പത്തനംതിട്ട: ശബരിമലയിലെയും അനുബന്ധ സ്ഥലങ്ങളിലെയും അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 105 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
സ്വദേശി ദര്ശന് പദ്ധതിയില്‍പ്പെടുത്തി ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ സംബന്ധിച്ച് സന്നിധാനത്തു ചേര്‍ന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടേയും കേന്ദ്ര ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ പങ്കെടുത്തശേഷം പമ്പയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്ശന് പദ്ധതിയില്‍പ്പെടുത്തി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എരുമേലി എന്നീ സ്ഥലങ്ങളില്‍ അനുവദിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ ജനുവരി 15ന് മുന്‍പ് പൂര്‍ത്തിയാക്കും. ഈ തുക ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച് ആറുമാസത്തിനകം പൂര്‍ത്തിയാക്കുവാന്‍ കഴിയണം.
2018 ഡിസംബര്‍ 31ന് മുമ്പ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള തുക ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ തുക ലഭ്യമാക്കാം. എരുമേലിയില്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന രണ്ടേമുക്കാല്‍ കോടി രൂപയ്ക്ക് പുറമേ അഞ്ചു കോടി രൂപ കൂടി അനുവദിക്കും, അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ഉച്ചയ്ക്ക് 1.30 ന് സന്നിധാനത്ത് എത്തി. മുപ്പത്താറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സന്നിധാനത്ത് എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി പത്തനംതിട്ട ജില്ലാപ്രസിഡന്റ് അശോകന് കുളനട, കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി, സംസ്ഥാന സമിതിയംഗം അഡ്വ. നോബിള്‍ മാത്യു എന്നിവരും ഒപ്പമുണ്ടായിരുന്നു. സന്നിധാനത്ത് ചേര്‍ന്ന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമ പ്രസാദ്, ദേവസ്വം ബോര്‍ഡ് എന്‍ജിനീയര്‍ ജോളി കെ. ഉല്ലാസ്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: