ദിശ തെറ്റിയ നിര്‍മ്മാണങ്ങള്‍
ഭക്തകോടികള്‍ പ്രവഹിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും ശബരിമല സന്നിധാനത്ത് നിര്‍മ്മാണങ്ങള്‍ തുടരുകയാണ്. ഒരു സീസണ് അവസാനിച്ച് കഴിയുമ്പോള്‍ അടുത്ത സീസണിലേക്ക് മുന്നൊരുക്കങ്ങള്‍ തുടങ്ങണമെന്ന് എല്ലാ അവലോകനയോഗങ്ങളിലും ഉയരാറുണ്ട്. എന്നാല്‍ ഒക്ടോബര്‍ മാസത്തിലല്ലാതെ നിര്‍മ്മാണം ആരംഭിക്കാറില്ല. ഒടുവില്‍ രാവും പകലും വ്യത്യാസമില്ലാതെ നിര്‍മ്മാണം നടത്തേണ്ടി വരും. ഈ വര്‍ഷവും ഇതിനൊന്നും മാറ്റമില്ല.
ഭക്തര്‍ക്ക് സൗകര്യം കൊടുക്കാന്‍ നേതൃത്വം നല്‍കേണ്ട ദേവസ്വം ബോര്‍ഡിനെത്തന്നെ സര്‍ക്കാര്‍ വെട്ടിനിരത്തിയത് കൂടുതല്‍ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ദേവസ്വം ബോര്‍ഡ് നാഥനില്ലാ കളരിയായത് മണ്ഡലക്കാലത്ത് മുന്നൊരുക്കങ്ങളെ ബാധിക്കുമെന്നുറപ്പാണ്. ഇനിയുള്ള കാര്യങ്ങള്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ ചുമതലയില്‍ ആയതിനാല്‍ എത്രത്തോളം ഫലപ്രാപ്തിയില്‍ എത്തുമെന്ന ആശങ്ക വ്യാപകമാണ്. മാളികപ്പുറം തിരുമുറ്റത്തും വലിയ നടപ്പന്തലിലും മഹാകാണിയ്ക്കയക്ക് സമീപവുമാണ് പ്രധാനമായും നിര്‍മ്മാണം തുടരുന്നത്. കൃഷ്ണശില പാകുന്ന ജോലികളാണ് ധൃതിപിടിച്ച് നടത്തുന്നത്.
മാളികപ്പുറത്തിന് സമീപം അന്നദാനമണ്ഡപത്തിന്റെ മൂന്നാം നിലയുടെ നിര്‍മ്മാണം നടക്കുകയാണ്. 5000 പേര്‍ക്ക് ഒരേ സമയം ഭക്ഷണം ഇവിടെ കഴിക്കാം. പക്ഷേ ഈ മണ്ഡലക്കാലത്ത് നിര്‍മ്മാണം തീരില്ല. ഇരുമുടിക്കെട്ടില്ലാതെ വരുന്നവര്‍ക്കുള്ള ക്യു കോംപ്ലക്സിലും നിര്‍മ്മാണം പാതിവഴിയിലാണ്. പാണ്ടിത്താവളത്തോട് ചേര്‍ന്നുള്ള ദര്‍ശനം കോംപ്ലക്സിന്റെ കാര്യവും ഇതുതന്നെ. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാര സമിതി 30 കോടിയാണ് ഈ നിര്‍മ്മാണങ്ങള്‍ക്ക് അനുവദിച്ചത്.മണ്ഡലക്കാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സമിതി തീരുമാനിച്ചത്. മണ്ഡലക്കാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളതിനാല്‍ അറ്റകുറ്റപ്പണികള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കും ഫണ്ട് എത്ര വേണമെങ്കിലും ചെലവഴിക്കാമെന്ന അവസ്ഥയാണുളളത്.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള റോഡില്‍ നിര്‍മ്മിച്ചിട്ടുള്ള നടപ്പന്തലുകളുടെ മുകള്‍ വശം പൊട്ടിയിട്ടുണ്ട് മഴ പെയ്താല്‍ വെള്ളം ഒലിച്ചിറങ്ങും. വൃശ്ചികം ഒന്നിന് ഇതെല്ലാം ശരിയാക്കാമെന്ന വിശ്വാസത്തിലാണ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍. വലിയ നടപ്പന്തലില്‍ ഉള്‍പ്പെടെ മാലിന്യവും നിര്‍മ്മാണ സാമഗ്രികളും മാറ്റി ഭക്തര്‍ക്ക് ക്യൂ നില്‍ക്കാനും വിരിവയ്ക്കാനും സൗകര്യം ഒരുക്കണമെങ്കില്‍ ഭഗീരഥ പ്രയ്ത്നം തന്നെ വേണ്ടി വരും.
വനം വകുപ്പ് ഉടക്കില്‍ തന്നെ
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വനം വകുപ്പ് എതിര് നില്ക്കുന്നതായാണ് ബോര്‍ഡിന്റെ പരാതി. വലിയനടപ്പന്തലിന്റെ വശത്തോട് കൂടി ട്രാക്ടര്‍ കയറിവരാന്‍ സൗകര്യം ഒരുക്കാനുള്ള ബോര്‍ഡിന്റെ നീക്കത്തിന് വനംവകുപ്പ് തടയിട്ടിരിക്കുകയാണ്. ഒരുമീറ്റര്‍ വനഭൂമിയെ ചൊല്ലിയാണ് തര്‍ക്കം.
ഈ വഴി ഉപയോഗപ്പെടുത്തിയാല്‍ നടപ്പന്തലില്‍ നില്ക്കുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാതെ സാധനങ്ങള്‍ ട്രാക്ടറില്‍ എത്തിക്കാന്‍ കഴിയും. ശബരിമലയിലേക്ക് വെള്ളം എത്തിക്കുന്ന കുന്നാര്‍ ഡാമിന് മുകളില്‍ മഴവെള്ളം ശേഖരിക്കാന്‍ സംഭരണി പണിയാനുള്ള നീക്കവും വനംവകുപ്പ് തടഞ്ഞിരിക്കുകയാണ്. കൂടാതെ സന്നിധാനത്തെ എതാനും കക്കൂസുകള്‍ കഴിഞ്ഞ മാസം വനം വകുപ്പ് പൊളിച്ചിരുന്നു.
മുഖ്യമന്ത്രി തറക്കലിട്ട പുണ്യദര്‍ശനം കോംപ്ലക്സിന്റെ നിര്‍മ്മാണത്തിനുള്ള ഭൂമിയിലും വനംവകുപ്പ് അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. ഇത് മൂലം അവിടെ ഒരു കല്ല് പോലും എടുത്ത് വയ്ക്കനായില്ല. പെരിയാര്‍ സംരക്ഷിത വനപ്രദേശത്തിന്റെ ഭാഗമായ ശബരിമലയില്‍ നിയന്ത്രണമില്ലാത്ത നിര്‍മ്മാണത്തെയാണ് എതിര്‍ക്കുന്നതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. വിവിഐപികള്‍ക്കായി പുതിയതായി നിര്‍മ്മിക്കുന്ന ഗസ്റ്റ്ഹൗസ് മാസ്റ്റര്‍ പ്ലാനിന്റ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന വിമര്‍ശനമുണ്ട്.
കുടിവെള്ളം മുട്ടാനിടയില്ല
ശബരിമലയില്‍ ഈ മണ്ഡലക്കാലത്ത് കുടിവെളള ക്ഷാമം ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും. കുന്നാര്‍ ഡാമില്‍ നിന്നുള്ള വെള്ളമാണ് ശബരിമലയില്‍ എത്തുന്നത്. നല്ല മഴ ലഭിച്ചതിനാല്‍ ഡാമില്‍ ആവശ്യത്തിന് വെള്ളമുണ്ട്. സന്നിധാനത്ത് നിലവിലുള്ള ടാങ്കുകളില്‍ 190 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാം. ഇത് കൂടാതെ 36 ലക്ഷം ലിറ്ററിന്റെ വെളളം സംഭരിക്കുന്ന ഒരു ടാങ്ക് കൂടി നിര്‍മ്മിക്കുന്നുണ്ട്. സന്നിധാനം മുതല്‍ പമ്പ വരെയുള്ള വെള്ളം വിതരണത്തിന് ടാപ്പുകള്‍ ഇനിയും സ്ഥാപിക്കാനുണ്ട്.
(നാളെ: മാലിന്യം വെല്ലുവിളി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: