മുംബൈ: വിമാനയാത്രക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനിടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ മതിയാകാതെ വരും. 2022 ആവുന്നതോടെ പ്രമുഖ വിമാനത്താവളങ്ങളും കോഴിക്കോട് ഉള്‍പ്പെടെ രണ്ടാം നിരയിലുള്ള വിമാനത്താവളങ്ങളും കൈകാര്യ ശേഷി പിന്നിടും. 2030ല്‍ രാജ്യത്ത് 55 പുതിയ വിമാനത്താവളങ്ങള്‍ വേണ്ടിവരുമെന്നും റിപ്പോര്‍ട്ട്.
മുംബൈ, ദല്‍ഹി, ചെന്നൈ വിമാനത്താവളങ്ങളുടെ ഉപയോഗം ഇപ്പോള്‍ത്തന്നെ പരമാവധിയാണെന്ന് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട സെന്റര്‍ ഫോര്‍ എവിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോഴിക്കോട്, അഗര്‍ത്തല, ഡെറാഡൂണ്‍, ഗുവാഹത്തി, ജയ്പ്പൂര്‍, ലക്നൗ, പൂനെ, ശ്രീനഗര്‍, ട്രിച്ചി തുടങ്ങിയവ അവയുടെ പരമാവധി കൈകാര്യശേഷിയിലേക്ക് അടക്കുന്നു. 2022നു ശേഷം മുന്നോട്ട് പോകണമെങ്കില്‍ പുതിയ പദ്ധതികളും വിമാനത്താവളങ്ങളും വേണ്ടിവരും, റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
രണ്ടാം നിരയിലുള്ള പല വിമാനത്താവളങ്ങളും നവീകരിക്കുക പ്രയാസമായതിനാല്‍ അതേ നഗരങ്ങളില്‍ രണ്ടാമതൊരു വിമാനത്താവളം നിര്‍മിക്കേണ്ടിവരും. ഇതിന് ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ ഏക്കര്‍ ഭൂമി ആവശ്യമാണ്. രണ്ട് ലക്ഷത്തി മുപ്പത്തിയയ്യായിരം കോടി രൂപ മുതല്‍ രണ്ട് ലക്ഷത്തി തൊണ്ണൂറ്റിനാലായിരം കോടി രൂപ വരെ വേണ്ടിവരുമെന്നാണ് കണക്ക്. 50 കോടി മുതല്‍ 60 കോടി വരെ യാത്രക്കാരെയാകും 2030ല്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ അധികമായി കൈകാര്യം ചെയ്യേണ്ടി വരിക.
അടുത്ത അഞ്ച് വര്‍ഷത്തിനിടെ വിമാന സര്‍വീസുകളിലും വന്‍ വര്‍ധയുണ്ടാകും. വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഇടം ലഭിക്കാത്ത സ്ഥിതിയുണ്ടാകും. എ 320, ബോയിങ് 737 വിമാനങ്ങള്‍ രാജ്യത്തെ പല വിമാനത്താവളങ്ങളിലും രാത്രി പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടാകില്ല, റിപ്പോര്‍ട്ട് തുടരുന്നു.
പുതിയ വിമാനത്തവളങ്ങള്‍ നിര്‍മിക്കുന്നത് വേഗത്തിലാക്കാനും ചിലത് നവീകരിക്കാനും അടിയന്തര നടപടി വേണമെന്നാണ് ഈ മേഖലയുടെ ആവശ്യം. ചെറുനഗരങ്ങളിലെ വിമാനത്താവളങ്ങള്‍ വികസിപ്പിക്കാനും ഇല്ലാത്തിടത്ത് പുതിയത് ആരംഭിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രതീക്ഷ ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: