിലും പങ്കെടുത്തു.
ഇന്നാണ് മോദി-ട്രംപ് ഒദ്യോഗിക കൂടിക്കാഴ്ച. പ്രതിരോധരംഗത്തെ സഹകരണം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യും. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടണ്‍ബുള്‍, വിയറ്റനാം പ്രധാനമന്ത്രി ന്യുയന്‍ സുവാന്‍ ഫുക്, ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡെന്, ബ്രൂണെ സുല്‍ത്താന്‍ ഹസ്സാനല്‍ ബോള്‍ക്കിയ തുടങ്ങിയവരുമായും മോദി കൂടിക്കാഴ്ച നടത്തും.
മതഭീകരതയ്ക്കെതിരായ പ്രതിരോധം മുന്‍നിര്‍ത്തി അന്താരാഷ്ട്ര ഉച്ചകോടി സംഘടിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ആസിയാന്‍ സമ്മേളനം ചര്‍ച്ച ചെയ്യും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിലും മോദി പങ്കെടുക്കും. മനിലയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിയും ഇന്ത്യാ-ഫിലിപ്പീന്‍സ് സഹകരണവും ചര്‍ച്ചയാകും.
1981ന് ശേഷം ഫിലിപ്പീന്‍സിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പിന്‍സ്, സിംഗപ്പൂര്‍, തായ്ലാന്ഡ്, ബ്രൂണെ, കമ്പോഡിയ, ലാവോസ്, മ്യാന്മാര്, വിയറ്റ്നാം എന്നിവയാണ് ആസിയാന്‍ അംഗരാജ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: