ന്യൂദല്‍ഹി: പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ അരുണാചല്‍ സന്ദര്‍ശനത്തെ എതിര്‍ത്ത ചൈനക്ക് ഇന്ത്യയുടെ മറുപടി. അരുണാചല്‍ ഇന്ത്യയുടെ ഭാഗമാണെന്നും മറ്റുള്ളവരുടെ അഭിപ്രായം കണക്കിലെടുക്കുന്നില്ലെന്നും നിര്‍മ്മലാ സീതാരാമന് വ്യക്തമാക്കി. ”എന്താണ് പ്രശ്നം. അരുണാചല്‍ ഇന്ത്യയുടേതാണ്. ഇന്ത്യക്കാര്‍ അവിടെ പോകും. ഇതില്‍ മറ്റുള്ളവരുടെ അഭിപ്രായത്തിന് പ്രാധാന്യം നല്‍കേണ്ടതില്ല”. നിര്‍മ്മല പറഞ്ഞു.
അരുണാചല്‍ തര്‍ക്കപ്രദേശമാണെന്നും പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം മേഖലയിലെ സമാധാനത്തിന് യോജിച്ചതല്ലെന്നുമായിരുന്നു ചൈനയുടെ ആരോപണം. കഴിഞ്ഞ മാസം സിക്കിം അതിര്‍ത്തിയിലെ നാഥുലാ സന്ദര്‍ശിച്ച നിര്‍മ്മല ചൈനീസ് സൈനികരോട് സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു. ചൈനീസ് മധ്യമങ്ങള്‍ ഇതില്‍ നിര്‍മ്മലയെ പുകഴ്ത്തുകയും ചെയ്തു. അടുത്തിടെ അരുണാചലിലെ ചൈനാ അതിര്‍ത്തിയായ അന്ജോ ജില്ലയിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ച് പ്രതിരോധമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണ് ചൈനയെ ചൊടിപ്പിച്ചത്.
വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാധവിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ഭാര്യക്ക് പാക്കിസ്ഥാന് അനുമതി നല്‍കിയത് ശൂഭസൂചകമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഉദ്ദേശമെന്തെന്ന് വ്യക്തമല്ലെങ്കിലും മനുഷ്യത്വപരമായ നടപടിയാണ് പാക്കിസ്ഥാന്റേത്. ഭാര്യയെ കാണുന്നത് കുല്‍ഭൂഷണിന്റെ മനോവീര്യം വര്‍ധിപ്പിക്കും. അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്, അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: