തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി സിപിഐ പരസ്യമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്് എല്‍ഡിഎഫ് അടിയന്തിര യോഗം വിളിച്ചപ്പോള്‍ മന്ത്രി പുറത്തേക്ക് എന്ന ധാരണ പരന്നു. ഇന്നലെ രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തി.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രാജിവയ്പ്പിക്കേണ്ടതില്ല എന്ന അഭിപ്രായം തന്നെയായിരുന്നു പിണറായിക്ക്. പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യത്തില്‍ വലിയ പ്രശ്നമുള്ളത് കോടിയേരി ബോധ്യപ്പടുത്തി. സോളര്‍ റിപ്പോര്‍ട്ടിന്റെ രാഷ്ട്രീയ നേട്ടം നഷ്ടമാകുന്നതും ചര്‍ച്ചയായി. തോമസ് ചാണ്ടി രാജിവയ്ക്കേണ്ട ആവശ്യമിെല്ലന്ന് എന്‍സിപി വര്‍ക്കിങ്ങ് പ്രസിഡന്റ് ടി.പി. പീതാംബരന് മാസ്റ്റര്‍ മാധ്യമങ്ങളോട് അപ്പോഴേക്ക് വ്യക്തമാക്കുന്നു. പതിനൊന്നരയോടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചു.
രാജിയല്ലാതെ മാര്‍ഗ്ഗമില്ലന്ന് കാനം ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന്് എന്‍സിപി നേതൃത്വവുമായി ആശയവിനിമയം. രാജി തത്ക്കാലം നീട്ടിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് എന്‍സിപി കേന്ദ്രനേതൃത്വത്തില്‍ നിന്നു മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദം. ഉച്ചയ്ക്ക് 12.30, മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ മുറിയില്‍ എന്‍സിപി നേതാക്കളുടെ അടിയന്തിര യോഗം. രാജിയെക്കുറിച്ചുള്ള അഭിപ്രായം ശശീന്ദ്രന് ആരാഞ്ഞപ്പോള്‍ തോമസ് ചാണ്ടിയുടെ വികാര നിര്‍ഭരമായ മറുപടി.
തെറ്റുചെയ്യാത്ത താന്‍ ക്രൂശിക്കപ്പെടുകയാണെന്നും കോടതി തീരുമാനംവരെ കാക്കണമെന്നുമായിരുന്നു ആവശ്യം. ഇക്കാര്യം പാര്‍ട്ടി നിലപാടായി മുന്നണി യോഗത്തില്‍ പറയാമെന്ന് ശശീന്ദ്രന് ഉറപ്പു നല്കി.രണ്ടരയോടെ ചേര്‍ന്ന മുന്നണിയോഗത്തിന്റെ തുടക്കത്തില്‍ തന്നെ മന്ത്രിയുടെ രാജി സിപിഐ ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ തീരുമാനത്തിനു കാത്തിരിക്കുന്നത് അപ്രായോഗികമാണെന്നു കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മന്ത്രിയുടെ രാജി നീട്ടിക്കൊണ്ടുപോകുന്നത് ആശാസ്യമല്ലെന്ന് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. ജനതാദള്‍ എസ് പ്രതിനിധികളായ മാത്യു ടി. തോമസും കെ കൃഷ്ണന്‍കുട്ടിയും സിപിഐയെ പിന്തുണച്ചു. എന്‍സിപിയുടെ നേതൃയോഗം ചൊവ്വാഴ്ച ചേരും വരെ സമയം നല്‍കിക്കൂടേ എന്ന് കോടിയേരി ചോദിച്ചു. എജിയുടെ നിയമോപദേശം ലഭിച്ച സാഹചര്യം മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ എന്‍സിപി തീരുമാനം എടുക്കണമെന്ന നിലപാടും മുഖ്യമന്ത്രി കൈക്കൊണ്ടു. രാജിവച്ചാല്‍ തങ്ങള്‍ക്ക് പിന്നെ മന്ത്രി ഉണ്ടാകില്ലാത്തതിനാല്‍ സാവകാശം നല്‍കണമെന്നായിരുന്നു എന്‍സിപിയുടെ മറുപടി.
കായല്‍ കൈയേറ്റ വിഷയത്തില്‍ ബുധനാഴ്ച ഹൈക്കോടതിയുടെ തീരുമാനം വരുന്നതിന് അനുസരിച്ച് തീരുമാനമെടുക്കാമെന്ന് പീതാംബരന് മാസ്റ്ററും എ.കെ. ശശീന്ദ്രനും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് വിഷയം മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാമെന്ന് പൊതുധാരണ ഉണ്ടാവുകയായിരുന്നു. രാജി അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ ആവില്ലെന്നും യോഗം നിര്‍ദ്ദേശിച്ചത് എന്‍സിപിയും അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിക്ക് രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി.
മുന്നണിയോഗത്തിനുശേഷം സാധാരണ പത്രസമ്മേളനം നടത്തി തീരുമാനം അറിയിക്കുന്നതിനു പകരം, ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ കളക്ടറുടെ റിപ്പോര്ട്ടിന്മേല് എജിയുടെ നിയമോപദേശം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തു എന്ന ഒറ്റവരി പ്രസ്താവനമാത്രം ഇറക്കുകയായിരുന്നു. ‘ഹാപ്പിയാണ്’ എന്നായിരുന്നു യോഗത്തിനു ശേഷം കാനം രാജേന്ദ്രന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: