തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ സിപിഎം അക്രമരാഷ്ട്രീയം ഒരു ജീവന്‍കൂടി നഷ്ടമാക്കി. ഗുരുവായൂരില്‍ ഇന്നലെ വെട്ടേറ്റ് മരിച്ച ആനന്ദനെ കഴിഞ്ഞ ഒരാഴ്ചയായി സിപിഎം അക്രമിസംഘം പിന്തുടര്‍ന്നിരുന്നതായാണ് സാക്ഷിമൊഴികളില്‍ നിന്ന് വ്യക്തമാകുന്നത്.പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം മൂന്നാമത്തെ ബിജെപി പ്രവര്‍ത്തകനാണ് സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് കൊടുങ്ങല്ലൂരില്‍ വല്ലത്ത് പ്രമോദ് എന്ന യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിക്കൊണ്ടായിരുന്നു.വിദേശത്ത് ജോലിയുണ്ടായിരുന്ന പ്രമോദ് ലീവിന് നാട്ടില്‍ വന്നതായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നദിവസം റോഡരികില്‍ നിന്ന് സിപിഎമ്മിന്റെ വിജയാഹ്ലാദം കാണുകയായിരുന്നു പ്രമോദ്.
ബിജെപി അനുഭാവിയായ പ്രമോദിനെ യാതൊരു പ്രകോപനവുമില്ലാതെ സിപിഎം സംഘം കൊലപ്പെടുത്തി. മുക്കാട്ടുകരയില്‍ നിര്‍മല്‍ എന്നയുവാവിനെ ക്ഷേത്രോത്സവത്തിനിടെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം തൃശൂര്‍ നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയാണ് നിര്‍മ്മലിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. നെന്മിനിയില് ആനന്ദന്റെ കൊലപാതകം മൂന്നാമത്തേതാണ്.
ആനന്ദന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തും നാട്ടിക എസ്.എന്‍.കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ വിഷ്ണുവിന് കാലിന് വെട്ടേറ്റിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ സിപിഎം ആക്രമണത്തില്‍ 51 ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ കഴിഞ്ഞാല്‍ സിപിഎം ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരെ നഷ്ടമായിട്ടുള്ളത് തൃശൂര്‍ ജില്ലയിലാണ്.
ഗുരുവായൂരിലേത് ആസൂത്രിത നീക്കം, ലക്ഷ്യം സേവാസംഗമം
ഗുരുവായൂര്‍: ഗുരുവായൂരില്‍ നടന്ന കൊലപാതകം സിപിഎം നേതൃത്വത്തിന്റെ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗം. ഒരാഴ്ചക്കാലമായി ഗുരുവായൂരില്‍ നടക്കുന്ന സേവാഭാരതി സേവാസംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സിപിഎം നേതൃത്വത്തിനെ ആശങ്കയിലാക്കിയിരുന്നു.
പ്രകോപനം സൃഷ്ടിച്ച് ഈ പരിപാടി അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് സിപിഎം നടപ്പാക്കിയതെന്ന് വ്യക്തം.സേവാസംഗമത്തിന്റെ ഭാഗമായി സ്വച്ഛ് ഗുരുവായൂര്‍ പ്രഖ്യാപിച്ച ദിവസം മുതല്‍ പ്രാദേശിക സിപിഎംനേതൃത്വം അസഹിഷ്ണുതയിലായിരുന്നു. സ്വച്ഛ് ഗുരുവായൂര്‍ മഹായജ്ഞം മൂലം ഗുരുവായൂരില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കു ലഭിച്ച വര്‍ധിച്ച ജനപിന്തുണയില്‍ അവര്‍ നിരാശരായിരുന്നു. സേവാസംഗമത്തിനെത്തിയ മൂവായിരത്തോളം പ്രതിനിധികള്‍ക്ക് താമസ സൗകര്യമൊരുക്കിയത് ഗുരുവായൂരിലെ വീടുകളിലായിരുന്നു.
സംഘര്‍ഷമുണ്ടാക്കി ഈ പിന്തുണ ഇല്ലാതാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇന്നലത്തെ സംഭവത്തിന് പിന്നിലെന്ന് ബിജെപി – ആര്‍എസ്എസ് നേതാക്കള്‍ വ്യക്തമാക്കി.സര്‍ക്കാര്‍ തലത്തില്‍ത്തന്നെ സേവാസംഗമത്തിനെതിരായ ഗൂഢാലോചന ഉണ്ടായിരുന്നു. സേവാസംഗമം നടക്കുന്ന സമയത്തുതന്നെ പോലീസിനെ ഉപയോഗിച്ച് ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തതും സംഘര്‍ഷം ലക്ഷ്യമിട്ടായിരുന്നു.
ജനാധിപത്യപരമായും സംയമനത്തോടെയും ബിജെപി – ആര്‍എസ്എസ് നേതൃത്വം പ്രതികരിച്ചതോടെ സിപിഎം നീക്കം പാളി. തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രണ്ടുദിവസമായി ആനന്ദനെ ലക്ഷ്യമിട്ട് കൊലയാളിസംഘം പിന്തുടര്ന്നിരുന്നതായും വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: