പേരൂര്‍ക്കട(തിരുവനന്തപുരം): കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തില്‍ ജീവന് പൊലിഞ്ഞ എബിവിപി പ്രവര്ത്തകന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കുടപ്പനക്കുന്ന് പേരാപ്പൂര് കൊടിത്തറ വീട്ടില്‍ ശിവകുമാര്‍-ജയലക്ഷ്മി ദമ്പതികളുടെ മകന് അഭിറാം (17) ആണ് മരിച്ചത്. എബിവിപി യുടെ മഹാ റാലിയില്‍ പങ്കെടുത്തശേഷം തിരികെ വരുമ്പോള്‍ ഉച്ചയ്ക്ക് 2.30ന് എകെജി സെന്ററിനു മുന്നിലായിരുന്നു അപകടം. അഭിറാം സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡുവശത്തെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
അഭിറാമിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഇന്നലെ ഉച്ചയ്ക്ക് 12 ന് മൃതദേഹം അഭിറാം പഠിച്ചിരുന്ന നാലാഞ്ചിറ സെന്റ്ജോണ്‍സ് സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ചു. സഹപാഠികളും മറ്റു വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് അഭിറാമിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. പലരും അഭിറാമിന്റെ മരണം വിശ്വസിക്കാനാകാത്ത അവസ്ഥയിലായിരുന്നു.
സഹപാഠികളുടെ കണ്ണീര് ഒപ്പാന്‍ അധ്യാപകരും പാടുപെട്ടു. ഒരുമണിയോടെ മൃതദേഹം വിലാപയാത്രയായി പേരാപ്പൂരിലെ വീട്ടിലേക്കു കൊണ്ടുവന്നു. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വിലാപം നാട്ടുകാരെ ദു:ഖത്തിലാഴ്ത്തി. ആര്‍എസ്എസ് പേരാപ്പൂര് ശാഖാ ശിക്ഷക് ആയിരുന്ന അഭിറാമിന്റെ മരണം നാട്ടുകാരെ ഒന്നാകെ ദു:ഖത്തിലാഴ്ത്തി. തലേദിവസവും വീട്ടുകാരോടും നാട്ടുകാരോടും സ്നേഹത്തോടും സന്തോഷത്തോടും ഇടപഴകിയിരുന്ന അഭിറാമിനെ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം കവര്‍ന്ന വാര്‍ത്ത പലര്‍ക്കും വിശ്വസിക്കാനാകാത്തതായിരുന്നു.
എബിവിപി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുനില്‍ അംബേകര്‍, സഹ സംഘടനാ സെക്രട്ടറിമാരായ ലക്ഷ്മണ്. രഘുനന്ദന്, ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി. മുരളീധരന്, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, മുന്‍ സംസ്ഥാന വക്താവ് വി.വി രാജേഷ്, വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് എസ്. ജയചന്ദ്രന് തുടങ്ങിയ നിരവധിപേര്‍ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചു. വൈകിട്ട് 3 ന് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയി തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: