കൊച്ചി: പ്ലാസ്റ്റിക് വിമുക്ത സന്ദേശവുമായി വിദേശികളടക്കം അയ്യായിരം പേര് പങ്കെടുത്ത മാരത്തണ്‍ കൊച്ചിക്ക് ആവേശമായി. ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ട്രിഡന്റ് ഹോട്ടലിന് മുന്നില്‍ ഇന്നലെ പുലര്‍ച്ചെ നാലിന് മാരത്തണ്‍ ഫ്ളാഗ് ഓഫ് ചെയ്തു.
മുന്‍ വര്‍ഷത്തെക്കാള്‍ ജനപങ്കാളിത്തം കൂടിയത്് കൊച്ചിക്കാരുടെ ആവേശത്തെയാണ് എടുത്തുകാട്ടുന്നത്. ആരോഗ്യമുള്ള ജീവിതത്തിനായി ഇത്തരം മാരത്തണുകള്‍ക്ക് ആവശ്യമാണെന്ന് സച്ചിന് പറഞ്ഞു. വിജയികള്‍ക്ക് സമ്മാനവും നല്‍കിയാണ് സച്ചിന് മടങ്ങിയത്.
ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് സ്പൈസ് കോസ്റ്റ് മാരത്തണില്‍ രാജേഷ് നമ്പൂതിരിയും സോജി മാത്യുവും വിജയികളായി. 8 കിലോമീറ്റര്‍ ഹാഫ് മാരത്തണില്‍ ഒരു മണിക്കൂര്‍ 16 മിനിറ്റില്‍ സോജി മാത്യു ഒന്നാമതെത്തി, ഒരു മണിക്കൂര്‍ 23 മിനിറ്റില്‍ നിജില്‍ രവിചന്ദ്രനും, ഒരു മണിക്കൂര്‍ 27 മിനിറ്റില്‍ മഹേഷ് ഷണ്മുഖവും ഫിനിഷ് ചെയ്തു. വനിതകളുടെ ഹാഫ് മാരത്തണില്‍ ഒരു മണിക്കൂര്‍ 39 മിനിറ്റില്‍ 12 വയസ്സുകാരി പ്രിയ ഗംഗാധരന് ഒന്നാം സ്ഥാനത്തെത്തി.രണ്ടാമതായി മെറിനയും (ഒരു മണിക്കൂര്‍ 49 മിനിറ്റ് ) , മൂന്നാമതായി എന്‍.എസ്.ആശയും (രണ്ട് മണിക്കൂര്‍ നാല് മിനിറ്റ് ) ഫിനിഷ് ചെയ്തു.
42 കിലോമീറ്റര്‍ ഫുള്‍ മാരത്തണില്‍ മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് 28 സെക്കന്‍ഡില്‍ രാകേഷ് നമ്പൂതിരി ഒന്നാമനായി. 3.15.58 സെക്കന്‍ഡില്‍ മൃത്യുകുമാര്‍ രണ്ടാം സ്ഥാനവും മൂന്ന് മണിക്കൂര്‍ 25 മിനിറ്റില്‍ രാകേഷ് മഹേശ്വര് മൂന്നാം സ്ഥാനവും നേടി. വനിതകളുടെ ഫുള്‍ മാരത്തണില്‍ മൂന്ന് മണിക്കൂര്‍ 58 മിനിറ്റില്‍ ശയ ശ്രീധറാണ് ഒന്നാമതെത്തിയത്.
മത്സരം പൂര്‍ത്തിയാക്കിയ എല്ലാവര്ക്കുംസര്ട്ടിഫിക്കറ്റും, കയര്‍ കൊണ്ട് നിര്‍മ്മിച്ച മെഡലും സമ്മാനിച്ചു. സമാപന സമ്മേളനത്തില്‍ സച്ചിന് വിജയികള്‍ക്ക് ഉപഹാരം കൈമാറി. പ്രൊഫ. കെ.വി. തോമസ് എംപി, മേയര്‍ സൗമിനി ജെയിന്, ഹൈബി ഈഡന് എംഎല്‍എ, ഐഡിബിഐ ബാങ്ക് സിഇഒ വിഗ്നേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: